Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2020 11:58 PM GMT Updated On
date_range 20 Aug 2020 11:58 PM GMTകോവിഡ് മരണങ്ങള്‍ വര്‍ധിക്കുന്നു: ജാഗ്രത തുടരണമെന്ന് കലക്ടർ
text_fieldsbookmark_border
കാസർകോട്: ജില്ലയിൽ കോവിഡ് മരണങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണെന്നും ജാഗ്രത കൈവിടരുതെന്നും കലക്ടർ. കഴിഞ്ഞ ദിവസം ചികിത്സക്കിടെ മരിച്ച 40കാരന് കാര്യമായ രോഗങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല എന്നതും യുവജനങ്ങള്‍ക്ക് രോഗം ബാധിക്കുന്നു എന്നതും ഗൗരവപരമായി കാണേണ്ട കാര്യങ്ങളാണെന്നും ആരോഗ്യവകുപ്പിൻെറയും ജില്ല ഭരണകൂടത്തിൻെറയും നിർദേശങ്ങള്‍ പാലിക്കണമെന്നും കലക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. ജില്ലതല കൊറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ടെയ്ൻമൻെറ് സോണുകളില്‍ ഓഫിസുകളും ബാങ്കുകളും പ്രവര്‍ത്തിക്കണം കാസര്‍കോട് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന റബര്‍ ബോര്‍ഡ് ഓഫിസ് കണ്ടെയ്ന്‍മൻെറ് സോണ്‍ എന്നപേരില്‍ അടച്ചിട്ട നടപടി തെറ്റാണെന്ന് കലക്ടര്‍ അറിയിച്ചു. കണ്ടെയ്ന്‍മൻെറ് സോണുകളില്‍ ഓഫിസുകളുടെയോ ബാങ്കുകളുടെയോ പ്രവര്‍ത്തനം നിരോധിച്ചിട്ടില്ല. ഏതെങ്കിലും ഓഫിസില്‍ ഒരു പോസിറ്റിവ് കേസ് റിപ്പോര്‍ട്ട് ചെയ്താല്‍ ആരോഗ്യ വകുപ്പ് നിര്‍ദേശത്തിൻെറ അടിസ്ഥാനത്തില്‍ മാത്രം ആ വ്യക്തിയുമായി നേരിട്ട് സമ്പര്‍ക്കമുള്ളവര്‍ ക്വാറൻറീനില്‍ പോകേണ്ടതും അണുനശീകരണം നടത്തിയ ശേഷം ഓഫിസ് പ്രവര്‍ത്തിക്കേണ്ടതുമാണ്. കണ്ടെയ്ന്‍മൻെറ് സോണുകളില്‍ ഓഫിസ് പ്രവര്‍ത്തനത്തിൻെറ ഭാഗമായ യോഗങ്ങള്‍ ചേരാം. വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ യോഗങ്ങള്‍ നടത്തുന്നതിന് പരമാവധി ശ്രദ്ധിക്കേണ്ടതും സാധ്യമല്ലാത്ത അവസരത്തില്‍ മാത്രം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു യോഗം നടത്താവുന്നതുമാണ്. മാസ്‌ക്, സാനിറ്റൈസര്‍, ശാരീരിക അകലം എന്നിവ പാലിക്കണം. ഒരു കാരണവശാലും എ.സി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. അന്തര്‍ സംസ്ഥാന ബസ് യാത്രക്ക് സര്‍ക്കാര്‍ അനുമതിയില്ലാത്തതിനാല്‍ മംഗളൂരുവിൽ ജോലി ചെയ്യുന്നതിനായി സ്ഥിരം യാത്ര ചെയ്യുന്നവര്‍ക്കായി ബസ് സര്‍വിസിന് അനുമതി നല്‍കില്ല. കടലില്‍ പോകുന്നവര്‍ കോവിഡ് പരിശോധന നടത്തണമെന്ന് നിര്‍ബന്ധിക്കേണ്ടതില്ല എന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, അവര്‍ കടലില്‍ പോകുന്ന അതേ കരയിലേക്കുതന്നെ തിരിച്ചുവരേണ്ടതാണ്. വ്യാപാര സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം വ്യാപാര സ്ഥാപനങ്ങളില്‍ മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍, ശാരീരിക അകലം എന്നിവ സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശങ്ങളെല്ലാം കര്‍ശനമായി പാലിക്കണം. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങൾ 14 ദിവസത്തേക്ക് അടച്ചിടുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ജില്ലയിലെ വ്യാപാരി വ്യവസായി പ്രതിനിധികളുമായി നടന്ന വിഡിയോ കോണ്‍ഫറന്‍സിങ്ങിലാണ് തിരുമാനം. 65നു മേല്‍ പ്രായമുള്ളവരും 10 വയസ്സിന് താഴെയുള്ള കുട്ടികളും ഒരു കാരണവശാലും പൊതുഇടങ്ങളില്‍ വരാന്‍ പാടില്ല. കടകളില്‍ ഒരു സമയത്ത് പ്രവേശിക്കാവുന്ന പരമാവധി ആള്‍ക്കാരുടെ എണ്ണം കടയുടെ പുറത്ത് എഴുതി പ്രദര്‍ശിപ്പിക്കണം. അതില്‍ കൂടുതല്‍ ആള്‍ക്കാര്‍ വന്നാല്‍ ടോക്കണ്‍ നല്‍കേണ്ടതും ശാരീരിക അകലം പാലിച്ചുകൊണ്ട് ക്യൂ ആയി നില്‍ക്കണമെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു. കടകളില്‍ ഒരു കാരണവശാലും എ.സി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. തുണിക്കടകളിലെ ട്രയല്‍ മുറികള്‍ അടച്ചിടണം. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. ജില്ലയിലെ വ്യവസായ സ്ഥാപനങ്ങളുടെ ആവശ്യത്തിന് കര്‍ണാടകയില്‍ നിന്ന് വരുന്ന ടെക്‌നീഷ്യന്മാര്‍ക്ക് കോവിഡ് ജാഗ്രത പോര്‍ട്ടലിലൂടെ റെഗുലര്‍ വിസിറ്റ് പാസിന് അപേക്ഷിക്കുമ്പോള്‍ ആൻറിജന്‍ ടെസ്റ്റ് റിസള്‍ട്ട് അപ്‌ലോഡ് ചെയ്താല്‍ പാസ് അനുവദിക്കും. വഴിയോരങ്ങളില്‍ വാഹനങ്ങളില്‍ കൊണ്ടുവന്ന് ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന ലൈസന്‍സില്ലാത്ത കച്ചവടക്കാര്‍ക്കെതിരെ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം. 'നമ്മുടെ ഓണത്തിന് നാട്ടിലെ പൂക്കള്‍' എന്നപേരില്‍ കാമ്പയിനിന് ജില്ലയില്‍ തുടക്കമായി. ഇതിൻെറ ഭാഗമായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പൂക്കള്‍ കൊണ്ടുവരാതെ പ്രാദേശികമായി ലഭിക്കുന്ന പൂക്കളും സംസ്ഥാനത്തിനകത്തുനിന്ന് ലഭിക്കുന്ന പൂക്കളും മാത്രം വില്‍പന നടത്തുന്നതിന് കച്ചവടക്കാര്‍ നടപടി സ്വീകരിക്കണം. കോവിഡ് പശ്ചാത്തലത്തില്‍ ഗണേശോത്സവത്തിൻെറ ആഘോഷങ്ങള്‍ പാടില്ല. ജിമ്മുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്ന അപേക്ഷകള്‍ ലഭിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ തലത്തില്‍ വ്യക്തമായ തീരുമാനം വന്നിട്ടില്ലാത്തതിനാല്‍ നിലവില്‍ അനുമതി നല്‍കില്ല. അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ശമ്പളം നല്‍കാത്തതുസംബന്ധിച്ച പരാതിയിന്മേല്‍ ഡി.ഡി.ഇ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ച് ഈ വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിലവിലുള്ള കേസിൻെറ അന്തിമവിധി വന്നതിനുശേഷം തീരുമാനമെടുക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story