Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2022 12:10 AM GMT Updated On
date_range 17 Jan 2022 12:10 AM GMTനഗരത്തിൽ വീണ്ടും തെരുവുനായ് ശല്യം രൂക്ഷം
text_fieldsbookmark_border
കോട്ടയം: നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇടവേളക്കുശേഷം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. കോട്ടയം നഗരത്തിൽ ശാസ്ത്രി റോഡ്, തിരുനക്കര, മാർക്കറ്റ് റോഡ്, കോടിമത, ടി.ബി റോഡ്, കഞ്ഞിക്കുഴി, കലക്ട്രേറ്റ് റോഡ്, നാഗമ്പടം, മാധവൻപടി എന്നിവിടങ്ങളിലാണ് നായ്ക്കൾ കൂട്ടമായി തമ്പടിച്ചിരിക്കുന്നത്. നഗരത്തിന്‍റെ സമീപപ്രദേശങ്ങളായ മണർകാട്, അതിരമ്പുഴ, മെഡിക്കൽ കോളജ് പരിസരങ്ങൾ എന്നിവിടങ്ങളിലും തെരുവുനായ്ക്കൾ ഏറെയാണ്. തട്ടുകടകളും വരിയോര മത്സ്യക്കച്ചവടങ്ങളും വ്യാപകമായതോടെയാണ് തെരുവുനായ്ക്കൾ വീണ്ടും വർധിച്ചത്. ആളൊഴിഞ്ഞ പ്രദേശങ്ങളിലും തട്ടുകടകൾ സജീവമായിട്ടുള്ള പ്രധാന കേന്ദ്രങ്ങളിലുമാണ് തെരുവുനായ്ക്കൾ കൂട്ടത്തോടെ എത്തുന്നത്. മാലിന്യം റോഡരികിൽ തള്ളുന്നത് ഇവരുടെ ശല്യം വർധിക്കാനും കാരണമാകുന്നുണ്ട്. കടത്തിണ്ണകളും ആളൊഴിഞ്ഞ പ്രദേശങ്ങളുമാണ് ഇവയുടെ ആവാസകേന്ദ്രം. റോഡരികിൽ തങ്ങുന്ന ഇവർ രാത്രിയിൽ ഇരുചക്ര വാഹനയാത്രികരുടെയും മറ്റും മുന്നിലേക്ക് ചാടുന്നത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. വഴിവിളക്കുകൾ ഇല്ലാത്തതും പലപ്പോഴും ദുരിതം സൃഷ്ടിക്കുന്നുണ്ട്. കാൽനടക്കാരും ഇരുചക്ര വാഹനയാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. നായകൾ പരസ്പരം കടിപിടികൂടുന്നതും യാത്രക്കാരെയും ഭീതിയിലാഴ്ത്തുന്നു. ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾക്ക് സമീപവും ഇവ കൂട്ടത്തോടെ നടക്കുന്നതും പതിവാണ്. എ.ബി.സി പദ്ധതി നിലച്ചതോടെയാണ് നായ്ക്കളുടെ ശല്യവും ഏറിത്തുടങ്ങിയത്. അനിമൽ ബർത്ത് കൺട്രോളർ (എ.ബി.സി) പദ്ധതി പ്രകാരം നേരത്തെ തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചിരുന്നു. ആദ്യഘട്ടത്തിൽ 2000ത്തിലധികം നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചിരുന്നു. പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി നാലുദിവസത്തിനുശേഷം അതേസ്ഥലത്ത് കൊണ്ടുവിടുകയായിരുന്നു പതിവ്. ഇപ്പോൾ ഇതെല്ലാം ഇല്ലാതായി. ഫണ്ടില്ലാത്തതാണ് പദ്ധതി നിലക്കാൻ പ്രധാനകാരണം. തെരുവുനായ്ക്കളുടെ ശല്യം ഒഴിവാൻ അടിയന്തര നടപടിവേണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story