Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2021 11:58 PM GMT Updated On
date_range 4 May 2021 11:58 PM GMTആസൂത്രണമില്ലായ്മയും ഗ്രൂപ് വീതംവെപ്പും കോൺഗ്രസിനെ തളർത്തി
text_fieldsbookmark_border
കോഴിക്കോട്: രണ്ടു പതിറ്റാണ്ടിൻെറ നീണ്ട കാത്തിരിപ്പിനൊടുവിലും എം.എൽ.എയില്ലെന്ന നാണക്കേടിൽനിന്ന് തലയൂരാനാകാതെ ജില്ലയിലെ കോൺഗ്രസ് നേതൃത്വം. ഇടതുതരംഗത്തിൽ ഒലിച്ചുപോയെന്ന ന്യായം മാത്രം മതിയാകില്ല ഈ വലിയ തോൽവിക്കെന്ന് പ്രവർത്തകർതന്നെ പറയുന്നു. ഗ്രൂപ്പിനനുസരിച്ച് സ്ഥാനാർഥികളെ രംഗത്തിറക്കിയതും പ്രചാരണം നയിക്കാനും ആസൂത്രണത്തിനും ആളില്ലാതായതുമാണ് അഞ്ചിടത്ത് മത്സരിച്ചിട്ടും വട്ടപ്പൂജ്യത്തിലൊതുങ്ങാൻ കാരണമായത്. പ്രചാരണം കൊഴുപ്പിച്ച മണ്ഡലങ്ങളിൽപോലും എൽ.ഡി.എഫിന് ഭീഷണിയാകാൻ കഴിഞ്ഞില്ല. ബൂത്ത്തലങ്ങളിൽ പ്രവർത്തനം മന്ദഗതിയിലായിരുന്നിട്ടും അമിത പ്രതീക്ഷ പുലർത്തിയ നേതൃത്വത്തിന് ജില്ലയിലെ ഫലം കനത്ത ആഘാതമായി. പ്രചാരണത്തിന് കെ. മുരളീധരൻ എം.പി അടക്കമുള്ള നേതാക്കളില്ലാത്തതും വിനയായി. നേതാക്കളുടെയും പ്രവർത്തകരുടെയും വികാരം മാനിക്കാതെ എലത്തൂരിൽ പുതിയ ഘടകകക്ഷിയായ എൻ.സി.കെക്ക് സീറ്റ് നൽകിയതിലെ പ്രതിഷേധവും മറ്റിടങ്ങളിലും തുടർചലനമായിട്ടുണ്ട്. ഐ, എ ഗ്രൂപ്പുകളും കെ.സി. വേണുഗോപാലും ചേർന്ന് ജില്ലയിലെ സീറ്റുകൾ വീതിച്ചെടുക്കുകയായിരുന്നു. കൊയിലാണ്ടിയിൽ കഴിഞ്ഞ വർഷം തോറ്റ എൻ. സുബ്രഹ്മണ്യനും നാദാപുരത്ത് തോറ്റ െക. പ്രവീൺ കുമാറും ഐ ഗ്രൂപ് പ്രതിനിധികളായി എത്തുകയായിരുന്നു. ഇരുവരും കഴിഞ്ഞ തവണ തോറ്റിട്ടും മണ്ഡലത്തിൽ തുടർന്നതിനാൽ ഇത്തവണ ജയിക്കുമെന്നായിരുന്നു അവകാശവാദം. എന്നാൽ, രണ്ടിടത്തും മുന്നേറാനായില്ല. ബി.ജെ.പിയുടെ 5000ഓളം വോട്ട് കാണാതായതിൻെറ പഴിയും കേൾക്കേണ്ടി വന്നു. െകായിലാണ്ടിയിൽ ബി.ജെ.പിയുടെ പ്രചാരണം തണുപ്പൻ മട്ടിലായിരുന്നുവെന്നതിൻെറ പ്രതിഫലനമാണ് വോട്ടിൽ കാണുന്നത്. ബാലുശ്ശേരിയിൽ യുവനേതാക്കൾ ചേർന്ന് നടൻ ധർമജൻ ബോൾഗാട്ടിയെ സ്ഥാനാർഥി പ്രഖ്യാപനത്തിന് മുേമ്പ വേഷം കെട്ടിയിറക്കിയതിനെതിരെയും പാർട്ടിക്കുള്ളിൽ കടുത്ത വിമർശനമുയരുന്നുണ്ട്. ചില യുവനേതാക്കൾ ഹൈകമാൻഡ് ചമഞ്ഞതായാണ് ആക്ഷേപം. ധർമജനൊപ്പം സെൽഫിയെടുക്കാൻ ആള് കൂടിയെങ്കിലും ബാലുശ്ശേരി മണ്ഡലത്തിലെ പട്ടികജാതി കോളനികളിലെ വികസനമുരടിപ്പടക്കമുള്ളവ മുതലാക്കാനായില്ല. ബാലുശ്ശേരിയിൽ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽനിന്നടക്കം യു.ഡി.എഫിന് പതിവായി കിട്ടുന്ന പിന്തുണ ഇത്തവണയില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കോഴിക്കോട് നോർത്തിൽ എൽ.ഡി.എഫിൻെറയും ബി.ജെ.പിയുടെയും വെല്ലുവിളി അതിജീവിക്കുന്നത് കോൺഗ്രസിന് എളുപ്പമായിരുന്നില്ല. ബൂത്ത് തലത്തിൽപോലും ആളനക്കമില്ലാഞ്ഞിട്ടും െക.എം. അഭിജിത്തിന് എൽ.ഡി.എഫിൻെറ ലീഡ് കാര്യമായി കുറക്കാനായി. അഭിജിത്തിന് െകായിലാണ്ടിയിൽ കൂടുതൽ സാധ്യതയുണ്ടായിരുന്നെങ്കിലും സുബ്രഹ്മണ്യന് വേണ്ടി മാറ്റാൻ തയാറായില്ല. പ്രചാരണത്തിന് പണമില്ലാത്തതും പ്രവർത്തകരെ മടുപ്പിച്ചു. സ്വന്തം കൈയിൽനിന്ന് പണമെടുക്കേണ്ട ഗതികേടിലായിരുന്നു പലരും. ഭരണമില്ലാത്തതിനാൽ കാര്യമായി പിരിവും കിട്ടിയില്ല. കെ.പി.സി.സിയോട് ചോദിച്ചപ്പോൾ അവസാനം കൈമലർത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story