Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2020 11:58 PM GMT Updated On
date_range 13 Aug 2020 11:58 PM GMTതളിപ്പറമ്പിൽ നിയന്ത്രണം കൂടുതൽ കർശനമാക്കി; സമ്പൂർണ അടച്ചിടൽ ഇനിയും നീണ്ടേക്കും
text_fieldsbookmark_border
തളിപ്പറമ്പ്: കോവിഡ് സമ്പർക്ക വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തളിപ്പറമ്പ് നഗരസഭ പരിധിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. സമ്പൂർണ അടച്ചിടൽ ഇനിയും നീളുമെന്നാണ് സൂചന. നഗരത്തിലും ദേശീയ പാതയിലും പ്രവേശിക്കുന്ന ഇടറോഡുകളെല്ലാം പൊലീസ് അടച്ചു. ഓട്ടോ- ടാക്സി സർവിസുകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്താൻ പൊലീസ് നിർദേശിച്ചു. ഇക്കഴിഞ്ഞ ഏഴുമുതലാണ് തളിപ്പറമ്പ് നഗരസഭ പരിധിയിൽ സമ്പൂർണ അടച്ചിടൽ തുടങ്ങിയത്. ഇതിൻെറ ഭാഗമായി കടകമ്പോളങ്ങളും മറ്റു സ്ഥാപനങ്ങളുമെല്ലാം അടഞ്ഞുകിടക്കുകയാണ്. ഒരാഴ്ച പിന്നിട്ടിട്ടും തളിപ്പറമ്പിൽ കോവിഡ് സമ്പർക്ക വ്യാപന തോത് രൂക്ഷമായി തന്നെ തുടരുന്ന പശ്ചാത്തലത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇതിൻെറ ഭാഗമായി തളിപ്പറമ്പിൽ ഇടറോഡുകളെല്ലാം അടച്ചു. എസ്.ഐ പി.സി. സഞ്ജയ് കുമാറിൻെറ നേതൃത്വത്തിലാണ് റോഡുകൾ അടച്ചിട്ടത്. അടുത്ത ഒരാഴ്ച സ്ഥിതിഗതികൾ വിലയിരുത്തിയശേഷം മാത്രമേ ഇളവ് നൽകുന്ന കാര്യം പരിഗണിക്കുകയുള്ളൂ. ജില്ല പൊലീസ് മേധാവിയും പ്രദേശം സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി. സമ്പൂർണ അടച്ചിടൽ നടപ്പാക്കുന്ന സ്ഥലങ്ങളിൽ പ്രാഥമിക സമ്പർക്കത്തിലുള്ള എല്ലാവരുടെയും സ്രവ പരിശോധന ഫലം നെഗറ്റിവായാൽ മാത്രമേ നിയന്ത്രണങ്ങൾ പിൻവലിക്കുകയുള്ളൂവെന്ന് ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്ര പറഞ്ഞു. കാസർകോട് ജില്ലയിൽ രോഗവ്യാപനം കൂടുതലായതിനാൽ തളിപ്പറമ്പ്, പയ്യന്നൂർ ഭാഗങ്ങളിലുള്ളവർ കടുത്ത ജാഗ്രത പുലർത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സമ്പൂർണ അടച്ചിടൽ നടപ്പാക്കിയ തളിപ്പറമ്പ് നഗരസഭ പരിധിയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പൊലീസ് മേധാവി. സമ്പർക്ക പട്ടിക നോക്കിയാണ് ഒരു പ്രദേശത്ത് സമ്പൂർണ അടച്ചിടൽ നടപ്പാക്കുന്നത്. കണ്ടെയ്ൻമൻെറ് സോണുകളിൽ ജോലിക്കെത്തുന്ന ബാങ്ക് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അതത് ബാങ്കുകളുടെ ഉത്തരവാദിത്തമാണ്. സാമൂഹിക അകലം ഉറപ്പുവരുത്തണം. എത്ര പേർ ജോലിക്കെത്തണമെന്ന കാര്യം അവർ തന്നെ തീരുമാനിക്കണം. ആളുകൾ കൂടുതലായി എത്തുന്ന സ്ഥാപനങ്ങൾക്കുപുറത്ത് സാമൂഹിക അകലം ഉറപ്പുവരുത്താനുള്ള വൃത്തങ്ങൾ വരക്കണം. അതിനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ബാങ്കുകൾക്കെതിരെയും കേസെടുക്കും. കണ്ണൂരിൽ കർശനമായി നടപ്പാക്കിയ നിയന്ത്രണങ്ങളുടെ ഫലമാണ് സംസ്ഥാനത്തുതന്നെ കോവിഡ് പ്രതിരോധിക്കുന്നതിൽ മികച്ച നിലയിലെത്താൻ ജില്ലയെ സഹായിച്ചത്. കോവിഡിനെ പരമാവധി നിയന്ത്രിക്കാനാണ് പൊലീസിൻെറ ശ്രമമെന്നും യതീഷ് ചന്ദ്ര പറഞ്ഞു. തളിപ്പറമ്പ് സി.ഐ എൻ.കെ. സത്യനാഥൻ, എസ്.ഐ പി.സി. സഞ്ജയ് കുമാർ എന്നിവരും ജില്ല പൊലീസ് മേധാവിക്കൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story