Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 6:38 PM GMT Updated On
date_range 6 July 2020 6:38 PM GMTട്രിപ്ൾ ലോക്ഡൗൺ: സർക്കാറിെൻറ 'സർജിക്കൽ സ്ട്രൈക്കിൽ' ഞെട്ടി ജനം
text_fieldsbookmark_border
ട്രിപ്ൾ ലോക്ഡൗൺ: സർക്കാറിൻെറ 'സർജിക്കൽ സ്ട്രൈക്കിൽ' ഞെട്ടി ജനം തിരുവനന്തപുരം: കോർപറേഷൻ പരിധിയിൽ ട്രിപ്ൾ ലോക്ഡൗൺ പ്രഖ്യാപിച്ച സർക്കാറിൻെറ 'സർജിക്കൽ സ്ട്രൈക്കിൽ' ഞെട്ടി ജനം. 100 വാർഡിലും രാത്രി ഏഴിനുശേഷം ട്രിപ്ൾ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഒരാഴ്ചത്തേക്കുള്ള അവശ്യസാധനങ്ങളും മറ്റും വാങ്ങാനുള്ള ഓട്ടത്തിലായിരുന്നു ഇതരസംസ്ഥാന തൊഴിലാളികൾ അടക്കമുള്ളവർ. ഉറവിടമറിയാത്ത രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ടെങ്കിലും ജില്ലയിൽ ട്രിപ്ൾ ലോക്ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും പക്ഷേ നഗരം അഗ്നിപർവതത്തിന് മുകളിലാണെന്നുമായിരുന്നു ഞായറാഴ്ച രാവിലെ ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചത്. പൂന്തുറയടക്കമുള്ള തീരപ്രദേശങ്ങളിൽ സമൂഹവ്യാപന സൂചനകൾ നിലനിൽക്കുന്നതിനാൽ ഇവിടങ്ങളിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമെന്ന് മേയർ കെ. ശ്രീകുമാറും അറിയിച്ചിരുന്നു. എന്നാൽ, വൈകീട്ട് ആറിന് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകളിൽ ജില്ലയിൽ രോഗം സ്ഥിരീകരിച്ച 27 പേരിൽ 22 പേർക്കും സമ്പർക്കം വഴി കോവിഡ് പകർന്നെന്ന് കണ്ടതോടെയാണ് രാത്രി 7.30ഓടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അടിയന്തരമായി ഉന്നതതല യോഗം ചേർന്ന് 100 വാർഡിലും തിങ്കളാഴ്ച രാവിലെമുതൽ ഏഴുദിവസത്തേക്ക് ട്രിപ്ൾ ലോക്ഡൗൺ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ രണ്ടുദിവസം മുമ്പ് നഗരത്തിലെ മുഴുവൻ കടകൾക്കും തുറന്ന് പ്രവർത്തിക്കാവുന്ന സമയം വൈകീട്ട് ഏഴുവരെയായി കോർപറേഷൻ നിജപ്പെടുത്തിയിരുന്നു. എന്നാൽ, എേട്ടാടെയുള്ള അപ്രതീക്ഷിത ലോക്ഡൗൺ പ്രഖ്യാപനത്തിൽ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു പലരും. പെട്രോൾ പമ്പുകളിലടക്കം ഞായറാഴ്ച രാത്രി വൻ തിരക്കാണ് അനുഭവപ്പെട്ടത്. കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തിക്കൊണ്ടുള്ള തിരക്കിൽ ജീവനക്കാരടക്കം അമ്പരന്നു. പൊലീസ് എത്തിയാണ് പലയിടങ്ങളിലും തിരക്ക് നിയന്ത്രിച്ചത്. കെണ്ടയ്ൻമൻെറ് സോണിലടക്കം ഓൺലൈൻ ഭക്ഷണവിതരണം അവസാനിപ്പിച്ചതും ഹോട്ടലുകൾ പ്രവർത്തിക്കാത്തതും തിങ്കളാഴ്ച പ്രായമായവരെപ്പോലും വലച്ചു. മെഡിക്കൽ കോളജിലും ആർ.സി.സിയിലും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം കിട്ടാത്ത അവസ്ഥയുണ്ടായി. ടെക്നോപാർക്ക് ജീവനക്കാരടക്കം സ്ഥിരമായി പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവർ ഭക്ഷണം എത്തിച്ചുനൽകുന്നതിന് സഹായം ആവശ്യപ്പെട്ടപ്പോൾ തങ്ങൾക്ക് 'മുകളിൽ' നിന്ന് അത്തരമൊരു നിർദേശം ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് സ്റ്റേഷനുകളിൽനിന്ന് ലഭിച്ച മറുപടി. ഭക്ഷണമെത്തിക്കാൻ സന്നദ്ധരായ ഉദ്യോഗസ്ഥർക്കാകട്ടെ ഹോട്ടലുകൾ അടഞ്ഞുകിടന്നതിനാൽ ഭക്ഷണം നൽകാൻ കഴിയാത്ത അവസ്ഥയുമുണ്ടായി. പുറത്തിറങ്ങുന്നതിന് നിയന്ത്രണമുള്ളതിനാൽ അവശ്യസാധനങ്ങൾ എത്തിച്ചുനൽകുന്നതിന് ജില്ലാ ഭരണകൂടം പുറത്തുവിട്ട ചില നമ്പരുകളിൽ ബന്ധപ്പെട്ടെങ്കിലും വേണ്ടത്ര സഹായം ലഭിച്ചില്ലെന്ന ആക്ഷേപവും ശക്തമാണ്. -സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story