ജില്ലയിൽ രണ്ടിടങ്ങളിൽ ബസുകൾ കൂട്ടിയിടിച്ചു; 31 പേർക്ക് പരിക്ക്
text_fieldsതിരുവനന്തപുരം: നെടുമങ്ങാട്, ബാലരാമപുരം എന്നിവിടങ്ങളിൽ നടന്ന ബസപകടങ്ങളിൽ 31 പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെ ആറിന് നെയ്യാറ്റിൻകര ഗ്രാമത്തിലാണ് ആദ്യ അപകടം. കെ.എസ്.ആർ.ടി.സി ബസും വി.എസ്.എസ്.സിയിലെ ബസും കൂട്ടിയിടിച്ച് പതിനാല് പേർക്ക് പരിക്കേറ്റു. ഈ അപകടത്തിലെ ഡ്രൈവർമാർക്ക് കാലിനാണ് ഗുരുതരമായ പരിക്കേറ്റത്. നെടുമങ്ങാട് -തിരുവനന്തപുരം റോഡിൽ വാളിക്കോടിന് സമീപം വി.ഐ.പിയിൽ രാവിലെ 10.30 ഓടെയായിരുന്നു രണ്ടാമത്തെ അപകടം. 17 പേർക്ക് പരിക്കേറ്റു.
ബാലരാമപുരം: തിരുവനന്തപുരം ഭാഗത്ത് നിന്ന് പാറശ്ശാല ഭാഗത്തേക്ക് വി.എസ്.എസ്.സിയിലെ ജീവനക്കാരെ വിളിക്കുന്നതിനായി പോയ ബസും പാറശ്ശാല ഡിപ്പോയിൽ നിന്നും കൊട്ടാരക്കരയിലേക്ക് പോയ ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ട് ബസുകളുടെയും മുൻവശം പൂർണമായും തകർന്നു.
കെ.എസ്.ആർ.ടി.സി ഡ്രൈവർ ചെങ്കൽ സ്വദേശി അനിൽ, വി.എസ്.എസ്.സി ബസിന്റെ ൈഡ്രവർ സുരേഷ് എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ഏഴ്പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ നെയ്യാറ്റിൻകര ജില്ല ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാവിലെയുണ്ടായിരുന്ന മഴയും റോഡിലെ വളവുമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. നെയ്യാറ്റിൻകര അഗ്നിരക്ഷാ യൂനിറ്റിന്റെ എസ്.എഫ്.ആർ.ഒ പത്മകുമാറിന്റെയും നെയ്യാറ്റിൻകര പൊലീസിന്റേയും സംയുക്ത നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതതടസ്സം നേരിട്ടു. വാഹനങ്ങൾ തിരിച്ച് വിട്ടത് സ്കൂൾ കുട്ടികളുടെ യാത്രയും ബുദ്ധിമുട്ടിലാക്കി.
നെടുമങ്ങാട്: തിരുവനന്തപുരത്തുനിന്ന് പൊന്മുടിയിലേക്ക് വന്ന ബസും പാലോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസും നേർക്കുനേർ ഇടിച്ച അപകടത്തിൽ ആരുെടയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരിൽ 16 പേരെ നെടുമങ്ങാട് ജില്ല ആശുപത്രിയിലും ഒരാളെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തൊളിക്കോട് പി.എച്ച്.എസ്.സി യിലെ ഡോക്ടർ ലുബീന(43)യെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടു ബസിന്റെയും മുൻവശത്തെ ഗ്ലാസുകൾ തകർന്നു. ഇരിക്കുകയായിരുന്നവരുടെ മുഖം മുൻവശത്തെ സീറ്റുകളിൽ ഇടിച്ചും നിന്ന് യാത്രചെത്തിരുന്നവർ തെറിച്ചു വീണുമാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന് റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
നെടുമങ്ങാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ:
ചന്ദ്രൻ (68)-കോട്ടയം, ഷൈനി (34) മണക്കാട്, ഷീബ (44) തോട്ടുമുക്ക്, അൽഫ ഫാത്തിമ (18) കായ്പാടി, ഉഷ (51) പഴകുറ്റി, അംബിക (59) ആൾ സെയിന്റ്സ്, ജയശ്രീ (57)കവടിയാർ, അജിതകുമാരി (63) തിരുവനന്തപുരം, ശ്രീജ(31) വേങ്കവിള, ബാബു (55) വേറ്റിനാട്, ദിനേശ് കുമാർ (50) ആനാട്, പ്രമിത (49) എട്ടാം കല്ല്, സുനിത (44) പുതുകുളങ്ങര, അലിയാര് കുഞ്ഞ് (70) പത്താം കല്ല്, ശ്രീമതി (55) ബാലരാമപുരം, ഹരികുമാർ (41) പനവൂർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.