Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2020 11:58 PM GMT Updated On
date_range 7 Oct 2020 11:58 PM GMTകിടപ്പിലാണെങ്കിലും കാദിർച്ചയുടെ സമരാവേശത്തിന് കുറവില്ല
text_fieldsbookmark_border
ചെറുവത്തൂർ: അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ ചുമരെഴുത്തിലൂടെ വിപ്ലവം നടത്തിയ കാദിർച്ചക്ക് സമരാവേശം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ദിവസങ്ങൾക്ക് മുമ്പ് ഉണ്ടായ വീഴ്ചയിൽ തുടയെല്ല് പൊട്ടി മേജർ ശസ്ത്രക്രിയക്ക് വിധേയനായ ഇദ്ദേഹം ഇപ്പോൾ കൊടക്കാട് വെള്ളച്ചാലിലെ വീട്ടിൽ കിടപ്പിലാണ്. ഇന്ദിര ഗാന്ധി കാറിലൂടെ സഞ്ചരിക്കുമ്പോൾ കരിവെള്ളൂരിൻെറ കെട്ടിടങ്ങളിൽ അടിയന്തരാവസ്ഥ അറബിക്കടലിൽ എന്നെഴുതിയ നങ്ങാരത്ത് അബ്ദുൽ ഖാദർ എന്ന പോരാളിക്കാണ് ഇപ്പോൾ പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്തത്. ബീഡിത്തൊഴിലാളിയായി ഉപജീവനം തേടുന്ന കാലത്താണ് അബ്ദുൽ ഖാദറിൻെറ നേതൃത്വത്തിൽ അടിയന്തരാവസ്ഥക്കെതിരെയുള്ള മുദ്രാവാക്യം കരിവെള്ളൂർ ടൗണിലെ ചുമരുകളിൽ നിറക്കുന്നത്. കാലത്തെ അതിജീവിച്ച് വർഷങ്ങളോളം കിടന്ന ആ അക്ഷരങ്ങൾ അടുത്ത കാലത്ത് കെട്ടിടം പൊളിച്ചുനീക്കിയതിനെ തുടർന്നാണ് അപ്രത്യക്ഷമായത്. ഇന്ത്യ ഈസ് നോട്ട് ഇന്ദിരയെന്ന് കുമ്മായംകൊണ്ട് കുറിച്ചിട്ട അക്ഷരങ്ങളും നാട്ടുകാരുടെ മനസ്സിൽ ഇന്നുമുണ്ട്. ജാതി, മത ചിന്തകൾ പിടിമുറുക്കിയ കാലത്ത് കല്യാണിയെ ജീവിത സഖിയാക്കുകയും മാതൃകാപരമായ ജീവിതം നയിച്ചുവരുകയും ചെയ്ത അബ്ദുൽ ഖാദർ പുതിയ തലമുറക്ക് പാഠപുസ്തകം കൂടിയാണ്. ട്രേഡ് യൂനിയൻ നേതാവായും പ്രവർത്തിച്ച് ജീവിതം മുഴുവൻ നാടിന് സമർപ്പിച്ച ഇദ്ദേഹത്തിന് സമ്പാദ്യമായി ഒന്നുമില്ല. ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി വൻ തുക ചെലവായി. അബ്ദുൽ ഖാദറിനെ പഴയ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ നാട്ടുകാർ ചികിത്സ കമ്മിറ്റി രൂപവത്കരിച്ച് കർമനിരതരായിട്ടുണ്ട്. chr abdulkader അബ്ദുൽ ഖാദിർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story