സെപ്റ്റേജ് മാലിന്യശേഖരണത്തിന് ജെറ്റർ-കം-സക്ഷൻ വാഹനവുമായി നഗരസഭ
text_fieldsതിരുവനന്തപുരം: സെപ്റ്റേജ് മാലിന്യ ശേഖരണവും സംസ്കരണവും കൂടുതൽ ശാസ്ത്രീയമാക്കുന്നതിന് ജെറ്റർ- കം- സക്ഷൻ വാഹനം എത്തി. ജലാംശം കുറഞ്ഞ മാലിന്യം ടാങ്കറുകളിലേക്ക് ശേഖരിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഇതോടെ ഇല്ലാതാകും.
ജെറ്റർ സംവിധാനം ഉപയോഗിച്ച് സെപ്റ്റിക് ടാങ്കിലെ മാലിന്യം ഇളക്കി അതേ വാഹനത്തിലെ ടാങ്കറിലേക്ക് വലിച്ചെടുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. മാലിന്യം തെല്ലുപോലും മനുഷ്യശരീരത്തിൽ സ്പർശിക്കാതെ ടാങ്കറിലേക്ക് ശേഖരിക്കുന്നതിന് സാധിക്കും.
സെപ്റ്റേജ് മാലിന്യം അനധികൃതമായി ശേഖരിച്ച് പൊതു ഇടങ്ങളിൽ തള്ളുന്നതിന് പരിഹാരം കാണാനാണ് നഗരസഭയുടെ മേൽനോട്ടത്തിൽ സ്വകാര്യ ടാങ്കറുകൾക്ക് ലൈസൻസ് നൽകി ഓൺലൈൻ വഴിയുള്ള ശേഖരണവും സംസ്കരണവും ആരംഭിച്ചത്.
മുട്ടത്തറയിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിലെത്തിച്ചാണ് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നത്. ചില വീടുകളിലും മറ്റും ജലാംശമില്ലാതെ കട്ടിയായി കിടക്കുന്ന മാലിന്യം ടാങ്കറുകളിൽ ശേഖരിക്കാനാകാത്തത് പരാതിക്കിടയാക്കിയിരുന്നു. ഈ പ്രശ്നത്തിന് പരിഹാരമായാണ് ജെറ്റർ- കം- സക്ഷൻ വാഹനം പദ്ധതിയിൽ ഉൾപ്പെടുത്തിയത്. 6000 ലിറ്റർ ശേഷിയുള്ള സ്വകാര്യ ടാങ്കറാണ് ഈ സേവനം ലഭ്യമാക്കുക.
സ്മാർട് ട്രിവാൻഡ്രം മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ‘smarttvm.tmc.lsgkerala.gov.in’ വെബ് സൈറ്റ് വഴിയോ ആണ് മാലിന്യശേഖരണത്തിന് പണമടച്ച് ബുക്ക് ചെയ്യേണ്ടത്.
നിലവിൽ നഗരസഭയുടെ ഒരു ടാങ്കറും 33 സ്വകാര്യ ടാങ്കറുകളും ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. 75ഓളം പേർക്ക് പരോക്ഷമായി തൊഴിൽ ലഭിക്കുകയും ചെയ്തു. നഗരപരിധിക്കുള്ളിൽ 5000 ലിറ്റർവരെ സെപ്റ്റേജ് മാലിന്യം ശേഖരിക്കുന്നതിന് 3540 രൂപയും അതിനുമുകളില്‍ 6000 ലിറ്റര്‍വരെ 4720 രൂപയും 8000 ലിറ്റർ വരെ 7080 രൂപയുമാണ് ഈടാക്കുന്നത്.
ഉപഭോക്താക്കളിൽ നിന്ന് വാങ്ങുന്ന തുകയിൽ നിന്ന് നഗരസഭയുടെ ചെറിയ വിഹിതം കഴിഞ്ഞ് ബാക്കി തുക വാഹനഉടമകൾക്ക് എല്ലാ ആഴ്ചയും ബാങ്ക് അക്കൗണ്ട് വഴി കൈമാറുകയാണ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.