Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2020 11:58 PM GMT Updated On
date_range 9 Sep 2020 11:58 PM GMTവിടവാങ്ങിയത് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനെ ജനകീയനാക്കിയ ഡയറക്ടർ
text_fieldsbookmark_border
കണ്ണൂർ: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻെറ സുവർണകാലഘട്ടം ചരിത്രത്തിൽ അടയാളപ്പെടുത്തിയാണ് ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടി വിടവാങ്ങുന്നത്. എഴുത്തുകാരനും ഗവേഷകനും സമുദ്ര ശാസ്ത്രജ്ഞനുമായ പണ്ഡിതനെയാണ് അദ്ദേഹം ഓർമയാകുന്നതോടെ നാടിന് നഷ്ടമായത്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻെറ ആരംഭം മുതല്‍ ഡയറക്ടർ എന്‍.വി. കൃഷ്ണവാര്യർക്കൊപ്പം അസിസ്റ്റൻറ് ഡയറക്ടറായി അദ്ദേഹവുമുണ്ടായിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസിൻെറയും വിദ്യാഭ്യാസമന്ത്രി സി.എച്ചിൻെറയും ജോസഫ് മുണ്ടശ്ശേരിയുടെയും കണ്ടെത്തലിലൂടെയാണ് ഉമ്മര്‍കുട്ടിയെന്ന തലശ്ശേരിക്കാരൻ തലസ്ഥാനത്തെത്തുന്നത്. സ്കൂൾ-കോളജ് തലങ്ങളിൽ പഠിപ്പിക്കുന്ന അക്കാദമിക് പുസ്തകങ്ങൾ എല്ലാ പ്രാദേശിക ഭാഷകളിലും ലഭ്യമാക്കുന്നതിനാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുകൾ തുടങ്ങിയത്. 1975 ഏപ്രില്‍ ഒന്നിന് എന്‍.വി. കൃഷ്ണവാര്യര്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് ഉമ്മര്‍കുട്ടി ഡയറക്ടറായി ചുമതലയേറ്റത്. ഒരുകാലത്ത് വിദ്യാർഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും അപ്രാപ്യമായിരുന്ന ഗ്രന്ഥങ്ങൾ മലയാളത്തിലെത്തിയത് അക്കാലത്താണ്. മലയാള സാംസ്കാരിക ലോകത്തെ ജനകീയ കേന്ദ്രമായും രാജ്യത്തെ മികച്ച സ്ഥാപനമായും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മാറിയത് അദ്ദേഹത്തിലൂടെയാണ്. ലോകമെമ്പാടുമുള്ള ശാസ്ത്ര വിഷയങ്ങൾ പുസ്തകങ്ങളായി മലയാളത്തിലെത്തി. മലയാളത്തിൻെറ ശാസ്ത്രമെഴുത്തിൻെറ തുടക്കക്കാരനായിരുന്ന ഉമ്മർകുട്ടി സംസ്ഥാനത്ത് ഭരണഭാഷ നയമുണ്ടാക്കുന്നതിലും പങ്കുവഹിച്ചു. ഇന്നും പലർക്കും പരിചിതമല്ലാത്ത സമുദ്രശാസ്ത്രത്തിൽ അക്കാലത്ത് പി.എച്ച്.ഡി നേടിയ അദ്ദേഹം രചിച്ച 'ആന്‍ ഇന്‍ട്രൊഡക്ഷന്‍ ടു ഓഷ്യാനോഗ്രഫി' എന്ന പുസ്തകം ഇപ്പോഴും ഈ രംഗത്തുള്ളവരുടെ അടിസ്ഥാന ഗ്രന്ഥമാണ്. ഇംഗ്ലീഷിൽ പുറത്തിറക്കിയ പുസ്തകം മലയാളമടക്കം നിരവധി ഭാഷകളിൽ പരിഭാഷപ്പെടുത്തിയിരുന്നു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻെറ ശാസ്ത്രജ്ഞനായ ആദ്യ ഡയറ്കടര്‍ കൂടിയായിരുന്നു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ 15 വർഷത്തെ സേവനത്തിന് ശേഷമാണ് 1992ല്‍ കാലിക്കറ്റ് സർവകലാശാല വൈസ് ചാന്‍സലറായത്. യു.ജി.സി നാക്, എന്‍.സി.ടി.ഇ തുടങ്ങിയ ദേശീയ വിദ്യാഭ്യാസ ഏജന്‍സികളില്‍ വിവിധ കമ്മിറ്റികളുടെ ചെയര്‍മാനായി പത്തുവര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമായി 50 പുസ്തകങ്ങള്‍, വിവര്‍ത്തനങ്ങള്‍, വിദേശ ഗവേഷണ ജേണലുകളില്‍ ഉള്‍പ്പെടെ 30 ഗവേഷണ പ്രബന്ധങ്ങള്‍ എന്നിവയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇസ്ലാമിക് സ്റ്റഡീസിൽ താൽപര്യമുള്ള അദ്ദേഹം അബുല്‍ കലാം ആസാദ് രചിച്ച തര്‍ജുമാനുല്‍ ഖുർആൻെറ ഫാതിഹ അധ്യായത്തിൻെറ വ്യാഖ്യാനം, അല്ലാമാ ഇഖ്ബാലിൻെറ മത ചിന്തകളുടെ പുനഃസംവിധാനം ഇസ്‌ലാമില്‍ തുടങ്ങിയവ പരിഭാഷപ്പെടുത്തി. തിരുവനന്തപുരത്ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻെറയും മുസ്ലിം ജമാഅത്തിൻെറ സജീവ പ്രവർത്തകനായിരുന്നു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനെ വൈജ്ഞാനിക പ്രസാധനരംഗത്ത് ഒരു ആധുനിക പ്രസാധനശാലയാക്കാന്‍ മുൻകൈയെടുത്ത പണ്ഡിതനെയാണ് ഉമ്മർകുട്ടിയുടെ വിയോഗത്തോടെ മലയാളത്തിന് നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story