Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജീവനക്കാർ സമരം...

ജീവനക്കാർ സമരം തുടങ്ങി; മൈലപ്ര ബാങ്ക് പ്രവർത്തനം പ്രതിസന്ധിയിലേക്ക്

text_fields
bookmark_border
പത്തനംതിട്ട: മൈലപ്ര സർവിസ് സഹകരണ ബാങ്ക് പ്രവർത്തനം പ്രതിസന്ധിയിൽ. പണം ആവശ്യപ്പെട്ട് നിക്ഷേപകർ കൂട്ടമായി എത്താൻ തുടങ്ങിയതോടെ ജീവനക്കാർ പണിമുടക്ക് സമരം ആരംഭിച്ചു. 123 കോടിയോളം രൂപ നിക്ഷേപമുള്ള ബാങ്കിൽ നിക്ഷേപകർക്ക് പണം മടക്കിനൽകാൻ കഴിയാത്ത അവസ്ഥയായതോടെയാണ് ജീവനക്കാർ സമരരംഗത്തേക്ക്  ഇറങ്ങിയത്. ബാങ്കിന്‍റെ പ്രധാന അനുബന്ധ സ്ഥാപനമായ അമൃത ഗോതമ്പ് സംസ്കരണ ഫാക്ടറി പ്രവർത്തനത്തിന് നൽകിയ കോടികളുടെ അഡ്വാൻസ് തുക തിരിച്ചുലഭിക്കാതായതോടെയാണ് പ്രതിസന്ധിക്കിടയാക്കിയതെന്ന് ജീവനക്കാർ പറഞ്ഞു. ഫാക്ടറി പ്രവർത്തനം ഇപ്പോൾ നിർജീവമാണ്. 35 കോടിയോളം രൂപ മുടക്കിയാണ് ഗോതമ്പ് സംസ്കരണ ഫാക്ടറി വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനം ആരംഭിച്ചതെന്ന് ജീവനക്കാർ പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജീവനക്കാർ ഭരണസമിതിയോട് നിരന്തരം ആവശ്യപ്പെട്ടിട്ടും ഫലം കണ്ടില്ല. നിക്ഷേപകർക്ക് 10,000 രൂപ പോലും നൽകാൻ കഴിയുന്നില്ല. വായ്പ ഇനത്തിൽ 72 കോടിയോളം രൂപ നൽകിയിട്ടുണ്ട്. ഇപ്പോൾ ദൈനംദിന പ്രവർത്തനം താളംതെറ്റി. വായ്പ തുകകൾ ആളുകൾ തിരിച്ചടക്കാത്തതും വലിയ പ്രതിസന്ധിക്കിടയാക്കിയിട്ടുണ്ട്. അനർഹമായി വായ്പകൾ നൽകിയതായും ആരോപണം ഉയർന്നിട്ടുണ്ട്. ബാങ്കിന്‍റെ താൽപര്യം സംരക്ഷിക്കാതെ നാടുമായി ബന്ധമില്ലാത്ത ചില സ്ഥാപനങ്ങളിൽ കോടികൾ നിക്ഷേപിച്ചിട്ടുള്ളതായും ജീവനക്കാർ പറയുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് പലരും വായ്പകൾ തിരിച്ചടച്ചിട്ടില്ല. ബാങ്കിലെ ജീവനക്കാരുടെ നേതൃത്വത്തിലാണ് ആളുകളെ കണ്ട് നിക്ഷേപം സ്വീകരിച്ചത്. ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ചവരുണ്ട്. ജില്ലയിൽ നല്ല രീതിയിൽ പ്രവർത്തിച്ചുവന്ന സഹകരണ ബാങ്കുകളിൽ ഒന്നായിരുന്നു ഇത്. മൂന്നു ബ്രാഞ്ചുകളും അനുബന്ധ സ്ഥാപനങ്ങളായി സൂപ്പർമാർക്കറ്റ്, അഗ്രിമാർട്ട് എന്നിവയും പ്രവർത്തിക്കുന്നു. പണം ആവശ്യപ്പെട്ട് ജീവനക്കാരുടെ വീടുകളിലേക്ക് കൂടുതൽ നിക്ഷേപകർ എത്താൻ തുടങ്ങിയതോടെയാണ് സമരം ആരംഭിക്കേണ്ടിവന്നത്. ശമ്പളവും യഥാസമയം കിട്ടുന്നില്ല. സർക്കാറിന്‍റെ സാമൂഹികസുരക്ഷ പെൻഷൻ വകമാറ്റി ചെലവഴിക്കുന്നത് കാരണം അതും ക്യത്യമായി വിതരണം ചെയ്യാൻ കഴിയുന്നില്ല. നാട്ടുകാർ ജീവനക്കാരെ കണ്ടാൽ അസഭ്യം പറയുന്ന അവസ്ഥായാണിപ്പോൾ. ഇതോടെ ജോലിയിൽ കയറാൻ പറ്റാത്ത സാഹചര്യമായി. ഗോതമ്പ് ഫാക്ടറിക്ക് നൽകിയ അഡ്വാൻസ് തുക അടിയന്തരമായി തിരിച്ചടക്കാൻ നടപടി സ്വീകരിക്കണമെന്ന്  ജീവനക്കാർ ആവശ്യപ്പെട്ടു. ബാങ്കിനെ തകർച്ചയിൽനിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ ജില്ല സഹകരണസംഘം ജോയൻറ് രജിസ്ട്രാർക്ക് പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story