കേരളത്തിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരം; ധവളപത്രവുമായി യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകർച്ചയിലെന്ന് യു.ഡി.എഫ് ധവളപത്രം. വികല നയങ്ങളും കെടുകാര്യസ്ഥതയും ധൂർത്തുമാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് വി.ഡി. സതീശൻ എം.എൽ.എ കൺവീനറായ യു.ഡി.എഫ് ഉപസമിതി തയാറാക്കിയ ധവളപത്രം കുറ്റെപ്പടുത്തി. ചരിത്രത്തിൽ ആദ്യമായാണ് ധനസ്ഥിതി സംബന്ധിച്ച് പ്രതിപക്ഷം ധവളപത്രം പുറത്തിറക്കുന്നത്. കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി. ജോസഫിന് കോപ്പി നൽകി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ധവളപത്രം പ്രകാശനം െചയ്തു.
നികുതി വകുപ്പിൽ കെടുകാര്യസ്ഥതയും അനാസ്ഥയും വ്യാപക അഴിമതിയും ഉദ്യോഗസ്ഥ അഴിഞ്ഞാട്ടവുമാണ് നിലനിൽക്കുന്നത്. നികുതി പിരിവിൽ ഗുരുതര വീഴ്ചകളാണ്. നികുതി വളർച്ചനിരക്ക് പ്രതീക്ഷിച്ചതിെൻറ പകുതിപോലുമില്ല. വാറ്റ്, ചരക്കുസേവന നികുതിയിനങ്ങളിലെ കുടിശ്ശിക പിരിക്കുന്നതിൽ വകുപ്പ് കടുത്ത അനാസ്ഥയാണ് കാണിക്കുന്നത്. വാറ്റ് ആംനെസ്റ്റിയിലൂടെ 4000 കോടി പിരിക്കാൻ ലക്ഷ്യമിെട്ടങ്കിലും 10 ശതമാനംപോലും സാധിച്ചില്ല- ധവളപത്രം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിെൻറ െപാതുകടവും ആളോഹരി കടവും അപകടകരമായി വർധിച്ചു. സംസ്ഥാന രൂപവത്കരണ ശേഷം 2016 വരെ ഉണ്ടായ പൊതുകടം 1,57,370 കോടി കഴിഞ്ഞ മൂന്നരവർഷംകൊണ്ട് മാത്രം ലക്ഷം കോടി വർധിച്ച് 2,49,559 കോടിയായി. ഉയർന്ന പലിശനിരക്കിൽ കിഫ്ബി വാങ്ങിയ വായ്പ ഉൾപ്പെടെ 50,000 കോടിയുടെ ബാധ്യത പുറമെയാണ്. ആളോഹരി കടം 46,078 ൽ നിന്ന് 72,430 രൂപയായി മൂന്നരവർഷംകൊണ്ട് ഉയർന്നു.
ധനകമ്മിയും റവന്യൂ കമ്മിയും സംസ്ഥാനം ധനകാര്യ തകർച്ചയിലേക്ക് നീങ്ങുന്ന സൂചനയാണ്. നികുതി വരുമാനത്തിൽ 30 ശതമാനംവരെ വർധനയാണ് പ്രഖ്യാപിച്ചതെങ്കിലും 12 ലേക്ക് കൂപ്പുകുത്തി. നികുതി വകുപ്പിൽ മികച്ച ഉദ്യോഗസ്ഥരെ മാറ്റിനിർത്തി ഒരു കോക്കസ് നിയന്ത്രണത്തിലാക്കി. നിലവിെല കടബാധ്യതയുടെ 63 ശതമാനവും കാലാവധി പൂർത്തീകരിക്കുന്നത് അടുത്ത അഞ്ചു വർഷത്തിനുള്ളിലാണ്. വാര്‍ഷിക പദ്ധതി കഴിഞ്ഞവര്‍ഷം 20 ശതമാനവും ഈ വര്‍ഷം 30 ശതമാനവും വെട്ടിച്ചുരുക്കി. ബജറ്റിലെ പദ്ധതികള്‍ക്ക് പ്രസക്തിയില്ലാതായി. വരുമാനമില്ലായ്മക്കൊപ്പം അനാവശ്യചെലവും ധൂര്‍ത്തും സംസ്ഥാനത്തിെൻറ സാമ്പത്തികനില തകര്‍ത്തെന്നും ധവളപത്രം കുറ്റപ്പെടുത്തുന്നു.
ധനസ്ഥിതി: പരസ്യസംവാദത്തിന് സർക്കാറിനെ വെല്ലുവിളിച്ച് യു.ഡി.എഫ്
തിരുവനന്തപുരം: സംസ്ഥാനത്തെ ധനസ്ഥിതിയിൽ പരസ്യസംവാദത്തിന് സർക്കാറിനെ വെല്ലുവിളിച്ച് യു.ഡി.എഫ്. വിശ്വസനീയ രേഖകളുടെ പിൻബലത്തിലാണ് യു.ഡി.എഫ് ധവളപത്രം തയാറാക്കിയത്. ഇത് രാഷ്ട്രീയ രേഖയല്ല. സംസ്ഥാനത്തിെൻറ സാമ്പത്തിക ദുരവസ്ഥയുടെയും ധനപ്രതിസന്ധിയുടെയും ആഴം എത്ര വലുതാണെന്ന് ബോധ്യെപ്പടുത്താനുള്ള ശ്രമമാണ് നടത്തുന്നത്.
ഇക്കാര്യത്തിൽ ധനമന്ത്രിയുമായി പരസ്യസംവാദത്തിനും തയാറാണെന്ന് ധവളപത്രം തയാറാക്കിയ യു.ഡി.എഫ് സമിതി കൺവീനർ വി.ഡി. സതീശൻ അറിയിച്ചു. ധനകാര്യവകുപ്പിൽ അദൃശ്യനിയന്ത്രണമുണ്ട്. ആ ശക്തിയെ ധനമന്ത്രി ഭയപ്പെടുന്നു. മന്ത്രിസഭയിലെ ആ അദൃശ്യശക്തി ആരെന്ന് എല്ലാവർക്കും വ്യക്തമാണ്.
മുമ്പും ധനമന്ത്രിയായിരുന്ന തോമസ് െഎസക്കിെൻറ നിഴൽ മാത്രമാണ് ഇപ്പോഴുള്ളത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ധൂർത്തും അനാവശ്യ െചലവുകളും ഒഴിവാക്കണമെന്ന് ആവശ്യപ്പെടേണ്ടത് ധനവകുപ്പും മന്ത്രിയുമാണ്. എന്നാൽ, അവർ ഇക്കാര്യങ്ങൾക്ക് മൗനാനുവാദം നൽകുന്നു. എല്ലാ വകുപ്പുകളിലും ധനവകുപ്പിനുണ്ടായിരുന്ന മേൽനോട്ടം നഷ്ടപ്പെട്ടു. ഒരു സമാന്തര െപാതുമരാമത്ത് വകുപ്പ് മാത്രമായി ധനവകുപ്പ് തരംതാണു. ചരിത്രത്തിലെ ഏറ്റവും വലിയ ധനകാര്യ തകർച്ചയാണ് ഇേപ്പാഴത്തേതെന്നും സതീശൻ ചൂണ്ടിക്കാട്ടി.
കിഫ്ബി പൂര്‍ണ പരാജയം; അഴിമതിയുടെ കേന്ദ്രം –യു.ഡി.എഫ്
തിരുവനന്തപുരം: കിഫ്ബി പൂര്‍ണ പരാജയമാണെന്ന് യു.ഡി.എഫ് ധവളപത്രം. അഴിമതിയുടെയും ധൂര്ത്തിെൻറയും കേന്ദ്രമായി അത് മാറി. കിഫ്ബി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സമഗ്രപഠനം നടത്തിവരികയാണെന്ന് ധവളപത്രം പ്രകാശനം ചെയ്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. നിയമസഭക്കുപോലും യാതൊരു അധികാരവുമില്ലാതെ ബജറ്റിന് പുറത്തുനിന്ന് കോടികളാണ് ഇതിെൻറ പേരില്‍ വിനിയോഗിക്കുന്നത്.
ഒരു ധനകാര്യ അനുമതിയുമില്ലാതെയാണ് എല്ലാം. ഇക്കാര്യത്തിൽ ഗൗരവ പരിശോധന അനിവാര്യമാണ്. എന്നാൽ, യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കിഫ്ബിയിലെ അഴിമതികൾ അന്വേഷിക്കുന്നതിൽ വ്യക്തമായ മറുപടിക്ക് പ്രതിപക്ഷനേതാവ് തയാറായില്ല.ഒരുവര്‍ഷം കിഫ്ബിക്ക് മാത്രം 25 കോടിയുടെ ചെലവാണ് നടക്കുന്നത്. പുറമെ പരസ്യചെലവുമുണ്ട്. അടുത്ത അഞ്ച് വർഷത്തേക്ക് 50,000 കോടിയുടെ പദ്ധതികൾ കിഫ്ബിവഴി നടപ്പാക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചതെങ്കിലും 553.97 കോടിയുടെ 13 ഉപപദ്ധതികൾ മാത്രമാണ് പൂർത്തീകരിച്ചത്. കിഫ്ബിയുടെ ചീഫ് എക്സാമിനറുടെ പ്രതിമാസശമ്പളം 2.53 ലക്ഷമാണ്. കിഫ്ബി സി.ഇ.ഒ തന്നെയാണ് ഫയലുകൾ പരിശോധിച്ച് സര്‍ക്കാര്‍ പരിശോധന നടത്തിയെന്ന് കാട്ടി അംഗീകാരം നല്‍കുന്നത്- ധവളപത്രം കുറ്റപ്പെടുത്തുന്നു.
പ്രതിസന്ധിക്ക് കാരണം കേന്ദ്രനയങ്ങൾ -ധനമന്ത്രി
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രനയങ്ങളെന്ന് മന്ത്രി ഡോ. തോമസ് െഎസക്. ജി.എസ്.ടി നഷ്ടപരിഹാരം നൽകാത്തതും സംസ്ഥാനത്തിെൻറ വായ്പ പരിധി കുറച്ചതും പ്രതിസന്ധിക്ക് കാരണമായി. കേന്ദ്ര അവഗണനക്കെതിരെ മയത്തിൽ ഒരു വാചകം പറഞ്ഞിട്ട് സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തുകയാണ് യു.ഡി.എഫ്. ഇത് ജനം തിരിച്ചറിയുമെന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ജി.എസ്.ടി നഷ്ട പരിഹാരത്തുകയായി 25,000 കോടി സംസ്ഥാനങ്ങൾക്ക് നൽകാനുണ്ട്. ഡിസംബർ വരെ കേരളത്തിന് 3000 കോടി കേന്ദ്രത്തിൽനിന്ന് കിട്ടാനുണ്ട്. സംസ്ഥാനത്ത് വികസന സ്തംഭനമില്ല.ക്ഷേമ രംഗത്ത് 8000 കോടിയാണ് സർക്കാർ നൽകുന്നത്. എന്ത് രാഷ്ട്രീയമാണ് പ്രതിപക്ഷ നേതാവ് കളിക്കുന്നതെന്നറിയില്ലെന്നും ധനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.