വീടുകയറി ആക്രമണം: നാടോടികളെ കണ്ടെത്താനായില്ല
text_fieldsചിറ്റാർ: വയ്യാറ്റുപുഴ തേരകത്തുംമണ്ണിൽ വീടുകയറി ആക്രമിക്കാൻ ശ്രമിച്ച നാടോടികളെ കണ്ടെത്താൻ കഴിഞ്ഞില്ല. ചൊവ്വാഴ്ച വൈകീട്ട് ആറിനാണ് തേരകത്തുംമണ്ണിൽ പുത്തൻപുരയിൽ സുനിൽകുമാറിനെയും ഭാര്യയെയും മൂത്തമകളെയും ആക്രമിക്കാൻ ശ്രമിച്ചത്. മൂന്നു സ്ത്രീകൾ ഉൾപ്പെടെ ആറുപേരാണ് സംഘത്തിലുണ്ടായിരുന്നത്.
സംസ്ഥാന സെപ്ഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എ. വിദ്യാധരൻ, സ്പെഷൽ ബ്രാഞ്ച് സി.ഐ സുരേഷ് കുമാർ, ചിറ്റാർ സി.ഐ രാജേന്ദ്രൻ പിള്ള, ഗുരുനാഥൻ മണ്ണ്, തണ്ണിത്തോട് ഫോറസ്റ്റ് ജീവനക്കാർ എന്നിവർ ബുധനാഴ്ച രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തി. ഗുരുനാഥൻമണ്ണ് വനത്തിനോടു ചേർന്ന് ഒറ്റപ്പെട്ട വീട്ടിൽ വാടകക്ക് താമസിക്കുകയാണ് സുനിൽകുമാറും കുടുംബവും. വസ്തു ഉടമയുടെ കൃഷി നോക്കുന്നതിനാണ് ഇവർ ഇവിെട താമസം ആരംഭിച്ചത്.
വീട്ടിലേക്ക് പതുങ്ങി എത്തിയ സംഘം വീടിനു പുറകുവശത്തുകൂടി കയറിപ്പോയശേഷം രണ്ടു യുവാക്കൾ സുനിൽകുമാറിനെയും ഭാര്യ ശ്രീകലയെയും കല്ലെടുത്തു എറിയുകയായിരുന്നു. ഇവർ ബഹളം െവച്ചതോടെ സംഘം വനത്തിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
സമീപത്തെ വനത്തിലും റബർ തോട്ടത്തിലും നാടോടികൾക്കായി രാത്രിയും പകലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഗുരുനാഥൻമണ്ണ് ഭാഗത്തുകൂടിയാണ് നാടോടി സംഘങ്ങൾ തേരകത്തുംമണ്ണിൽ എത്തിയതെന്ന് പറയുന്നു. മൂന്നു പ്രായമുള്ള സ്ത്രീകളും മൂന്നു യുവാക്കളുമാണുള്ളത്.
സ്ത്രീകളുടെ വേഷം സാരിയും രണ്ടു പുരുഷൻമാർ കൈലിയും ഒരാൾ പാൻറ്സുമാണ് ധരിച്ചിരുന്നത്. ഇവരുടെ കൈവശം ബാഗുകളും ഉണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു. ചിറ്റാർ, തണ്ണിത്തോട്, ഗുരുനാഥൻ മണ്ണ് ഫോറസ്റ്റ് സ്റ്റേഷനുകളുടെ അതിർത്തി വനമേഖലയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.