Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2020 12:00 AM GMT Updated On
date_range 14 Nov 2020 12:00 AM GMTകോട്ടയം മലബാർ യു.ഡി.എഫിന് ബാലികേറാമല
text_fieldsbookmark_border
കോട്ടയം മലബാർ യു.ഡി.എഫിന് ബാലികേറാമലപഞ്ചായത്തിലൂടെകൂത്തുപറമ്പ്: യു.ഡി.എഫിനെ സംബന്ധിച്ച് ബാലികേറാമലയാണ് കഴിഞ്ഞ 10 വർഷമായി കോട്ടയം (മലബാർ) പഞ്ചായത്ത്.14 വാർഡുകളിൽ ഒന്ന് പോലും നേടാൻ യു.ഡി.എഫിന് സാധിച്ചിട്ടില്ല.13 വാർഡുകളിൽ സി.പി.എം പ്രതിനിധികൾ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഒരു വാർഡിൽ നിന്നും ബി.ജെ.പി പ്രതിനിധിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. കിണവക്കൽ, കോട്ടയം അങ്ങാടി അടക്കമുള്ള യു.ഡി.എഫ് ശക്തി കേന്ദ്രങ്ങൾ പഞ്ചായത്തിൽ നിലനിൽക്കുമ്പോഴാണ് യു.ഡി.എഫിൻെറ തകർച്ച. ടി. ഷബ്ന പ്രസിഡൻറും എം. സുധാകരൻ വൈസ് പ്രസിഡൻറുമായ ഇടത് മുന്നണി ഭരണ സമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ദശകോടികളുടെ വികസന പ്രവർത്തനങ്ങൾ പഞ്ചായത്തിൽ നടപ്പാക്കിയിട്ടുണ്ടെന്നാണ് ഭരണസമിതിയുടെ അവകാശവാദം.സംസ്ഥാനത്ത് ശ്യാമപ്രസാദ് മുഖർജി അർബൻ പദ്ധതി നടപ്പാക്കുന്ന ചുരുക്കം സെക്ടറുകളിലൊന്നാണ് കോട്ടയം മലബാർ. ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ വികസനമാണ് പഞ്ചായത്തിൽ നടപ്പാക്കിയിട്ടുള്ളത്. അതോടൊപ്പം പഞ്ചായത്തിൻെറ തനത് ഫണ്ട്, എം.എൽ.എ ഫണ്ട്, നബാർഡ്, മറ്റ് ഏജൻസികൾ എന്നിവയിലൂടെയും കോടികളുടെ വികസനം യാഥാർഥ്യമായിട്ടുണ്ട്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള സംസ്ഥാനത്തെ തന്നെ ആദ്യത്തെ ഓൺലൈൻ പരീക്ഷാകേന്ദ്രം കഴിഞ്ഞ ദിവസമാണ് പഞ്ചായത്ത് ഓഫിസിന് സമീപം പ്രവർത്തനം ആരംഭിച്ചത്. കോട്ടയം മലബാർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ നവീകരിച്ചതിലൂടെ വർഷങ്ങളായുള്ള കാത്തിരിപ്പിനാണ് വിരാമമായത്. എരുവട്ടി പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതും പഞ്ചായത്തിൻെറ ദീർഘകാല സ്വപ്നങ്ങളിലൊന്നായിരുന്നു. തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും കൈപ്പിടിയിലൊതുക്കാനുള്ള പ്രവർത്തനങ്ങളാണ് സി.പി.എമ്മിൻെറ നേതൃത്വത്തിലുള്ള ഇടത് മുന്നണി നടത്തുന്നത്.നിലവിലുള്ള ഒരു സീറ്റിൽ നിന്ന് കൂടുതൽ സീറ്റുകൾ നേടാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. നഷ്ടപ്പെട്ട പ്രതാപം തിരിച്ചെടുത്ത് പഞ്ചായത്തിൽ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമം യു.ഡി.എഫും ആരംഭിച്ചിട്ടുണ്ട്.മാങ്ങാട്ടിടത്തും കാറ്റ് ഇടത്തോട്ട് മാത്രം അവാർഡ് തിളക്കമാണ് മറ്റ് പഞ്ചായത്തുകളിൽ നിന്നും മാങ്ങാട്ടിടത്തെ വേറിട്ടു നിർത്തുന്നത്. സംസ്ഥാന -ജില്ല തലത്തിലുള്ള നിരവധി അവാർഡുകളാണ് നിലവിലുള്ള ഭരണസമിതിയെയും മുൻ ഭരണസമിതികളെയും തേടിയെത്തിയിട്ടുള്ളത്. 2005, 2006 വർഷങ്ങളിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും നല്ല പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി, 2000, 2003, 2004, 2006 2008 വർഷങ്ങളിൽ ജില്ലയിലെ ഏറ്റവും നല്ല പഞ്ചായത്തിനുള്ള പുരസ്കാരം, 2014, 2015 വർഷത്തെ ആരോഗ്യ കേരളം പുരസ്കാരം മൂന്നാംസ്ഥാനം, മീഡിയവണിൻെറ മികച്ച പഞ്ചായത്ത് പുരസ്കാരം ഉൾപ്പെടെയുള്ള ഒട്ടനവധി നേട്ടങ്ങൾ പഞ്ചായത്തിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. മാങ്ങാട്ടിടം, കണ്ടംകുന്ന് വില്ലേജുകൾ ഉൾപ്പെടുന്ന മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് 1964ലാണ് രൂപവത്കൃതമാവുന്നത്. ആദ്യഘട്ടം മുതൽ ഇടത് പക്ഷം ഭരണസാരഥ്യം വഹിക്കുന്ന പഞ്ചായത്തിൽ നിലവിൽ വൻ ഭൂരിപക്ഷത്തിലാണ് ഇടത് ഭരണം. ആകെയുള്ള 19 അംഗങ്ങളിൽ 18 ഉം ഇടതുപക്ഷത്തുള്ളവരാണ്. ഒരു വാർഡിൽ മാത്രമാണ് കോൺഗ്രസ്.പി.സി. കുഞ്ഞിരാമൻ നമ്പ്യാരായിരുന്നു മാങ്ങാട്ടിടത്തിൻെറ ആദ്യ പ്രസിഡൻറ്. കെ. പ്രസീത പ്രസിഡൻറും എം.കെ. കൃഷ്ണൻ വൈസ് പ്രസിഡൻറുമായിട്ടുള്ള ഭരണസമിതിയാണ് ഏറ്റവും ഒടുവിലത്തേത്.വ്യത്യസ്തമായ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയതിലൂടെയാണ് പഞ്ചായത്ത് അംഗീകാരങ്ങൾ നേടിയത്. കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത ഓൺലൈൻ പരീക്ഷാകേന്ദ്രം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലെ മികച്ച ആദ്യസംരംഭമാണ്. പഞ്ചായത്തിൽ നടപ്പിലാക്കുന്ന കൈത്തറി ഗ്രാമം പദ്ധതിക്കും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. തരിശ് രഹിത ഗ്രാമം പദ്ധതി, വിഷാംശ രഹിത പച്ചക്കറി വ്യാപന പദ്ധതി, കയർ ഭൂവസ്ത്ര വ്യാപന പദ്ധതി എന്നിവയും മികച്ച രീതിയിൽ നടപ്പാക്കി. പഞ്ചായത്തിൻെറ തനത് ഫണ്ടിനോടൊപ്പം എം.എൽ.എ ഫണ്ട്, ജില്ല പഞ്ചായത്ത് വിഹിതം എന്നിവയും ഉപയോഗപ്പെടുത്തിയാണ് വികസന പ്രവർത്തനങ്ങൾ. വോട്ടെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ച് തന്നെയാണ് ഇടത് മുന്നണി വോട്ട് ചോദിക്കുന്നത്. അതേ സമയം, സംസ്ഥാനത്ത് നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തിൽ നേരത്തെ ഉണ്ടായിരുന്ന സീറ്റുകൾ തിരികെ പിടിച്ച് ശക്തി സമാഹരിക്കാനുള്ള നീക്കത്തിലാണ് യു.ഡി.എഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story