Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2020 11:58 PM GMT Updated On
date_range 10 Sep 2020 11:58 PM GMTപോപുലർ ഫിനാൻസ് തട്ടിപ്പ്: റിയയെ കണ്ടെത്തിയതായി സൂചന
text_fieldsbookmark_border
തെളിവെടുപ്പ് തുടരുന്നു പത്തനംതിട്ട: പോപുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പിടിയിലാകാനുള്ള പ്രധാന പ്രതി റിയയെ പൊലീസ് കണ്ടെത്തിയതായി സൂചന. പോപുലർ ഫിനാൻസ് ഉടമ റോയി ഡാനിയേലിൻെറ രണ്ടാമത്തെ മകളാണ് റിയ. മാതാപിതാക്കളും സഹോദരിമാരും പിടിയിലായെങ്കിലും റിയ ഒളിവിലായിരുന്നു. അന്വേഷണസംഘം നടത്തുന്ന തെളിവെടുപ്പ് തുടരുകയാണ്. മുഖ്യപ്രതി റോയി ഡാനിയേലുമായി ഒരു സംഘം കേരളത്തിന് പുറത്തും ഇദ്ദേഹത്തിൻെറ ഭാര്യ, രണ്ട് പെൺമക്കൾ എന്നിവരുമായി മറ്റൊരു സംഘം തിരുവനന്തപുരത്തുമാണ് തെളിവെടുപ്പ് നടത്തുന്നത്. വിവിധയിടങ്ങളിലെ വസ്തുക്കൾ, മറ്റ് സാമ്പത്തിക ഇടപാടുകൾ, എൽ.എൽ.പി കമ്പനികളുടെ വിവരം എന്നിവയാണ് ശേഖരിക്കുന്നത്. രേഖകൾക്കൊപ്പം വസ്തുവകകൾകൂടി കണ്ടെത്താനാണ് റോയി ഡാനിയേലിനെ കൊണ്ടുപോയിരിക്കുന്നത്. സംസ്ഥാനത്തിന് പുറത്ത് ഇവർക്ക് വലിയതോതിൽ ഭൂമി ഉണ്ട്. ആന്ധ്രപ്രദേശിലും തമിഴ്നാട്ടിലും ഭൂമി വാങ്ങിയതിൻെറ രേഖകൾ കഴിഞ്ഞദിവസം കുടുംബ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഭിച്ചിരുന്നു. പ്രതികളെ ഏഴുദിവസത്തേക്കാണ് ഇപ്പോൾ കസ്റ്റഡിയിൽ വിട്ടുകൊടുത്തിട്ടുള്ളത്. തെളിവെടുപ്പിന് ഇനിയും സമയം ആവശ്യമായതിനാൽ കൂടുതൽ ദിവസം കസ്റ്റഡി ആവശ്യപ്പെടുമെന്ന് സൂചനയുണ്ട്. ഓരോ ദിവസം കഴിയുംതോറും കൂടുതൽ പേർ പരാതികളുമായി മുന്നോട്ട് വരുന്നുണ്ട്. ആന്ധ്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലും കൂടുതൽ പേർ പരാതിയുമായി എത്തിയിട്ടുണ്ട്. ബംഗളൂരുവിൽ മാത്രം ഇതിനകം മുന്നൂറിലേറെ പരാതി ലഭിച്ചിട്ടുണ്ട്. പലർക്കും വലിയ തുകയുടെ നിക്ഷേപങ്ങളുണ്ട്. ബംഗളൂരുവിൽ മലയാളികളുടെ പണവും നഷ്ടപ്പെട്ടിട്ടുണ്ട്. പണയ ഇടപാടുകളും വലിയതോതിൽ നടന്നിട്ടുണ്ട്. തട്ടിപ്പിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഫിനാൻസ് സ്ഥാപനത്തിൻെറ ശാഖകൾ പ്രവർത്തിച്ചിരുന്ന സ്ഥലങ്ങളിൽ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഇപ്പോൾ കോന്നി സ്റ്റേഷനിൽ മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേസമയം, സാമ്പത്തിക ബാധ്യത തീർക്കുമെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ച് പ്രതികൾ ജാമ്യത്തിന് ശ്രമം തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story