തിരൂരങ്ങാടി നഗരസഭയിലെ ജലക്ഷാമത്തിന് പരിഹാരമാകുന്നു;11.50 കോടിയുടെ കുടിവെള്ള പദ്ധതികള്‍ക്ക് ടെൻഡര്‍
text_fieldsതിരൂരങ്ങാടി: നഗരസഭയില്‍ ജലക്ഷാമത്തിന് പരിഹാരമായി 11.50 കോടി രൂപയുടെ വിവിധ കുടിവെള്ള പദ്ധതികള്‍ ഏറ്റെടുക്കാന്‍ ടെൻഡറായി. എ.ബി.എം ഫോര്‍ ബില്‍ഡേഴ്സ് കമ്പനിയാണ് രംഗത്ത് വന്നത്.
സ്റ്റേറ്റ് പ്ലാന്‍ ഫണ്ടില്‍നിന്ന് വാട്ടര്‍ അതോറിറ്റി 2022 ജൂൺ 15ന് ഭരണാനുമതി നല്കിയ ചന്തപ്പടി ടാങ്ക് (ഒമ്പത് ലക്ഷം ലിറ്റര്‍) പമ്പിങ് മെയിന്‍ ലൈന്‍ റോഡ് പുനരുദ്ധാരണം(407 ലക്ഷം), കരിപറമ്പ് ടാങ്ക് (എട്ട് ലക്ഷം ലിറ്റര്‍) വിതരണ ശൃംഖല (226 ലക്ഷം), പ്രധാനവിതരണ ശൃംഖല, റോഡ് പുനരുദ്ധാരണം (211 ലക്ഷം), പൈപ്പ്ലൈന് (297 ലക്ഷം) തുടങ്ങിയ പ്രവൃത്തികൾക്കാണ് ടെൻഡറായത്. ഏറെക്കാലമായി നഗരസഭ കാത്തിരിക്കുന്ന പദ്ധതികളാണിത്.
ഈ പ്രവൃത്തികള്‍ നേരേത്ത ടെൻഡര്‍ ചെയ്തപ്പോള്‍ ആരും പങ്കെടുക്കാത്തതിനെത്തുടര്‍ന്ന് കെ.പി.എ. മജീദ് എം.എല്‍.എയും തിരൂരങ്ങാടി നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങലും ഇ.പി. ബാവയും തിരുവനന്തപുരത്ത് വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടറുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ അടിയന്തരമായി വിവിധ പദ്ധതികള്‍ ഒരുമിച്ച് റീ ടെന്‍ഡര്‍ ചെയ്യാന്‍ തീരുമാനിച്ചു.
തുടര്‍ന്ന് കെ.പി.എ. മജീദ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ മലപ്പുറത്ത് വാട്ടര്‍ അതോറിറ്റി ഉന്നതതല യോഗം ചേർന്നു. സ്റ്റേറ്റ് പ്ലാന്‍ ഫണ്ടില്‍നിന്ന് 14 കോടി രൂപ അര്‍ബന്‍ ഹെഡിലായതിനാല് മുഴുവന്‍ തുകയും നീക്കിയിരിപ്പുള്ളതായും പണം ബില്‍ നല്കുന്ന മുറക്കുതന്നെ കാലതാമസമില്ലാതെ കരാറുകാര്‍ക്ക് നല്കാന് കഴിയുമെന്നും കരാറുകാര്‍ക്ക് ആശങ്ക വേണ്ടെന്നും ചീഫ് എൻജിനീയര്‍ സന്ദീപ് വ്യക്തമാക്കിയിരുന്നു.
ടെൻഡറായ കുടിവെള്ള പദ്ധതികള്‍ ഉടന്‍ യാഥാർഥ്യമാക്കുമെന്ന് കെ.പി.എ. മജീദ് എം.എല്‍.എ, നഗരസഭ ചെയര്മാന് കെ.പി. മുഹമ്മദ്കുട്ടി, വികസനകാര്യ ചെയര്മാന് ഇഖ്ബാല്‍ കല്ലുങ്ങല്‍, ആരോഗ്യകാര്യ ചെയര്മാന് സി.പി. ഇസ്മായില്‍ എന്നിവർ അറിയിച്ചു. ടെൻഡര്‍ നടപടി പൂര്‍ത്തിയായാല്‍ സെപ്റ്റംബറില്‍തന്നെ നിര്‍മാണം തുടങ്ങാനാകുമെന്ന് കരാറെടുത്ത എ.ബി.എം ഫോര്‍ ബില്‍ഡേഴ്സ് കമ്പനി ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ നജീബ് പറഞ്ഞു.
15.56 കോടി രൂപയുടെ അമൃത് പദ്ധതിയുടെ ടെൻഡറും ക്ഷണിച്ചിട്ടുണ്ട്. കക്കാട് ടാങ്ക്, കല്ലക്കയം പൂർത്തീകരണം, പമ്പിങ് ലൈന്‍, ട്രാന്‍സ്ഫോര്‍മര്‍, ഹൗസ് കണക്ഷനുകൾ എന്നിവയാണ് പദ്ധതിയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.