Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2020 11:58 PM GMT Updated On
date_range 26 Aug 2020 11:58 PM GMTമുഴപ്പിലങ്ങാട് -മാഹി ബൈപാസ് സ്വപ്ന പദ്ധതിക്ക് 'വിള്ളൽ'
text_fieldsbookmark_border
നിട്ടൂർ ബാലത്തിൽ നിർമിക്കുന്ന പാലത്തിൻെറ നാല് ബീമുകൾ ബുധനാഴ്ച ഉച്ചയോടെ തകർന്ന് പുഴയിൽ വീണു കണ്ണൂർ: മുഴപ്പിലങ്ങാട് -മാഹി ബൈപാസ് നിർമാണത്തിനിടെ അനുബന്ധ പാലത്തിൻെറ ബീമുകൾ തകർന്നുവീണത് പ്രവൃത്തിയെ സാരമായി ബാധിക്കുമെന്ന് വിലയിരുത്തൽ. ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട് നിട്ടൂർ ബാലത്തിൽ നിർമിക്കുന്ന പാലത്തിൻെറ നാല് ബീമുകളാണ് ബുധനാഴ്ച ഉച്ചയോടെ തകർന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി കാത്തിരിക്കുന്ന സ്വപ്ന പദ്ധതിയാണ് മുഴപ്പിലങ്ങാട് - മാഹി ബൈപാസ്. മുഴപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ എക്സൈസ് ചെക്പോസ്റ്റ് വരെ 18.6 കിലോമീറ്റര്‍ ദൂരമാണ് ബൈപാസ് നിര്‍മിക്കുന്നത്. ഇൗ ഭരണകാലത്ത് തന്നെ ബൈപാസ് നിർമാണം പൂർത്തീകരിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു എൽ.ഡി.എഫ് സർക്കാർ. അതിനായി ഭൂമി ഏറ്റെടുക്കൽ പ്രവൃത്തി അടക്കം ഉൗർജിതമാക്കിയിരുന്നു. ഇതിനിടെയാണ് ബൈപാസുമായി ബന്ധപ്പെട്ട് നിർമിക്കുന്ന പ്രധാനപ്പെട്ടതും നീളം കൂടിയതുമായ ബാലത്തിൽ പാലത്തിൻെറ ബീമുകൾ തകർന്നത്. ഇത് നിർമാണ പ്രവൃത്തിയെ സാരമായി ബാധിക്കുമെന്നാണ് ഇൗ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഒരു മീറ്റർ അകലത്തിൽ പുതുതായി വാർത്ത നാല് സ്ലാബുകളാണ് പൊടുന്നനെ പുഴയിൽ വീണത്. പാറയുള്ള ഭാഗത്ത് പൈലിങ് നടത്തിയപ്പോഴുള്ള അപാകതയായിരിക്കാം സ്ലാബുകൾ തകരാൻ ഇടയായതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. പൈലിങ്ങിലെ തകരാറാണ് തകർച്ചക്ക് കാരണമെങ്കിൽ പ്രതിസന്ധി ഉടൻ പരിഹരിക്കാൻ സാധ്യമല്ല. മഴ പൂർണമായും വിട്ടുനിന്നാൽ മാത്രമേ പൈലിങ് വീണ്ടും തുടങ്ങാൻ സാധിക്കൂ. ഇതോടെ നിർമാണ പ്രവൃത്തി അനിശ്ചിതമായി നീളും. തലശ്ശേരി -മാഹി റൂട്ടിലെ ഗതാഗതക്കുരുക്കിന് പരിഹാരമെന്നോണമാണ് സ്വപ്ന പദ്ധതിയായ ബൈപാസ് നിർമാണത്തിന് തുടക്കമിട്ടത്. പെരുമ്പാവൂര്‍ ആസ്ഥാനമായ ഇ.കെ.കെ കണ്‍സ്ട്രക്ഷനാണ് നിര്‍മാണ ചുമതലയുള്ളത്. നിര്‍മാണത്തിൻെറ ഭാഗമായി നാല് പാലങ്ങളാണ് ഇവിടെ നിര്‍മിക്കുന്നത്. അതില്‍ ഒരു പാലത്തിൻെറ ബീമാണ് തകര്‍ന്നത്. 2018 ഒക്ടോബര്‍ 30നാണ് തലശ്ശേരി- മാഹി ബൈപാസിൻെറ പ്രവൃത്തി ഉദ്ഘാടനം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി നിര്‍വഹിച്ചത്. ആദ്യഘട്ടത്തിൽ നിർമാണം ദ്രുതഗതിയിൽ പുരോഗമിച്ചിരുന്നെങ്കിലും കോവിഡിനെ തുടർന്ന് പ്രവൃത്തി നിലക്കുകയായിരുന്നു. പ്രവൃത്തി വീണ്ടും തുടങ്ങിയതോടെയാണ് പാലത്തിൻെറ ബീമുകൾ തകർന്നത്. ഇതോടെ അഭിമാന പദ്ധതിയായി കണ്ട ബൈപാസ് നിർമാണം ഇൗ സർക്കാറിൻെറ കാലത്ത് യാഥാർഥ്യമാകുമോ എന്ന കാര്യത്തിൽ സംശയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story