സമരഭൂമിയായി തിരുവനന്തപുരം കോർപറേഷൻ; അകത്തും പുറത്തും പ്രതിഷേധം
text_fieldsതിരുവനന്തപുരം: പ്രതിഷേധങ്ങൾ രണ്ടാം ദിവസവും തുടർന്നതോടെ സമരഭൂമിയായി കോർപറേഷൻ ആസ്ഥാനം. ബി.ജെ.പി അംഗങ്ങൾ കൗൺസിൽ ഹാളിൽ രാപകൽ സമരം തുടർന്നു. എൽ.ഡി.എഫ് അംഗങ്ങൾ രാവിലെമുതൽ ഒന്നാം നിലയിലെ മേയർ ഓഫിസിനകത്തും പുറത്തുമായി ഉണ്ടായിരുന്നു. ഇതിനൊപ്പം രാപകൽ സമരം ചെയ്യുന്ന കൗൺസിലർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്് ബി.ജെ.പി നേതൃത്വത്തിൽ ഓഫിസിനുപുറത്ത് നടന്ന സമരങ്ങളും പൊലീസുമായി കൈയാങ്കളിയിലെത്തി.
സംഘർഷാവസ്ഥ മുന്നിൽ കണ്ട് പ്രധാന കവാടത്തിലും ഓഫിസിലും മേയറുടെ ഓഫിസിന് മുന്നിലുമെല്ലാം ശക്തമായ പൊലീസ് സുരക്ഷ ഏർപ്പെടുത്തി. എൽ.ഡി.എഫ്- ബി.ജെ.പി അംഗങ്ങളുടെ തുടർച്ചയായ തർക്കങ്ങളിലും കൈയാങ്കളിയിലും പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ ഓഫിസിന് മുന്നിൽ സമാധാന സത്യഗ്രഹവും നടത്തി.നികുതി തട്ടിപ്പ് ചർച്ചചെയ്യുന്നതിനെ ചൊല്ലി ബുധനാഴ്ച കൗൺസിൽ ഹാളിൽ അരങ്ങേറിയ സംഘർഷവുമായി ബന്ധപ്പെട്ടാണ് വ്യാഴാഴ്ചയും പ്രതിഷേധങ്ങൾ നടന്നത്. രാപകൽ സമരം ബി.ജെ.പി കൗൺസിലർമാർ വ്യാഴാഴ്ചയും തുടർന്നു. വൈകീട്ടുവരെ ആറോളം പ്രകടനങ്ങളാണ് ബി.ജെ.പി നടത്തിയത്.
മഹിള മോർച്ച ജില്ല പ്രസിഡൻറ് ജയ രാജീവിെൻറ നേതൃത്വത്തിൽ നടന്ന പ്രകടനം ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷ വി.ടി. രമ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫുകാർ നടത്തിയ സമാധാന സത്യഗ്രഹം മുൻ മന്ത്രി വി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു. പി. പത്മകുമാർ, ജോൺസൺ ജോസഫ്, പി.കെ. വേണുഗോപാൽ, ബീമാപള്ളി റഷീദ്, ശ്യാംകുമാർ തുടങ്ങിയവർ സംസാരിച്ചു. 'രഘുപതി രാഘവരാജാറാം' എന്ന പ്രാർഥന ഗാനം ചൊല്ലിയാണ് യു.ഡി.എഫ് സമരം തുടർന്നത്.വൈകീട്ട് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ കോർപറേഷനിലെത്തി പ്രതിഷേധം നടത്തുന്ന ബി.ജെ.പി നേതാക്കളെ കണ്ട് സംസാരിച്ചിരുന്നു. തുടർന്ന് അദ്ദേഹം കോർപറേഷൻ അധികൃതരുമായും ചർച്ച നടത്തിയാണ് മടങ്ങിയത്. വനിതകളുൾപ്പടെ 35 ബി.ജെ.പി അംഗങ്ങളുടെ കൗൺസിൽ ഹാളിനകത്തെ രാപകൽ സമരം വ്യാഴാഴ്ചയും തുടരുകയാണ്.
കുറ്റക്കാർക്കെതിരെ ശിക്ഷണനടപടി സ്വീകരിക്കണം –വി.എസ്. ശിവകുമാർ
തിരുവനന്തപുരം: നികുതി പണം തട്ടിയെടുത്ത സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശിക്ഷണനടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണമെന്ന് മുൻ മന്ത്രി വി.എസ്. ശിവകുമാർ. കോർപറേഷനിൽ യു.ഡി.എഫ് കൗൺസിലർമാർ സംഘടിപ്പിച്ച സമാധാന സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് സോണൽ ഒാഫിസുകളിലും മെയിൻ ഓഫിസിലും നടക്കുന്നത്. ഇത് നിയന്ത്രിക്കാൻ കർശന നടപടിയെടുക്കാൻ നഗരഭരണത്തിന് കഴിയുന്നില്ല. ഇടതു സംഘടനാ നേതാക്കൾ അഴിമതിക്കാരെ സഹായിക്കാൻ നിൽക്കുന്നതുകൊണ്ടാണ് അഴിമതി തുടർക്കഥയാകുന്നതെന്ന് ശിവകുമാർ പറഞ്ഞു. കൗൺസിൽ യോഗങ്ങൾ കൂടുമ്പോൾ ഇതു സംബന്ധിച്ച് തർക്കങ്ങളും തമ്മിലടിയുമാണ് നടക്കുന്നത്. ഇതുമൂലം നഗരത്തിെൻറ ജനകീയ പ്രശ്നങ്ങളോ വികസനകാര്യങ്ങളോ ചർച്ച ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ പി. പത്മകുമാർ അധ്യക്ഷതവഹിച്ചു.
കേസെടുക്കാത്തത് ഇടത് യൂനിയൻ നേതാവിനെ സംരക്ഷിക്കാൻ –ബി.ജെ.പി
തിരുവനന്തപുരം: കോർപറേഷനിൽ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്ത ഇടത് യൂനിയൻ സംസ്ഥാന നേതാവിനെ സംരക്ഷിക്കാനാണ് പൊലീസ് കേസെടുക്കുന്നത് വൈകിപ്പിക്കുന്നതെന്ന് ബി.ജെ.പി കൗൺസിൽ കക്ഷി നേതാക്കൾ ആരോപിച്ചു. നേമത്ത് മേഖല ഓഫിസിൽനിന്ന് സസ്‌പെൻഡ് ചെയ്ത സൂപ്രണ്ടിനെതിരെ ഇതുവരെ പൊലീസിൽ പരാതി നൽകി കേസെടുപ്പിക്കാനായിട്ടില്ലെന്ന് ബി.ജെ.പി നേതാക്കളായ എം.ആർ. ഗോപൻ, കരമന അജിത്ത്, തിരുമല അനിൽ എന്നിവർ ആരോപിച്ചു. ഉദ്യോഗസ്ഥക്ക് കേസിൽനിന്ന് രക്ഷപ്പെടാനുള്ള സമയമാണ് കോർപറേഷനും പൊലീസും നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.