Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2020 12:00 AM GMT Updated On
date_range 29 Nov 2020 12:00 AM GMTതീരക്കടലിൽ ചിപ്പി കുറയുന്നു; തൊഴിലാളികൾ പ്രതിസന്ധിയിൽ
text_fieldsbookmark_border
പൂന്തുറ: വിഴിഞ്ഞം തുറമുഖത്തിനായി കടലില്‍ ഡ്രഡ്ജിങ് തുടങ്ങിയതോടെ ചിപ്പിയുടെ ലഭ്യത കുറഞ്ഞു. വര്‍ഷങ്ങളായി തലസ്ഥാന ജില്ലയിലെ മത്സ്യമേഖലയില്‍ ചിപ്പിയെ ആശ്രയിച്ച് നിലനിന്നിരുന്ന പരമ്പരാഗതതൊഴില്‍ മേഖലയാണ് പ്രതിസന്ധിയിലായത്. ചിപ്പികള്‍ കാണപ്പെട്ടിരുന്നത് തീരക്കടലിലെ പാറക്കെട്ടുകളിലാണ്. ഡ്രഡ്ജിങ്ങിൻെറ ഭാഗമായി ഇവ പൊട്ടിക്കാന്‍ തുടങ്ങിയതോടെ ചിപ്പി ലഭ്യത വലിയതോതിൽ കുറയുകയായിരുന്നു. വിഴിഞ്ഞം, ചൊവ്വര, മുല്ലൂര്‍, പുളിങ്കുടി ഭാഗങ്ങളിലായി നൂറിലധികം ചിപ്പിത്തൊഴിലാളികളാണ് സജീവമായുണ്ടായിരുന്നത്. ഇൗ ഭാഗത്തെ കടലില്‍നിന്ന് കിട്ടുന്ന ചെറിയ ചിപ്പിക്ക് പ്രത്യേക സ്വാദുള്ളതിനാൽ ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍, ഇത്തവണ ചിപ്പി സീസണ്‍ ആരംഭിച്ചിട്ടും മുല്ലൂര്‍ ചിപ്പി മാര്‍ക്കറ്റില്‍ എത്തിയിട്ടില്ല. പലരും ഇവിടത്തെ ചിപ്പി വാങ്ങാനായി എത്തിയെങ്കിലും ലഭിക്കാതെ മടങ്ങിപ്പോേകണ്ടിവന്നു. ഇപ്പോള്‍ മാര്‍ക്കറ്റുകളില്‍ കിട്ടുന്നത് തമിഴ്നാട്ടിലെ കുളച്ചല്‍, കന്യാകുമാരി ഭാഗത്തുനിന്നുള്ള വലിയ ചിപ്പിയാണ്. ജില്ലയുടെ തീരങ്ങളില്‍നിന്ന് കിട്ടുന്ന ചെറിയ ചിപ്പികളെ അപേക്ഷിച്ച് തമിഴ്നാട്ടിലെ ചിപ്പികള്‍ക്ക് രുചി കുറവായതിനാല്‍ ആവശ്യക്കാര്‍ കുറവാണ്. കല്ലുമ്മക്കായ എന്ന് അറിയപ്പെടുന്ന ചിപ്പികള്‍ കമ്പോളങ്ങളില്‍ നിറഞ്ഞിരുന്നതിൻെറ പിന്നില്‍ ജില്ലയുടെ തീരപ്രദേശത്തെ തൊഴിലാളികളുടെ അധ്വാനമായിരുന്നു. പാറക്കെട്ടുകള്‍ നിറഞ്ഞ വിഴിഞ്ഞം, ചൊവ്വര, മുല്ലൂര്‍, പുളിങ്കുടി തുടങ്ങിയ മേഖലകളിലാണ് ജീവന്‍ അപകടപ്പെടുത്തി വര്‍ഷങ്ങളായി കടലിടുക്കുകളില്‍നിന്ന് മത്സ്യത്തൊഴിലാളികള്‍ ചിപ്പിയെടുത്തിരുന്നത്. മരണത്തെ മുഖാമുഖം കണ്ട് അപകടങ്ങള്‍ പതിയിരിക്കുന്ന പാറക്കെട്ടുകള്‍ക്കിടെ ചിപ്പിക്കത്തി, ഉളി, വെട്ടുചൂണ്ട തുടങ്ങിയ ഉപകരണങ്ങളുമായായിരുന്നു ഇവർ തൊഴിലെടുക്കുന്നത്. മണിക്കൂറോളം കടലിലെ പാറയിടുക്കുകളില്‍ കഴിയാനുള്ള കഴിവും മുങ്ങുന്ന അതേ വേഗത്തില്‍ തിരികെ പൊങ്ങാനുള്ള കരുത്തും ആവശ്യമാണ് ഇൗ തൊഴിലിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story