കണ്ണിൽ മുളകുപൊടിയെറിഞ്ഞ് എട്ടുലക്ഷം കവർന്നു
text_fieldsതലശ്ശേരി: കണ്ണിൽ മുളകുപൊടിയെറിഞ്ഞ് പണയ സ്വർണം ഇടപാടുകാരെൻറ എട്ട് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പഴയ ബസ് സ്റ്റാൻഡ് എം.ജി റോഡിൽ നഗരസഭ ടി.ബി കോംപ്ലക്സ് പരിസരത്ത് തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം. ധർമടം ഗവ. ബ്രണ്ണൻ കോളജിനടുത്ത് താമസിക്കുന്ന നടുവിലത്ത് വീട്ടിൽ എ. റഹീസാണ് (41) പരാതിയുമായി തലശ്ശേരി പൊലീസിലെത്തിയത്. ഉച്ചക്ക് കവർച്ചക്കിരയായെന്നുപറയുന്ന യുവാവ് വൈകീട്ടാണ് സംഭവസ്ഥലത്തിന് വിളിപ്പാടകലെയുള്ള തലശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയത്. നൂറു തങ്ങൾ എന്ന് പേരുള്ളയാളും കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേരും ചേർന്ന് ഗൂഢാലോചന നടത്തി പണം തട്ടിപ്പറിച്ചെന്നാണ് റഹീസിെൻറ പരാതി.
ബാങ്കിൽ പണയം െവച്ച സ്വർണം എടുക്കാനുണ്ടെന്ന് അറിയിച്ചാണ് പ്രതികൾ റഹീസിനെ തലശ്ശേരിയിലേക്ക് വിളിച്ചുവരുത്തിയത്. ചക്കരക്കല്ലിൽ ഇത്തരം ജ്വല്ലറി ഇടപാടുകൾ നടത്തുന്ന തോട്ടുമ്മൽ സ്വദേശി മുഹമ്മദലിയാണ് റഹീസിെൻറ സാമ്പത്തിക സ്രോതസ്സ്. നൂറു തങ്ങൾ മോഷണം, പിടിച്ചുപറി, ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പട്ടാപ്പകൽ നഗരമധ്യത്തിൽ നടന്നതായി പറയുന്ന പിടിച്ചുപറി സമീപത്തുള്ളവർ ആരും അറിയാത്തതിൽ ദുരൂഹതയുണ്ട്. പരാതിക്കാരനിൽനിന്ന് കൂടുതൽ മൊഴിയെടുക്കാനുണ്ടെന്ന് പൊലീസ് പറഞ്ഞു. നൂറു തങ്ങളും മകളുടെ ഭർത്താവുമാണ് പണം തട്ടിയതെന്ന് റഹീസ് നൽകിയ മൊഴിയിലുണ്ട്. തോട്ടുമ്മൽ സ്വദേശി മുഹമ്മദലിയും സംശയനിഴലിലാണ്. ഇതിനിടെ, സംഭവം ഒത്തുതീർക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതാണ് പരാതി പൊലീസിലെത്താൻ വൈകിയതെന്നും പറയപ്പെടുന്നു. സമാനമായ സംഭവം ഇതിനുമുമ്പും തലശ്ശേരിയിൽ നടന്നിട്ടുണ്ട്.
കണ്ണിൽ മുളകുപൊടി വിതറി ജ്വല്ലറി ഉടമയെ മെയിൻ റോഡിനടുത്ത് കവർച്ചക്കിരയാക്കിയ കേസിൽ രണ്ട് വർഷം കഴിഞ്ഞിട്ടും തുമ്പുണ്ടാക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. ബാങ്കിൽ പണയപ്പെടുത്തുന്ന സ്വർണം തിരിച്ചെടുക്കാൻ സഹായിക്കുന്നവർ വൻ സാമ്പത്തിക ചൂഷണം നടത്തുന്നതായി നേരത്തെ വ്യാപകമായ ആക്ഷേപമുയർന്നിരുന്നു. പഴയ സ്വർണത്തിന് കുറഞ്ഞ വിലയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അഭ്യസ്തവിദ്യരായ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ സാമ്പത്തിക തട്ടിപ്പ് സംഘം ചൂഷണത്തിന് ഇരയാക്കുന്നത്. തട്ടിപ്പിനിരയാകുന്നവർ പൊലീസിൽ പരാതിയുമായി എത്താത്തതിനാൽ ഇത്തരക്കാരുടെ ചൂഷണം വ്യാപകമാവുകയാണ്. പത്രത്തിൽ പരസ്യം നൽകിയും, സാമ്പത്തിക കടക്കെണിയിലാവുന്നവരെ ഇത്തരത്തിൽ തട്ടിപ്പിനിരയാക്കുന്നത് വ്യാപകമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.