Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2020 11:58 PM GMT Updated On
date_range 14 Sep 2020 11:58 PM GMTദേശീയ വിദ്യാഭ്യാസ നയം: ഭരണഘടനാമൂല്യങ്ങൾ ഒഴിവാക്കി -യു.ഡി.എഫ്
text_fieldsbookmark_border
തിരുവനന്തപുരം: പുതിയ ദേശീയ വിദ്യാഭ്യാസനയത്തിൻെറ ലക്ഷ്യങ്ങളില്‍നിന്ന് ഭരണഘടനാമൂല്യങ്ങളായ ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നിവയെ മനഃപൂര്‍വം ഒഴിവാക്കിയെന്ന് ഇതുസംബന്ധിച്ച് പഠിച്ച വി.ഡി. സതീശന്‍ കണ്‍വീനറായ യു.ഡി.എഫ് ഉപസമിതി. സമിതി റിപ്പോര്‍ട്ട് കണ്‍വീനറിൽനിന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഏറ്റുവാങ്ങി. ചടങ്ങിൽ സി.പി. ജോണ്‍ അധ്യക്ഷനായിരുന്നു. പുതിയനയം വിദ്യാഭ്യാസമേഖലയെ കൂടുതല്‍ കമ്പോളവത്കരിക്കുകയും വരേണ്യവത്കരിക്കുകയും ചെയ്യുന്നതാണ്. വിദ്യാഭ്യാസരംഗത്ത് സ്വകാര്യമേഖലയിലൂടെ ചൂഷണം തടയാനുള്ള രചനാത്മക നിർദേശങ്ങളൊന്നും ഇല്ല. വിപണി ആവശ്യപ്പെടുന്നത് ഉല്‍പാദിപ്പിക്കാനുള്ള ഫാക്ടറികള്‍ ആയി വിദ്യാലയങ്ങളെ മാറ്റരുത്. ദേശീയ വിദ്യാഭ്യാസ നയത്തെപ്പറ്റി സംസ്ഥാനങ്ങളുമായി കേന്ദ്രം കൂടിയാലോചനകള്‍ നടത്തുകയും പാര്‍ലമൻെറിൻെറ ഇരുസഭകളിലും ചര്‍ച്ചനടത്തുകയും വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. മാതൃഭാഷാപഠനം നിര്‍ബന്ധമാക്കുന്നത് സ്വാഗതാർഹമാണെങ്കിലും മറ്റു ഭാഷകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനോട് യോജിക്കാനാവില്ല. ദേശീയ ഭാഷയായ ഹിന്ദിയും ക്ലാസിക് ഭാഷയായ സംസ്‌കൃതവും പഠിക്കുന്നത് ഇഷ്ടമുള്ള ഭാഷ െതരഞ്ഞെടുക്കുന്നതിന് തടസ്സമാകരുത്. വിദേശഭാഷകളില്‍ ജര്‍മനും ഫ്രഞ്ചും ഇടംനേടിയപ്പോള്‍ തൊഴില്‍സാധ്യത നല്‍കുന്ന അറബിക് ഒഴിവാക്കിയത് കേന്ദ്രസര്‍ക്കാറിൻെറ ന്യൂനപക്ഷവിരുദ്ധതയുടെ ഉദാഹരണമാണ്. സ്ഥാപനങ്ങളുടെ അക്രഡിറ്റേഷന്‍ ഇടവേളകളില്‍ കൃത്യമായി പരിശോധിക്കപ്പെടണം. അധ്യാപകപരിശീലനം തുടര്‍പ്രക്രിയയാക്കണം. അധ്യാപകരെ െതരഞ്ഞെടുക്കുന്നതിന് ടീച്ചേഴ്‌സ് റിക്രൂട്ട്‌മൻെറ് ബോര്‍ഡ് പോലുള്ള റെഗുലേറ്ററി സംവിധാനം വേണം. ഡിഗ്രി കോഴ്സുകള്‍ക്കുപോലും പ്രവേശനപരീക്ഷ നടത്തണമെന്ന നിർദേശം അനാവശ്യമാണ്. അക്കാദമിക് സമിതികളിൽ കൂടുതല്‍ സ്ത്രീപ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story