33.5 കിലോമീറ്റർ ദൈർഘ്യമുള്ള വലിയതോട് നവീകരിക്കുന്നു
text_fieldsമലപ്പുറം: അരിമ്പ്രമലയില്നിന്ന് ഉത്ഭവിച്ച് വിവിധ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന വലിയതോട് നവീകരിക്കുന്നു. 33.5 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന തോടിെൻറ നവീകരണത്തിന് 15ാം ധനകാര്യ കമീഷെൻറ നഗരസഞ്ചയിക ഫണ്ടില്‍നിന്ന് 14.90 കോടി രൂപ അനുവദിച്ചു.
തോട് പൂര്‍ണമായും നവീകരിക്കുന്നതിന് 59 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ബാക്കി തുക ത്രിതല പഞ്ചായത്തുകള്‍, എം.എൽ.എ ഫണ്ട്, തൊഴിലുറപ്പ് പദ്ധതി എന്നിവയിൽനിന്ന് കണ്ടെത്താനാണ് തീരുമാനം. ജില്ല പഞ്ചായത്തിെൻറ മേല്‍നോട്ടത്തിലുള്ള പദ്ധതിക്ക് ജില്ല ആസൂത്രണസമിതിയുടെ അംഗീകാരം ലഭിക്കുന്നതോടെ അടുത്ത വേനലില്‍ ആദ്യഘട്ട പ്രവൃത്തി തുടങ്ങുമെന്ന് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. അബ്ദുൽ കലാം പറഞ്ഞു.
ചെറുകിട ജലസേചന വകുപ്പിനാണ് പദ്ധതിനിര്‍വഹണ ചുമതല. ത്രിതല പഞ്ചായത്തുകളുടെയും ശുചിത്വ മിഷെൻറയും പിന്തുണയുമുണ്ടാകും. മൂന്ന് ഘട്ടത്തിലാണ് പ്രവൃത്തി പൂര്‍ത്തിയാക്കുക. ആദ്യഘട്ടത്തില്‍ തോട് ആഴവും വീതിയും കൂട്ടി ശുചീകരിക്കും.
തോടരികില്‍ ജലനിധി കിണറുകളുള്ളിടത്ത് തടയണകള്‍ സ്ഥാപിക്കും. വി.സി.ബികള്‍ നവീകരിക്കും. തകര്‍ന്ന അരികുകള്‍ ഭിത്തികള്‍ കെട്ടി സംരക്ഷിക്കും. കുളിക്കടവുകള്‍ നിലനിര്‍ത്തും. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കയര്‍ഭൂവസ്ത്രം ധരിക്കാനും തീരുമാനമുണ്ട്. സൗന്ദര്യവത്കരണവും പ്രഭാതസവാരിക്കായുള്ള സൗകര്യവും പരിഗണിക്കുന്നുണ്ട്.
കൃഷിയിടങ്ങളിലേക്ക് വളവും മറ്റും എത്തിക്കുന്നതിനും സൗകര്യമൊരുക്കും. തോട്ടിലേക്കുള്ള മാലിന്യമൊഴുക്ക് തടയുന്നതിനായി കൊണ്ടോട്ടി നഗരത്തില്‍ ഉള്‍പ്പെടെ ശാസ്ത്രീയ സംസ്കരണ സംവിധാനങ്ങള്‍ നടപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്താണ് ആയിരത്തിലധികമാളുകള്‍ക്ക് ഉപകാരപ്രദമാകുന്ന തോട് നവീകരണത്തിനായുള്ള പദ്ധതി തയാറാക്കി സമര്‍പ്പിച്ചത്. കൊണ്ടോട്ടി, വേങ്ങര, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിലൂടെ കടന്നുപോകുന്ന തോട് പാറക്കടവില്‍ കടലുണ്ടിപ്പുഴയിലാണ് ചേരുന്നത്. കൊണ്ടോട്ടി നഗരസഭ, മൊറയൂര്‍, പുളിക്കല്‍, പള്ളിക്കല്‍, പെരുവള്ളൂര്‍, തേഞ്ഞിപ്പലം, മൂന്നിയൂര്‍, എ.ആര് നഗര്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലൂടെ തോട് കടന്നുപോകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.