മാസ്റ്റർ പ്ലാനിനെ ചൊല്ലി തൃശൂർ കോർപറേഷനിൽ സംഘർഷം; മേയറുടെ ഡയസ് കൈയേറി
text_fieldsതൃശൂര്‍: കോർപറേഷൻ മാസ്റ്റര്‍ പ്ലാനിനെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ സംഘർഷം. ഭരണ--പ്രതിപക്ഷാംഗങ്ങളുടെ വാക്കേറ്റം കൈയാങ്കളി വരെയെത്തി. കോൺഗ്രസ് നൽകിയ കത്തിനെ തുടർന്ന് മാസ്റ്റർ പ്ലാൻ വിഷയമെന്ന ഏക അജണ്ടയായുള്ള പ്രത്യേക കൗൺസിൽ യോഗമായിരുന്നു വിളിച്ചത്. മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്ന ഏക ആവശ്യത്തിലായിരുന്നു പ്രതിപക്ഷമായ കോൺഗ്രസും ബി.ജെ.പിയും. യോഗം ആരംഭിക്കും മുമ്പേ പ്രതിപക്ഷം മുദ്രാവാക്ര്യം വിളിയും പ്രതിഷേധവുമുയർത്തിയിരുന്നു. യോഗം ആരംഭിച്ചതോടെ സാങ്കേതികമായി മാസ്റ്റര്‍ പ്ലാന്‍ തള്ളാനാകില്ലെന്നും അതിനാല്‍ യോഗം പിരിച്ചുവിടുകയാണെന്നും മേയർ വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളിയുമായി നടുത്തളത്തിലേക്കും മേയറുടെ ഡയസിലേക്കും കയറി. ബി.ജെ.പിയും എത്തിയതോടെ മേയര്‍ പ്രതിപക്ഷാംഗങ്ങൾക്കിടയിൽ കുരുങ്ങി. ചർച്ചക്ക് തയാറാവാത്ത നിലപാട് പ്രതിഷേധാർഹമാണെന്ന് മേയർ അറിയിച്ചു. പ്രതിപക്ഷാംഗങ്ങളുെട തിരക്കില്‍പെട്ട് മേയറും കൗണ്‍സിലര്‍മാരും പലതവണ വീഴാവുന്ന വക്കോളമെത്തി. യോഗം പിരിച്ചുവിടുന്നതിനായി മേയര്‍ ബെല്ലെടുക്കാനുള്ള ശ്രമം പ്രതിപക്ഷത്തെ സുരേഷ് കൈവശപ്പെടുത്തി ഒഴിവാക്കിയെങ്കിലും പിന്നീട് തിരിച്ചു നൽകി.
പ്രതിപക്ഷാംഗങ്ങളെ തള്ളിമാറ്റി ഭരണപക്ഷം മേയര്‍ക്ക് വഴിയൊരുക്കി. സംഘര്‍ഷത്തിനിടെ ഭരണപക്ഷത്തെ രാഹുല്‍, അനീസ്, അനൂപ് എന്നിവരുള്‍പ്പെടെ തള്ളിക്കയറി കോണ്‍ഗ്രസിലെ ജോണ്‍ ഡാനിയേല്‍, എ.കെ. സുരേഷ്, ശ്രീലാല്‍, വിനേഷ് തയ്യില്‍, ലാലി ജയിംസ് എന്നിവർക്കിടയിലേക്ക് എത്തിയതോെട പ്രതിപക്ഷം ചിതറി. ഇതോടെ മുഖാമുഖം നിന്നായി പോര്‍വിളി. വാക്കേറ്റം ഉന്തുംതള്ളിലേക്കും കടന്നതോടെ വനിത കൗണ്‍സിലര്‍മാര്‍ മാറി. കൈ പിടിച്ചുഞെരിച്ചുവെന്ന് ജോൺ ഡാനിയേൽ പരാതിപ്പെട്ടു. ഇതിനിടെ മേയറുടെ കസേരക്ക് മുന്നിൽനിന്ന് സമാന്തര കൗൺസിലെന്ന് അറിയിച്ച് മാസ്റ്റർ പ്ലാൻ തള്ളുകയാണെന്ന് പ്രതിപക്ഷ കക്ഷി നേതാവ് രാജൻ പല്ലൻ പ്രഖ്യാപിച്ചു. ബി.ജെ.പി അംഗങ്ങൾ മേയറുെട ചേംബർ ഉപരോധിച്ചു. പിന്നീട് പൊലീസെത്തി കൗണ്‍സിലര്‍മാരെ ബലംപ്രയോഗിച്ചു നീക്കിയാണ് മേയറെ ഉച്ചഭക്ഷണത്തിന് പുറത്തിറക്കിയത്. കോണ്‍ഗ്രസ്-- ബി.ജെ.പി കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ ഹാളില്‍ രാപ്പകല്‍ സമരം പ്രഖ്യാപിച്ചു.
ഭൂമാഫിയക്ക് വഴങ്ങിയാണ് മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച ചെയ്യാതെ അട്ടിമറിച്ചതെന്നാണ് പ്രതിപക്ഷ ആരോപണം. 55 അംഗ കൗണ്‍സിലില്‍ ഭരണപക്ഷത്ത് 25 പേരും കോണ്‍ഗ്രസിന് 24 പേരുമാണുള്ളത്. ബി.ജെ.പിക്ക് ആറു കൗണ്‍സിലര്‍മാരുണ്ട്. വോട്ടെടുപ്പ് നടന്നാൽ പ്രതിപക്ഷത്തിനാവും വിജയം. കൗൺസിലിൽ അക്രമം കാട്ടിയെന്ന് ഇരുവിഭാഗവും ആരോപിച്ചു.
പ്രതിപക്ഷം ചർച്ചക്ക് തയാറാവണം–എൽ.ഡി.എഫ്
തൃശൂർ: മാസ്റ്റർ പ്ലാനിെൻറ പേരിൽ മേയറെ ആക്രമിക്കുകയും കൗൺസിൽ അലങ്കോലമാക്കുകയും ചെയ്ത പ്രതിപക്ഷ നടപടി ജനാധിപത്യവിരുദ്ധവും നിയമ വിരുദ്ധവുമാണെന്ന് എൽ.ഡി.എഫ് ജില്ല കമ്മിറ്റി. സർക്കാർ അംഗീകരിച്ച മാസ്റ്റർ പ്ലാനിൽ പോരായ്മകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാനല്ലാതെ റദ്ദാക്കാൻ നിയമപരമായി കൗൺസിലിന് അധികാരമില്ല. അക്രമപ്രവർത്തനം അവസാനിപ്പിച്ച് ചർച്ചക്കും തിരുത്തലുകൾക്കും പ്രതിപക്ഷം തയാറാകണം. 2012ൽ കോൺഗ്രസ് ഭരണകാലത്ത് തയാറാക്കിയ മാസ്റ്റർ പ്ലാനാണ് ജനങ്ങൾക്ക് അനുകൂലമായ ഭേദഗതികളോടെ 2021ൽ സർക്കാർ വിജ്ഞാപനം ചെയ്തത്. ഇത് റദ്ദാക്കാൻ തക്ക അടിസ്ഥാനപരമായ വിഷയങ്ങളൊന്നും രേഖാമൂലം ആരും ആവശ്യപ്പെട്ടിട്ടില്ല. യു.ഡി.എഫിനൊപ്പം ബി.ജെ.പിയും സ്വീകരിക്കുന്നതിെൻറ പരസ്പര താൽപര്യം വ്യക്തമാണെന്നും ജില്ല കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
സമരത്തിന് പിന്തുണയുമായി ഡി.സി.സി
തൃശൂർ: മാസ്റ്റർ പ്ലാൻ റദ്ദാക്കാൻ ആവശ്യപ്പെട്ട അജണ്ട ചർച്ച ചെയ്യാൻ വിളിച്ച കൗൺസിൽ യോഗം മേയർ പിരിച്ചുവിട്ടത് ഭൂമാഫിയയെ ഭയന്നാണെന്ന് ഡി.സി.സി പ്രസിഡൻറ് എം.പി. വിൻസെൻറ്. ആയിരങ്ങളെ ഭാവനരഹിതരാക്കിയും ആരാധനാലയങ്ങൾ ഇല്ലാതാക്കിയും നേട്ടം കൊയ്യാനാണ് നോക്കിയതെന്ന് പ്രതിഷേധ യോഗത്തിൽ അദ്ദേഹം പറഞ്ഞു. ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു. ജോസ് വള്ളൂർ, ഷാജി കോടങ്കണ്ടത്ത്, രാജേന്ദ്രൻ അരങ്ങത്ത്, സി.ഒ. ജേക്കബ്, കെ. അജിത്കുമാർ, എം.എസ്. ശിവരാമകൃഷ്ണൻ, സിജോ കടവിൽ, രവി ജോസ് താണിക്കൽ, പി. ശിവശങ്കരൻ, കെ.വി. ദാസൻ, കെ. ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.നേതാക്കൾ കൗൺസിൽ ഹാളിലെത്തി സമരം ചെയ്യുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
തള്ളിയിടാന്‍ ശ്രമിച്ചു–മേയര്‍
പ്രതിപക്ഷം ആവശ്യപ്പെട്ടതനുസരിച്ച് വിളിച്ച യോഗം അവർ തന്നെ അലങ്കോലപ്പെടുത്തിയെന്ന് മേയർ എം.കെ. വർഗീസ്. തെൻറ കസേര വലിച്ചെറിഞ്ഞു. തള്ളിയിടാന്‍ നോക്കി. സംസാരിക്കാന്‍ അനുവദിച്ചില്ല. ഒരു അഴിമതിയും മാസ്റ്റര്‍ പ്ലാനിലില്ല. പ്രതിപക്ഷം ചര്‍ച്ചക്ക് വരുന്നില്ല. പൈതൃകം തകര്‍ക്കാന്‍ ലക്ഷ്യമിട്ടല്ല നടപടികള്‍. പൊലീസ് സുരക്ഷ തേടുമെന്നും മേയര്‍ അറിയിച്ചു. ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും മടിയില്ല.
മേയറുടേത് ഏകാധിപത്യ നടപടി –കോൺഗ്രസ്
പ്രതിപക്ഷത്തെ 30 പേരുടെ ആവശ്യത്തെ മേയര്‍ നിരാകരിക്കുന്നത് ഏകാധിപത്യമാണെന്നും വോട്ടിങ് അനുവദിക്കാതെ യോഗം പിരിച്ചുവിട്ടതില്‍ ന്യായീകരണമില്ലെന്നും പ്രതിപക്ഷ കക്ഷി നേതാവ് രാജന് പല്ലന് പറഞ്ഞു. നൂറുകണക്കിനു ആരാധനാലയങ്ങളും വീടുകളും മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് നഷ്ടമാകും. ഭൂമാഫിയയെ സഹായിക്കാനാണ് രഹസ്യ അജണ്ട.
കോർപറേഷനിൽ ജനാധിപത്യ ധ്വംസനം–ബി.ജെ.പി
യോഗം അജണ്ട ചർച്ച ചെയ്യാതെ പിരിച്ചുവിട്ട നടപടി ജനാധിപത്യ ധ്വംസനമാണെന്ന് ആരോപിച്ച് ബി.ജെ.പി തൃശൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപറേഷന് മുന്നിൽ ധർണ നടത്തി. ജില്ല പ്രസിഡൻറ് കെ.കെ. അനീഷ്കുമാർ ഉദ്ഘാടനം ചെയ്തു.
പൈതൃകത്തെ തകർക്കാനും അഴിമതി നടത്താനും വേണ്ടിയുള്ള മാസ്റ്റർ നടപ്പാക്കാൻ എന്തു വിലകൊടുത്തും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി മണ്ഡലം പ്രസിഡൻറ് രഘുനാഥ് സി. മേനോൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.