Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2020 11:58 PM GMT Updated On
date_range 1 Nov 2020 11:58 PM GMTവിഷയവൈവിധ്യത്താൽ സമ്പന്നനായ കഥാകാരൻ
text_fieldsbookmark_border
തിരുവനന്തപുരം: വിഷയത്തിലെ വൈവിധ്യവും കഥപറച്ചിലിലെ ഭിന്നസ്വരവുമാണ് സക്കറിയയെ എഴുത്തിൻെറ ലോകത്ത് വേർതിരിച്ച് നിർത്തുന്നത്. ഓരോ കഥയുടെയും അവസാനത്തിൽ വൈലോപ്പിള്ളിയെപ്പോലെ 'കേട്ടുവോ എൻെറ ശബ്ദം വേറിട്ടെ'ന്ന് ഈ കഥാകാരൻ ചോദിക്കുന്നുണ്ട്. ജീവിതത്തിലെ സാധാരണ സംഭവങ്ങളെ അസാധാരണാനുഭവമാക്കി മാറ്റാൻ കരവിരുതുള്ള കഥാകാരനാണ് സക്കറിയ. എഴുത്തച്ഛൻെറ വരികൾ കടമെടുത്താൽ വെള്ളത്തിര തള്ളുന്നതുപോലെയാണ് സക്കറിയയുടെ എഴുത്തിലെ ഭാഷ. സൈദ്ധാന്തികഭാരമൊന്നും സക്കറിയയുടെ ഭാഷക്കില്ല. ഭാഷയറിയുന്ന ആർക്കും അനുഭവിക്കാവുന്ന കഥകൾ. മലയാളകഥ സഞ്ചരിക്കാത്ത പല വഴികളിലേക്കും അദ്ദേഹം കടന്നുചെന്നു. 1970 കളിൽ മലയാളസാഹിത്യത്തിൽ നവീന ഭാവുകത്വം സൃഷ്ടിച്ച എഴുത്തുകാർക്കൊപ്പമാണ് അദ്ദേഹം കഥാരംഗത്തേക്ക് കടന്നുവന്നത്. ആധുനിക മലയാളസാഹിത്യത്തിന് ഊടും പാവും നല്‍കി അതിനെ നട്ടെല്ലുള്ള പ്രസ്ഥാനമായി വളർത്തിയെടുത്ത ഒ.വി. വിജയൻ, എം. മുകുന്ദൻ, ആനന്ദ് തുടങ്ങിയ എഴുത്തുകാർക്കൊപ്പം കഥയിലും നോവൽസാഹിത്യത്തിലും സക്കറിയ പുതുവഴി വെട്ടി. എസ്.കെ. പൊറ്റെക്കാട്ടിനുശേഷം മലയാളത്തിലെ സഞ്ചാരസാഹിത്യത്തിന് സർഗാത്മകമായ ഒരു വഴിത്തിരിവുണ്ടാക്കി. സവിശേഷമായ ദര്ശനത്തിൻെറയോ പ്രത്യയശാസ്ത്രത്തിൻെറയോ ആഖ്യാനമല്ല അദ്ദേഹത്തിൻെറ രചനകൾ. നിര്‍മമമായ ഒരു കഥനശൈലി മിക്ക കഥകളിലും അനുഭവപ്പെടുന്നുണ്ട്. സക്കറിയ എഴുത്തിൽ എപ്പോഴും ജനാധിപത്യവാദിയാണ്. മനുഷ്യമനസ്സിനെ തിരിച്ചും മറിച്ചും പരിശോധിച്ച് അനുവാചകനെ അപൂർവലോകത്തേക്ക് ആനയിക്കും. കഥയുടെ പേരുകൾതന്നെ സവിശേഷമായൊരു അർഥം നൽകുന്നുണ്ട്. യേശുപുരം പബ്ലിക് ലൈബ്രറിയെപ്പറ്റി ഒരു പരാതി, കണ്ണാടി കാണ്മോളവും, ആര്‍ക്കറിയാം, ഇതാണ് എൻെറ പേര്, ഒരു നസ്രാണിയുവാവും ഗൗളിശാസ്ത്രവും, പ്രപഞ്ചത്തിൻെറ അവശിഷ്ടങ്ങള്‍, കുഴിയാനകളുടെ ഉദ്യാനം, മദ്യശാല തുടങ്ങിയവ ഉദാഹരണങ്ങൾ. സ്വന്തം രചനകളെ അദ്ദേഹം നിരന്തരം നവീകരിച്ചുകൊണ്ടിരുന്നു. അതിനാൽ ഉത്തരാധുനിക കാലത്തും അദ്ദേഹത്തിൻെറ രചനകൾ ശ്രദ്ധേയമായി. സാധാരണ എഴുത്തുകാർക്കില്ലാത്ത സാമൂഹിക ജാഗ്രത അദ്ദേഹത്തിനുണ്ട്. സമൂഹത്തിലെ ജനാധിപത്യവിരുദ്ധതകളെ മറയില്ലാതെ തുറന്നുകാട്ടി. അതിൽ ഇടതു-വലത് രാഷ്ട്രീയ നേതൃത്വങ്ങളോടും വിട്ടുവീഴ്ച കാണിച്ചില്ല. സംഘ്പരിവാറിൻെറ ഫാഷിസ്റ്റ് നിലപാടുകൾെക്കതിരെ നിരന്തരം ശബ്ദമുയർത്തി. ജനാധിപത്യമര്യാദകളെയും പൗരാവകാശങ്ങളെയും നിഷേധിക്കുന്നതിനെ മുഖംനോക്കാതെ അദ്ദേഹം എതിർക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story