ബാലുശ്ശേരി പാലോളിയിൽ എസ്.ഡി.പി.ഐ പ്രവർത്തകന്റെ വീടിനുനേരെ സ്ഫോടനവസ്തു എറിഞ്ഞതായി പരാതി
text_fieldsബാലുശ്ശേരി: പാലോളിയിൽ എസ്.ഡി.പി.ഐ പ്രവർത്തകൻ മൂരാട്ട് കണ്ടി സഫീറിന്റെ വീട്ടിനുനേരെ സ്ഫോടനവസ്തു എറിഞ്ഞതായും വീട്ടിലുണ്ടായിരുന്ന സ്വർണവും പണവും കവർച്ച നടത്തിയതായും പരാതി. വീട്ടിൽ ആളില്ലാഞ്ഞ സമയത്ത് തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവമെന്നാണ് വീട്ടുകാർ നൽകിയ പരാതിയിൽ പറയുന്നത്.
പരാതിയെ തുടർന്ന് ബാലുശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടിൽ സ്ഫോടനം നടന്നതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ല. വീട്ടുകാർ വാതിൽ പൂട്ടാതെയാണ് പുറത്തുപോയതെന്നും കണ്ടെത്തിയിട്ടുണ്ട്. പാലോളിയിൽ ആൾക്കൂട്ട മർദനം നടന്ന ദിവസം മുതൽ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
സ്ഫോടനം നടന്നതായുള്ള വിവരം ഇവർക്കും കിട്ടിയിട്ടില്ല. ഡി.വൈ.എഫ്.ഐ പ്രവർത്തകനായ ജിഷ്ണുരാജിനെ വെള്ളത്തിൽ മുക്കി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിപ്പട്ടികയിലുള്ള ആളാണ് സഫീർ.ഇയാൾ ഒളിവിലാണ്. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നു.