പാരാ മാസ്റ്റേഴ്സ് ദേശീയ ഇൻഡോർ ഗെയിംസ്: മൂന്ന് മലയാളികൾക്ക് സ്വർണം
text_fieldsതൃശൂർ: 25 വയസ്സിന് മുകളിലുള്ള ശാരീരിക വൈകല്യമുള്ളവരുടെ പ്രഥമ പാരാ മാസ്റ്റേഴ്സ് നാഷനൽ ഇൻഡോർ ഗെയിംസ് സമാപിച്ചു. പവർലിഫ്റ്റിങ്ങിൽ പാരാസ് മണി (ബിഹാർ), സതീഷ് (ഹരിയാന), ഷൂട്ടിങ്ങിൽ എസ്. ഹരീന്ദർസിങ് സന്തു (മഹാരാഷ്ട്ര), എൻ. കൃഷ്ണ (തമിഴ്നാട്), ടേബിൾ ടെന്നീസിൽ ജഗനാഥ് മുഖർജി (ഹരിയാന), എസ്. ഹരീന്ദർ സിങ് സന്തു (മഹാരാഷ്ട്ര), ബാഡ്മിൻറനിൽ ജിനോ തോമസ് (കേരളം), എച്ച്. നിബിൻ (കേരളം), എം.എസ്. സനോജ് (കേരളം) എന്നിവർ കൈ, കാൽ സ്വാധീനം കുറഞ്ഞ വിഭാഗങ്ങളിൽ സ്വർണമെഡൽ ജേതാക്കളായി.
സമാപനസമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. പി. ബാലചന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായി. തൃശൂർ ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻറ് ബിന്നി ഇമ്മട്ടി, ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ് കരിം പന്നിത്തടം, കേരള ഒളിമ്പിക് അസോസിയേഷൻ ജോ. സെക്രട്ടറി ടി.ടി. ജെയിംസ്, തൃശൂർ ജില്ല സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ജോയ് വർഗീസ്, എം.എം. ബാബു, കെ.എൽ. മേഹഷ്, അഡ്വ. കെ.ആർ. അജിത്ബാബു എന്നിവർ സംസാരിച്ചു. ഫെഡറേഷൻ ദേശീയ പ്രസിഡൻറ് എ.എം. കിഷോർ സ്വാഗതവും എം.ജെ. റാഫേൽ ജോൺ നന്ദിയും പറഞ്ഞു.
ഇല്ലായ്മകൾക്ക് കെടുത്താനായില്ല, അവരുടെ കളിവീര്യത്തെ
തൃശൂർ: കൈപ്പത്തിക്കും തള്ളവിരലിനുമിടയിൽ വെച്ച് ബാറ്റുപിടിച്ചാണ് കൊല്ലം സ്വദേശി എച്ച്. നിബിൻ പാര മാസ്റ്റേഴ്സ് ദേശീയ ഇൻഡോർ ഗെയിംസ് ബാഡ്മിൻറനിൽ പോരാടി സ്വർണം നേടിയത്. ആർമിയിലായിരിക്കെ ആയുധഭാഗങ്ങൾക്കിടയിൽപെട്ട് വിരലുകൾ നഷ്ടപ്പെട്ട കൈയുടെ വൈകല്യം കളിയെ ഒട്ടും ബാധിച്ചില്ല. 2014ൽ മഹാഷ്ട്രയിലെ നാസികിൽ സൈനിക സേവനത്തിനിടെയായിരുന്നു അപകടം. രണ്ട് വിരലുകൾ പൂർണമായി നഷ്ടപ്പെട്ടു. രണ്ട് വിരലുകളുടെ സ്വാധീനവും നഷ്ടമായി. തുടർന്നാണ് സൈനികസേവനത്തിൽ നിന്ന് വിരമിച്ചത്. കൊല്ലത്ത് എൻ.സി.സി ഓഫിസിൽ ജോലിയുള്ള നിബിൻ ഒരുവർഷമേ ആയുള്ളൂ ബാഡ്മിൻറനിൽ പരിശീലനം തുടങ്ങിയിട്ട്. 29 കാരനായ ഇദ്ദേഹത്തിന് ഭാര്യയും മകനുമുണ്ട്.
വയനാട് അമ്പലവയൽ സ്വദേശി ജിനോ തോമസ് കാൽ സ്വാധീനം കുറഞ്ഞവരുടെ വിഭാഗത്തിൽ സ്വർണം നേടിയത് വൈകല്യത്തെ അതിജീവിച്ചാണ്. 2014ലായിരുന്നു ഡ്രൈവറായിരുന്ന ജിനോയുടെ ജീവിതം മാറ്റിമറിച്ച അപകടം ഉണ്ടായത്. ലോറിയുമായി കൂട്ടിയിടിച്ച് ബസ് ഡ്രൈവറായിരുന്ന ജിനോയുടെ ഇടത് കാൽ ചതഞ്ഞരഞ്ഞു. മുട്ടിന് താഴെ പൂർണമായി സ്വാധീനക്കുറവാണ്. അപകടത്തിന് ശേഷം തടികൂടിയപ്പോൾ വോളിബാൾ കളിക്കാറുണ്ടായിരുന്നു. പിന്നീട് കളിമൈതാനം കിട്ടാതായതിനെത്തുടർന്നാണ് ബാഡ്മിൻറൻ കളിച്ചുതുടങ്ങിയത്. സ്വർണം നേടുകയും ചെയ്തു.
ജന്മനാ കൈസ്വാധീനമില്ലാത്ത ഗുരുവായൂർ മണക്കത്തുപടി എം.എസ്. സനോജ് സ്വർണം നേടിയത് കൈസ്വാധീനം കുറഞ്ഞവരുടെ ബാഡ്മിൻറൻ മത്സരത്തിലാണ്. വലതുകൈ സ്വാധീനക്കുറവിനാൽ ഇടതുകൈകൊണ്ട് മത്സരിച്ചാണ് നേട്ടം സ്വന്തമാക്കിയത്. ഇൻഡസ് ബാങ്ക് മാർക്കറ്റിങ് ജീവനക്കാരനാണ് സനോജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.