Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2021 12:05 AM GMT Updated On
date_range 26 July 2021 12:05 AM GMTവാക്സിൻ വിതരണത്തെച്ചൊല്ലി ഡോക്ടർക്ക് മർദനം; മൂന്ന് സി.പി.എം നേതാക്കൾക്കെതിരെ കേസ്
text_fieldsbookmark_border
കുട്ടനാട്: വാക്സിൻ വിതരണത്തെച്ചൊല്ലിയുള്ള തർക്കത്തിൽ ഡോക്ടർക്ക് മർദനം. സംഭവത്തിൽ കൈനകരി പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെ മൂന്ന് സി.പി.എം നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. കൈനകരി പഞ്ചായത്ത് പ്രസിഡൻറ് എം.സി. പ്രസാദ്, ലോക്കൽ സെക്രട്ടറി രഘുവരന്‍, പ്രവർത്തകൻ വിശാഖ് വിജയന്‍ എന്നിവർക്കെതിരെ നെടുമുടി പൊലീസാണ് കേസെടുത്തത്. കൈനകരിയിലെ വാക്സിൻ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കുപ്പപ്പുറം പ്രാഥമികാരോഗ്യകേന്ദ്രത്തിെല മെഡിക്കൽ ഓഫിസർ ഡോ. ശരത്ചന്ദ്ര ബോസിനാണ് മർദനമേറ്റത്. ശനിയാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. വാക്സിനേഷനുശേഷം മിച്ചമുണ്ടായിരുന്ന വാക്സിൻ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് 10പേരുടെ ലിസ്റ്റ് നൽകി അവർക്ക് വാക്സിൻ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് കിടപ്പുരോഗികൾക്കായി മാറ്റിവെച്ചതാണെന്ന് പറഞ്ഞപ്പോൾ തർക്കമായി. തുടർന്ന് കഴുത്തിനുകുത്തിപ്പിടിച്ച് മർദനത്തിന് ശ്രമിച്ചതായി ഡോ. ശരത്ചന്ദ്രബോസ് പറഞ്ഞു. വാക്സിൻ കൊടുക്കാതെ കൈനകരിവിട്ട് പുറത്തുപോകില്ലെന്ന് ഭീഷണിമുഴക്കിയതോടെ കുതറിയോടി മുറിയിൽ കയറി കതകടച്ചു. രണ്ടുമണിക്കൂറിലേറെ നേരം ആരോഗ്യപ്രവർത്തകരെ തടഞ്ഞുവെച്ചതിനുശേഷം പൊലീസെത്തിയാണ് രക്ഷപ്പെടുത്തിയത്. അതേസമയം, വാക്സിൻ ഉണ്ടായിട്ടും രാവിലെ മുതൽ കാത്തുനിന്നവർക്ക് നൽകാതെ മടക്കി അയച്ച മെഡിക്കൽ ഓഫിസറുടെ നടപടിയിൽ പ്രതിഷേധിക്കുക മാത്രമാണെന്നും ഡോക്ടറെ കൈയേറ്റം ചെയ്തിട്ടില്ലെന്നും പരാതി വ്യാജമാണെന്നും കൈനകരി പഞ്ചായത്ത് പ്രസിഡൻറ് എം.സി. പ്രസാദ് പറഞ്ഞു. ഡ്യൂട്ടി ഡോക്ടറെ ജോലി തടസ്സപ്പെടുത്തി കൈയേറ്റം ചെയ്തു, അസഭ്യം പറഞ്ഞു തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുെത്തന്ന് പൊലീസ് പറഞ്ഞു. അതേസമയം, മാവേലിക്കരക്ക് പിന്നാലെ കുട്ടനാട്ടിലും ഡോക്ടറെ ആക്രമിച്ചസംഭവത്തിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് കെ.ജി.എം.ഒ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story