Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2020 11:58 PM GMT Updated On
date_range 14 Oct 2020 11:58 PM GMTരണ്ടുമുന്നണികളിൽ ഒരു പാർട്ടി: ഇരുവിഭാഗങ്ങൾക്കും ആഗ്രഹസാഫല്യം
text_fieldsbookmark_border
കോട്ടയം: 107 ദിവസം നീണ്ട സ്വതന്ത്രവേഷമഴിച്ച് ജോസ്വിഭാഗം ഇടതുപക്ഷത്തേക്ക് നീങ്ങുേമ്പാൾ, മുറിയുന്നത് യു.ഡി.എഫുമായുള്ള മുപ്പത്തിയൊമ്പത് വർഷത്തെ ബന്ധം. 1979 ജൂലൈ 15 ലെ കേരള കോൺഗ്രസ് പിളർപ്പിനുശേഷം ഇടതുപക്ഷത്തേക്ക് നീങ്ങിയ കെ.എം. മാണി, നവംബർ 14ന് ആ മുന്നണിയുടെ ഭാഗവുമായി. 1980ലെ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിയുടെ ഭാഗമായി മത്സരിച്ച മാണി 1980ലെ നായനാർ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയുമായി. ഈ ബന്ധത്തിന് രണ്ടുവർഷമായിരുന്നു ആയുസ്സ്. 1981 ഒക്ടോബർ 20 ന് ഇടതുമുന്നണിക്ക് നൽകിയ പിന്തുണ മാണി പിൻവലിച്ചതോടെ നായനാർ സർക്കാർ നിലംപതിച്ചു. ഇതോടെ മാണി വീണ്ടും ജനാധിപത്യ മുന്നണിയുടെ ഭാഗമായി. അന്ന് തുടങ്ങിയ ബന്ധമാണ് ഇപ്പോൾ മുറിയുന്നത്. ഇതിനിടെ, ഉമ്മൻ ചാണ്ടി സർക്കാറിൻെറ കാലത്ത് മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് ഇടതുമായി രഹസ്യചർച്ചകൾ നടത്തിയെങ്കിലും, ജോസ് കെ. മാണി എതിർപക്ഷത്താണ് നിലയുറപ്പിച്ചിരുന്നത്. ചർച്ചകൾ പുരോഗമിച്ചെങ്കിലും ഇടതിലേക്കില്ലെന്ന സി.എഫ്. തോമസിൻെറ നിലപാടിൽ തട്ടി നീക്കം നിലക്കുകയായിരുന്നു. ഇതിനുപിന്നാലെ ഉയർന്ന ബാർ കോഴക്കുപിന്നിൽ കോൺഗ്രസാണെന്ന് ആരോപിച്ച് 2016 ആഗസ്റ്റ് ഏഴിന് കേരള കോൺഗ്രസ് (എം) യു.ഡി.എഫുമായുള്ള ബന്ധം ഉപേക്ഷിച്ച് സ്വതന്ത്രനിലപാടിലേക്ക് മാറി. നിയമസഭയിൽ പ്രത്യേക ബ്ലോക്കായി മാറുകയും ചെയ്തു. 2010ൽ മാണിയിൽ ലയിച്ച ജോസഫ് വിഭാഗം അതൃപ്തിയോടെയാണെങ്കിലും ഈ തീരുമാനത്തിനൊപ്പം നിലയുറപ്പിച്ചു. 2018 ജൂൺ ഏട്ടിന് വീണ്ടും പാർട്ടി യു.ഡി.എഫിൽ മടങ്ങിയെത്തി. തർക്കങ്ങളെല്ലാം സ്വതസിദ്ധമായ ശൈലിയിൽ പരിഹരിച്ച് പാർട്ടിയെ മുന്നോട്ടുകൊണ്ടുപോയിരുന്ന ചെയർമാൻ കെ.എം. മാണി 2019 ഏപ്രിൽ ഒമ്പതിന് അന്തരിച്ചതോടെ പാർട്ടി നേതൃത്വത്തെ ചൊല്ലി തർക്കം ഉടലെടുത്തു. പിന്നാലെ പാർട്ടി അനൗദ്യോഗിക പിളർപ്പിലേക്ക് നീങ്ങി. ഇതിനിടെ പാലാ ഉപെതരഞ്ഞെടുപ്പിൽ ജോസ് വിഭാഗം സ്ഥാനാർഥിക്ക് അപ്രതീക്ഷിത തോൽവി നേരിട്ടതോടെ കേരള കോൺഗ്രസുകൾ തമ്മിലുള്ള തർക്കം രൂക്ഷമായി. ഏറ്റവുമൊടുവിൽ കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തെ ചൊല്ലി ജോസഫ്, ജോസ് വിഭാഗങ്ങൾ തമ്മിൽ തർക്കം ഉടലെടുത്തു. സ്ഥാനം ഒഴിയണമെന്ന് ജോസ് വിഭാഗത്തോട് യു.ഡി.എഫ് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. തർക്കം തുടരുന്നതിനിടെ അപ്രതീക്ഷിതമായി കഴിഞ്ഞ ജൂൺ 29നാണ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ മുന്നണിയിൽനിന്ന് പുറത്താക്കിയെന്ന് യു.ഡി.എഫ് കൺവീനർ പ്രഖ്യാപിച്ചത്. കരാർ ലംഘനമാണ് കാരണമായി പറഞ്ഞതെങ്കിലും ഇരുകൂട്ടരും യു.ഡി.എഫിൽ തുടർന്നാൽ തെരഞ്ഞെടുപ്പുകളിൽ തമ്മിലടിക്കുമെന്നും ഇത് മുന്നണിയുടെ പ്രതിഛായയെ ബാധിക്കുമെന്നുമുള്ള വിലയിരുത്തലിലായിരുന്നു പ്രഖ്യാപനം. സി.എഫ്. തോമസ് ജോസഫിന് ഒപ്പമായിരുന്നതും യു.ഡി.എഫിന് ധൈര്യം പകർന്നു. ജോസ് വിഭാഗവും ആഗ്രഹിച്ചത് ഇതുതന്നെയായിരുന്നു. ഇതിന് പിന്നാെല ജോസ് വിഭാഗം രണ്ടാം സ്വതന്ത്രനിലപാട് പ്രഖ്യാപിക്കുകയും ഇപ്പോൾ ഇടതിന് കൈനൽകുകയും ചെയ്തു. ഇതോടെ മാസങ്ങൾക്ക് മുമ്പുവരെ ഒരുപാർട്ടിയായിരുന്ന കേരള കോൺഗ്രസ് രണ്ടുപാർട്ടികളായി ഇനി രണ്ടുമുന്നണിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story