കറുത്ത ജൂതരുടെ പള്ളി: എതിർപ്പ് സംരക്ഷിത സ്മാരകമാക്കുന്നതിൽ
text_fieldsമട്ടാഞ്ചേരി: മരക്കടവിലെ കറുത്ത ജൂതരുടെ കടവുംഭാഗം പള്ളി സംരക്ഷിത സ്മാരകമാക്കാനുള്ള നടപടി നാട്ടുകാരുടെ പ്രതിഷേധത്തിനൊപ്പം നഗരസഭയുമായും കൊമ്പുകോർക്കൽ. 2015ലാണ് സംസ്ഥാന സർക്കാർ കെട്ടിടം സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച് വിജ്ഞാപനം ഇറക്കിയത്. മുൻ എം.എൽ.എ ജോൺ ഫെർണാണ്ടസിെൻറ ഇടപെടലിനെ തുടർന്നാണ് സ്വകാര്യവ്യക്തിയുടെ കൈവശമുള്ള കെട്ടിടം സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചത്. 2018 ജൂണിൽ 91 ലക്ഷം രൂപയും 2020 ജൂണിൽ 75 ലക്ഷവും സർക്കാർ അനുവദിച്ചു. 2019 സെപ്റ്റംബറിൽ മഴയിൽ കെട്ടിടത്തിെൻറ ഒരുഭാഗം തകർന്നുവീണു. ഇതോടെ താൽക്കാലിക സുരക്ഷാ നടപടിക്ക് 25 ലക്ഷം രൂപ കൂടി അനുവദിച്ചു.
എന്നാൽ, കൊച്ചി നഗരസഭയുടെ അനുമതിയില്ലാതെ നിർമാണം നടത്തുന്നതിനെതിരെ നഗരസഭ കഴിഞ്ഞ ഒക്ടോബറിൽതന്നെ സ്റ്റോപ് മെമ്മോ നൽകുകയും കെട്ടിടത്തിൽ പതിക്കുകയും ചെയ്തിരുന്നു. അടുത്തദിവസം ടൗൺ പ്ലാനിങ് കമ്മിറ്റിയുടെ പരിഗണനക്ക് ഈ വിഷയം വന്നപ്പോഴും പരിഗണനക്കെടുക്കാതെ മാറ്റിവെക്കുകയായിരുന്നു. സംരക്ഷിത സ്മാരകമെന്ന പരിധിയിൽ കെട്ടിടം വരുമ്പോൾ സമീപ പ്രദേശങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾക്ക് നിരോധനം വരുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
നിലവിൽ മട്ടാഞ്ചേരിയിലും ഫോർട്ട്കൊച്ചിയിലും കേന്ദ്ര സംരക്ഷിത സ്മാരക പട്ടികയിൽ ഉൾപ്പെട്ട സ്മാരകങ്ങൾക്ക് സമീപം വസിക്കുന്നവർ വീടിെൻറ ഓട് മാറ്റാൻപോലും അനുമതി തേടി ഓടേണ്ട അവസ്ഥയാണെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
മട്ടാഞ്ചേരിയുടെ വികസനം തകർക്കാനുള്ള ഗൂഢ നീക്കമാണ് പള്ളിക്കെട്ടിടം സുരക്ഷിത സ്മാരകമാക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് കൊച്ചി നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. അഷ്റഫ് പറഞ്ഞു. മട്ടാഞ്ചേരി കൊട്ടാരം സംരക്ഷിത സ്മാരകമാക്കിയതോടെ ബോട്ട്ജെട്ടിയും സമീപ മേഖലകളിലും തകർന്ന റോഡുകൾ നന്നാക്കാൻപോലും പ്രത്യേക അനുമതി വാങ്ങാൻ വിവിധ ഓഫിസുകൾ കയറിയിറങ്ങേണ്ട അവസ്ഥയാണ്.
കോടതി കോംപ്ലക്സ്, ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾ എന്നിവപോലും നടത്താനാവുന്നില്ല. ഇതിനിടെയാണ് കറുത്ത ജൂതരുടെ പള്ളിയും സംരക്ഷിത കേന്ദ്രമാക്കുന്നത്. ഇതോടെ കെട്ടിടത്തിെൻറ നാലുഭാഗത്തുമായുള്ള മൊത്തം 1200 മീറ്റർ പരിധിയിലെ വീടുകളുടെ അറ്റകുറ്റപ്പണിക്കുപോലും തടസ്സമാകുമെന്നും അദ്ദേഹം പറഞ്ഞു . കൊച്ചി രാജാക്കന്മാരുടെ ചരിത്രംപോലും സംരക്ഷിക്കാനാവാത്ത പൈതൃക വകുപ്പ് ഇൻറീരിയർ ഒന്നുപോലുമില്ലാത്ത പള്ളിയുടെ ചട്ടക്കൂട് സംരക്ഷിക്കുന്നതിെൻറ പൊരുൾ മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംഭവം വിവാദമായതോടെ കെ.ജെ. മാക്സി എം.എൽ.എ പുരാവസ്തുവകുപ്പ് അധികൃതരെ വിളിപ്പിച്ചു. മേയർ, കൗൺസിലർമാർ, നാട്ടുകാർ എന്നിവരുടെ യോഗം വിളിച്ചുചേർത്ത് ചർച്ച നടത്തിയശേഷം നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയാൽ മതിയെന്ന് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.