Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2020 11:58 PM GMT Updated On
date_range 11 Sep 2020 11:58 PM GMTസിന്തറ്റിക് ട്രാക്: ജില്ല പഞ്ചായത്ത് മലക്കം മറിഞ്ഞു; ഭൂമി നൽകുമെന്ന് കലക്ടർ
text_fieldsbookmark_border
ജില്ല പഞ്ചായത്ത് അനുമതി ലഭിക്കാതെ വന്നതോടെ പദ്ധതി വിവാദമായിരുന്നു തൊടുപുഴ: ഇടുക്കിയിൽ ജില്ല പഞ്ചായത്തിൻെറ മൈതാനിയിൽ കേന്ദ്രസർക്കാറിൻെറ 'ഖേലോ ഇന്ത്യ' പദ്ധതിയിൽ സിന്തറ്റിക് ട്രാക് നിർമിക്കുന്നതിന് അനുമതി നൽകുന്നത് സംബന്ധിച്ച് തിങ്കളാഴ്ച നടക്കുന്ന ജില്ല പഞ്ചായത്ത് യോഗത്തിൽ തീരുമാനം. അതിനിടെ, ഭൂമി ജില്ല പഞ്ചായത്തിേൻറതല്ലെന്നും റവന്യൂ തരിശാണെന്നും വ്യക്തമാക്കിയും ഭൂമി കൈമാറാൻ അധികാരമില്ലെന്ന് വ്യക്തമാക്കിയും ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുത്രേസ്യ പൗലോസ് രംഗത്തെത്തി. നാലുമാസം മുമ്പ് ഭൂമി ആവശ്യം ഉന്നയിച്ച് ജില്ല പഞ്ചായത്തിനെ സമീപിച്ചിട്ടും നടപടിയില്ലെന്ന് വ്യക്തമാക്കി സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ജില്ല പഞ്ചായത്ത് വിശദീകരണം. ഭൂമി ജില്ല പഞ്ചായത്ത് കൈവശമാണെന്നും രേഖകളിൽ റവന്യൂ തരിശാണെന്നും പരിശോധനയിൽ വ്യക്തമായതിന് പിന്നാലെയാണ് ജില്ല പഞ്ചായത്തിൻെറ മലക്കംമറിച്ചിൽ. എന്നാൽ, ജില്ല പഞ്ചായത്ത് ഭൂമി കൈമാറാൻ തയാറല്ലെന്ന് അറിയിച്ചാൽ റവന്യൂ ഭൂമിയെന്ന നിലയിൽ സിന്തറ്റിക് ട്രാക്കിന് സൗകര്യമൊരുക്കുമെന്ന് കലക്ടർ എച്ച്. ദിനേശ് അറിയിച്ചു. ജില്ല പഞ്ചായത്ത് മൈതാനത്ത് സിന്തറ്റിക് ട്രാക് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് സ്പോർട്സ് കൗൺസിൽ നൽകിയ അപേക്ഷയിലും അനുബന്ധ രേഖകളിലും അവ്യക്തത ഉള്ളതിനാലാണ് തിങ്കളാഴ്ച കൂടിയ ജില്ല പഞ്ചായത്ത് കമ്മിറ്റിയിൽ ഇക്കാര്യത്തിൽ തീരുമാനം എടുക്കാതിരുന്നതെന്നായിരുന്നു പ്രസിഡൻറിൻെറ നിലപാട്. പിന്നീടാണ് ഭൂമി തങ്ങളുടേതല്ലെന്ന നിലപാട് സ്വീകരിച്ചത്. സിന്തറ്റിക് ട്രാക് നിർമിക്കുന്നതിന് 7.5 ഏക്കർ വിസ്തൃതിയുള്ള സ്റ്റേഡിയമാണ് വേണ്ടത്. ഇടുക്കിയിൽ ജില്ല പഞ്ചായത്ത് മൈതാനത്തിൻെറ അഞ്ച് ഏക്കർ സ്ഥലത്തിന് പുറമേ ചുറ്റുവട്ടത്തുള്ള 2.5 ഏക്കർ റവന്യൂ പുറമ്പോക്കും ഈ ആവശ്യത്തിന് പ്രയോജനപ്പെടുത്താമെന്ന് ആയിരുന്നു ധാരണ. എന്നാൽ, അപേക്ഷ നൽകി നാലുമാസം കഴിഞ്ഞിട്ടും ജില്ല പഞ്ചായത്ത് അനുമതി ലഭിക്കാതെ വന്നതോടെ പദ്ധതി വിവാദമാകുകയായിരുന്നു. ഭൂമി ലഭിച്ചില്ലെങ്കിൽ സിന്തറ്റിക് ട്രാക് നഷ്ടമാകുന്ന സ്ഥിതി ചൂണ്ടിക്കാട്ടി സ്പോർട്സ് കൗൺസിൽ ജില്ല പ്രസിഡൻറ് റോമിയോ സെബാസ്റ്റ്യൻ രംഗത്തെത്തിയതോടെയാണ് ജില്ല പഞ്ചായത്ത് പ്രതിക്കൂട്ടിലായത്. സ്പോർട്സ് കൗൺസിൽ ആവശ്യപ്പെട്ട ഭൂമിയുടെ രേഖകൾ കൈവശമില്ല -ജില്ല പഞ്ചായത്ത് പ്രസിഡൻറ് തൊടുപുഴ: ജില്ല പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഇടുക്കി സ്റ്റേഡിയത്തിൽ ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലിൻെറ നേതൃത്വത്തില്‍ 100 മീറ്റര്‍ സിന്തറ്റിക് ട്രാക് സ്റ്റേഡിയം നിര്‍മിക്കുന്ന സ്ഥലത്തിൻെറ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ ജില്ല പഞ്ചായത്തിൻെറ പക്കലില്ലെന്ന് പ്രസിഡൻറ് കൊച്ചുത്രേസ്യ പൗലോസ് വാർത്തസമ്മേളനത്തില്‍ പറഞ്ഞു. സ്റ്റേഡിയം ഇടുക്കി വികസന അതോറിറ്റി നിര്‍മിച്ചതാണ്. തുടര്‍ന്ന് കൈവശംെവച്ചത് ജില്ല പഞ്ചായത്താണ്. ഇടുക്കി വികസന അതോറിറ്റിക്ക് 1998 ലാണ് ഭൂമി കൈമാറി ലഭിച്ചത്. നിലവില്‍ സ്റ്റേഡിയം സ്ഥിതിചെയ്യുന്നത് ഇടുക്കി ഡാം നിര്‍മിക്കുന്നതിന് മുമ്പ് പെരിയാര്‍ ഒഴുകിയിരുന്ന സ്ഥലത്താണ്. ഐ.ഡി.എക്ക് കൈമാറിക്കിട്ടിയ സ്ഥലം പൂര്‍ണമായും വാഴത്തോപ്പ് പഞ്ചായത്തില്‍ ഉള്‍പ്പെടുന്നു. സ്റ്റേഡിയത്തിൻെറ നിര്‍മാണവുമായി ബന്ധപ്പെട്ട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻറ് ജില്ല പഞ്ചായത്ത് പ്രസിഡൻറുമായി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. സിന്തറ്റിക് ട്രാക്കും ഫുട്‌ബാള്‍ കോര്‍ട്ടും നിര്‍മിച്ച് നവീകരിക്കാന്‍ തയാറാണെന്നും അതിൻെറ നടപടിക്കായി സ്റ്റേഡിയം ഉടമ എന്ന നിലയില്‍ കായിക യുവജന വകുപ്പുമായി എം.ഒ.യു ഒപ്പുവെക്കണമെന്നും ഈ ആവശ്യത്തിനായി സ്ഥലത്തിൻെറ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ നല്‍കണമെന്നും ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻറിൻെറ കത്തില്‍ പറയുന്ന എം.ഒ.യു മാതൃക ജില്ല പഞ്ചാത്തിൽ ലഭിച്ചിട്ടില്ല. സ്റ്റേഡിയത്തിന് ആവശ്യമായ 25 ഏക്കറിൻെറ പകുതിപോലും അവിടെ ലഭ്യമല്ല എന്നതും സമീപവാസികളെ കുടിയിറക്കുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളും പരിഗണിക്കേണ്ടതുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിസ്ഥിതി സംബന്ധിച്ച നിർദേശങ്ങള്‍ കര്‍ക്കശമാക്കുന്നതിന് മുമ്പാണ് പുഴ ഒഴുകിയ സ്ഥലത്ത് ഐ.ഡി.എ സ്റ്റേഡിയം നിര്‍മിച്ചത്. നിലവില്‍ ഈ സ്ഥലം കണ്‍സ്ട്രക്ഷന്‍ ഫ്രീ സോണില്‍ ഉള്‍പ്പെടുന്നതിനാല്‍ അവിടെ സിന്തറ്റിക് ട്രാക്കും അനുബന്ധ സൗകര്യങ്ങളും പോലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുമോയെന്ന് പരിശോധിക്കേണ്ടതുണ്ട്. ജില്ല പഞ്ചായത്തിന് കൈവശാവകാശം മാത്രമുള്ള ഐ.ഡി.എ സ്റ്റേഡിയത്തിൻെറ രേഖകൾ ജില്ല പഞ്ചായത്തിൻെറ പക്കലില്ലെന്ന വിവരം അടുത്ത കമ്മിറ്റിയില്‍ അറിയിക്കുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story