Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2020 11:58 PM GMT Updated On
date_range 11 Dec 2020 11:58 PM GMTനടുക്കം വിട്ടുമാറാതെ ഉമൈബ
text_fieldsbookmark_border
ഇരിക്കൂർ: അലക്കുന്നതിനിടെ ഗർത്തത്തിൽ ആണ്ടുപോയി കിണറ്റിലെത്തിയ ഉമൈബക്ക് സംഭവിച്ചതൊന്നും ഒാർത്തെടുക്കാൻ പറ്റുന്നില്ല. വൻ അപകടത്തിൽനിന്ന് രക്ഷപ്പെെട്ടങ്കിലും നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഇരിക്കൂർ ആയിപ്പുഴയിൽ വ്യാഴാഴ്ചയായിരുന്നു അപൂർവ സംഭവം. കിണാക്കൂൽ ആലക്കണ്ടിയിലെ അയൂബിൻെറ ഭാര്യ ഉമൈബയാണ് (46) അപകടത്തിൽപെട്ടത്. വീട്ടുമുറ്റത്ത് അലക്കുന്നതിനിടെ പെെട്ടന്ന് മണ്ണിടിഞ്ഞ് ഗർത്തം രൂപപ്പെടുകയും ഉമൈബ ഭൂമിക്കടിയിലേക്ക് താണുപോവുകയുമായിരുന്നു. തുടർന്ന് ഗർത്തത്തിനടിയിലൂടെ വഴുതി അഞ്ച് മീറ്റർ അകലെയുള്ള അടുത്ത വീട്ടിലെ കിണറ്റിലെത്തി. ബക്കറ്റിലെ മലിനജലം ഒഴിച്ചുകളയുന്നതിനിടെയാണ് നിന്ന ഭാഗത്ത് ഗർത്തം രൂപപ്പെട്ടതും അതിലൂടെ ഭൂമിക്കടിയിലേക്ക് സാവധാനത്തിൽ താഴ്ന്ന് പോയതുമെന്നും ഇവർ പറയുന്നു. വീടിൻെറ മുറ്റം മുഴുവനും ഇൻറർലോക്ക് ചെയ്തതായിരുന്നു. എന്നിട്ടും ഭൂമി പിളർന്ന് താഴുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയുന്നതിനുമുമ്പ് ഒരു കിണറ്റിനടിയിൽ എത്തിയെന്ന് മനസ്സിലായി. എന്നാൽ, ഏതു കിണറാണെന്നോ എവിടെയാണെന്നോ മനസ്സിലായിരുന്നില്ല. ഉച്ചത്തിൽ കരഞ്ഞുവിളിക്കുകയായിരുന്നു -ഉമൈബ പറഞ്ഞു. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുടമ ത്വാഹിറ നാട്ടുകാരെ അറിയിച്ചു. നാട്ടുകാർ ഓടിയെത്തി കസേര കയറിൽകെട്ടി കിണറിൽ താഴ്ത്തിക്കൊടുത്തു. അങ്ങനെയാണ് പുറത്തെത്തിച്ചത്. കാര്യമായ പരിക്കുകളൊന്നും പറ്റാതെ രക്ഷപ്പെട്ടതിൽ ഉമൈബ ദൈവത്തിന് നന്ദി പറയുകയാണ്. അതിനിടെ, വെള്ളിയാഴ്ച കണ്ണൂർ സർവകലാശാലയിൽനിന്ന് ഭൂഗർഭ വിഭാഗം മേധാവിയും ജീവനക്കാരും മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ഭൂഗർഭ ജല അതോറിറ്റി വിഭാഗം അധികൃതരും സ്ഥലം സന്ദർശിക്കും. ഭൂമിക്കടിയിലൂടെ ഉറവവെള്ളം ശക്തിയായി ഒഴുകി ആഴത്തിലുള്ള ഗർത്തങ്ങളും ഗുഹകളും രൂപപ്പെടാറുണ്ടെന്നും അതായിരിക്കാം ഇവിടെ സംഭവിച്ചതെന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. കിണറിൻെറ അടിഭാഗം ചെങ്കല്ല് കൊണ്ട് കെട്ടി സംരക്ഷിക്കാനും ഉദ്യോഗസ്ഥർ നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story