Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2020 12:00 AM GMT Updated On
date_range 14 Sep 2020 12:00 AM GMTകോവിഡില്‍ പകച്ച് മലയോരം, പാടിയോട്ടുചാല്‍ ടൗണിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു
text_fieldsbookmark_border
പെരിങ്ങോം വയക്കര പഞ്ചായത്തിലെ മൂന്ന്, 16 വാര്‍ഡുകളിലായി ഞായറാഴ്ച 10 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് ചെറുപുഴ: സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേരിലേക്ക് കോവിഡ് പടര്‍ന്നതോടെ തിങ്കളാഴ്ച മുതല്‍ പാടിയോട്ടുചാല്‍ ടൗണില്‍ തുറക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ കോവിഡ് ചട്ടങ്ങൾ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ടൗണിൻെറ ഒരു ഭാഗം ഉള്‍പ്പെടുന്ന മൂന്നാം വാര്‍ഡും സമീപ വാര്‍ഡായ 16ഉം കണ്ടെയ്ന്‍മൻെറ് സോണായതിനാലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. ഒരാഴ്ചയായി ചെറുപുഴ ടൗണ്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ അവശ്യസാധനങ്ങള്‍ക്കും ബാങ്കിങ്, അക്ഷയ തുടങ്ങിയ സേവനങ്ങള്‍ക്കും മലയോരത്തുള്ളവര്‍ ആശ്രയിക്കുന്നത് പാടിയോട്ടുചാലിനെയാണ്. സമ്പര്‍ക്കരോഗസാധ്യത നിലനില്‍ക്കുന്നുണ്ടെങ്കിലും പാടിയോട്ടുചാല്‍ ടൗണ്‍കൂടി അടച്ചിട്ടാല്‍, മലയോരത്തെ പ്രധാനപ്പെട്ട രണ്ടു ടൗണുകളിലെയും നൂറുകണക്കിന് വ്യാപാരികളും അവയെ ആശ്രയിച്ചുകഴിയുന്ന തൊഴിലാളികളും ദുരിതത്തിലാകുമെന്നതിനാലാണ് പെരിങ്ങോം വയക്കര പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലുള്‍പ്പെടുന്ന പാടിയോട്ടുചാല്‍ ടൗണ്‍ കര്‍ശന വ്യവസ്ഥകളോടെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിട്ടുള്ളത്. പെരിങ്ങോം വയക്കര പഞ്ചായത്തിലെ 3, 16 വാര്‍ഡുകളിലായി ഞായറാഴ്ച 10 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 84കാരി ഉള്‍പ്പെടെ മൂന്നു കുടുംബങ്ങളിലുള്ളവരാണ് രോഗബാധിതരായത്. പയ്യന്നൂര്‍ സ്വദേശി ഗൃഹസന്ദര്‍ശത്തിനെത്തിയതാണ് ഇവരില്‍ 84കാരി ഉള്‍പ്പെട്ട കുടുംബത്തിലെ എല്ലാവര്‍ക്കും രോഗപ്പകര്‍ച്ചക്കിടയാക്കിയത്. മൂന്നാം വാര്‍ഡിലുള്‍പ്പെട്ട ജ്വല്ലറിയിലെ ജീവനക്കാരനായ ഈസ്റ്റ് എളേരി കമ്പല്ലൂര്‍ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതോടെ കഴിഞ്ഞദിവസം മുതല്‍ പാടിയോട്ടുചാല്‍ ടൗണിൻെറ ഒരു ഭാഗം അടച്ചിട്ടിരിക്കുകയാണ്. അതേസമയം, ചെറുപുഴ പഞ്ചായത്തിലെ പ്രധാന ടൗണായ ചെറുപുഴയിലെ വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികളും കോണ്‍ഗ്രസും രംഗത്തെത്തി. ചെറുപുഴ കെ.എസ്.ഇ.ബി ഓഫിസിലെ ജീവനക്കാരായ നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ഒരാഴ്ച മുമ്പ് ടൗണ്‍ അടച്ചിട്ടത്. രോഗപ്പകര്‍ച്ചയുണ്ടായ ജീവനക്കാരില്‍ ഒരാള്‍ മാത്രമായിരുന്നു ചെറുപുഴ സ്വദേശി. ഇയാള്‍ ഉള്‍പ്പെടുന്ന രണ്ടാം വാര്‍ഡിനൊപ്പം ഒന്നാം വാര്‍ഡില്‍പെട്ട കാക്കയംചാലിലെ വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടതിനെതിരെ പ്രതിഷേധം രൂക്ഷമാണ്. പാടിയോട്ടുചാല്‍ ടൗണില്‍ സമാന സാഹചര്യമുള്ളപ്പോള്‍ കണ്ടെയ്ന്‍മൻെറ് സോണായ വാര്‍ഡിൻെറ ഭാഗം മാത്രം അടച്ചിട്ട് ബാക്കി ഭാഗങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിച്ചത് ചൂണ്ടിക്കാട്ടിയാണ് ജനപ്രതിനിധികളുള്‍പ്പെടെ ആക്ഷേപമുന്നയിക്കുന്നത്. ഒരേ പൊലീസ് സ്റ്റേഷന് പരിധിയിലെ രണ്ടു ടൗണുകളില്‍ രണ്ടുതരം ചട്ടങ്ങളാണ് പൊലീസ് നടപ്പാക്കുന്നതെന്നാണ് ആക്ഷേപം. ചെറുപുഴയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തമ്മില്‍ ശരിയായ രീതിയില്‍ ആശയവിനിമയം നടക്കുന്നില്ലെന്നും പരാതിയുണ്ട്. തുടര്‍ച്ചയായി വ്യാപാരസ്ഥാപനങ്ങളും മറ്റും അടച്ചിടുന്നതുമൂലം മലയോരത്തെ സാധാരണക്കാരും തൊഴിലാളികളും ദുരിതത്തിലാണ്. ഇതിനിടെ സമീപ പഞ്ചായത്തായ കാസർകോട് ജില്ലയില്‍പെട്ട ഈസ്റ്റ് എളേരിയിലെ വിവിധ ഭാഗങ്ങളില്‍ കോവിഡ് അതിവേഗം പടരുന്നതും ആശങ്ക സൃഷ്ടിക്കുന്നു. ഈസ്റ്റ് എളേരി പഞ്ചായത്തില്‍ വെള്ളിയാഴ്ച നടത്തിയ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റില്‍ പാലാവയല്‍ സ്വദേശികളായ 18 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആൻറിജന്‍ ടെസ്റ്റുകളില്‍ കമ്പല്ലൂര്‍ സ്വദേശികള്‍ക്കും രോഗപ്പകര്‍ച്ച കണ്ടെത്തിയിരുന്നു. പാലാവയല്‍, കമ്പല്ലൂര്‍ പ്രദേശങ്ങളില്‍നിന്നുള്ളവര്‍ കൂടുതലായി ബന്ധപ്പെടുന്ന ടൗണുകളാണ് ചെറുപുഴയും പാടിയോട്ടുചാലും. രോഗപ്പകര്‍ച്ച നിയന്ത്രിക്കാന്‍ ശക്തമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കില്‍ മലയോര ടൗണുകള്‍ ലോക്ഡൗണ്‍ കാലത്തെപ്പോലെ ദീര്‍ഘനാള്‍ അടച്ചിടേണ്ട സാഹചര്യമാണ് ഉരുത്തിരിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story