വെള്ളം കിട്ടുന്നില്ലെങ്കിൽ പറയണമെന്ന് നഗരസഭ അധ്യക്ഷ; കണക്കിന് കൊടുത്ത് നാട്ടുകാർ
text_fieldsആലപ്പുഴ: ആലപ്പുഴ നഗരസഭ പരിധിയിൽ കുടിവെള്ളം കിട്ടാത്ത സ്ഥലങ്ങൾ അറിയിക്കണമെന്ന ചെയർപേഴ്സൻ ഇന്ദു വിനോദിന്റെ (സൗമ്യരാജ്) ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമർശനം. വാർഡിലെ കൗൺസിലർമാരെ വിളിച്ചാൽ വിവരം അറിയാമല്ലോ എന്നും കുടിവെള്ളപ്രശ്നം പരിഹരിക്കാത്തത് ജനപ്രതിനിധികളുടെ വീഴ്ചയാണെന്നും വിമർശനമുയർന്നു. 'രാവിലെ ആറുമുതൽ കുടിവെള്ളം പമ്പിങ് തുടങ്ങിയിട്ടുണ്ട്. ലഭിക്കാത്തവർ സ്ഥലം കമന്റ് ചെയ്യുമല്ലോ...'നഗരസഭ അധ്യക്ഷയുടെ കുറിപ്പ്.
ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും 12 ദിവസത്തിലധികമായി ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒരു പ്രശ്നമേ അല്ലായിരുന്നു എന്നും ഇനിയും ഇലക്ഷൻ വരുമല്ലോ...അപ്പോൾ വോട്ട് ചോദിക്കാൻ വരട്ടേയെന്ന താക്കീതായിരുന്നു ഒരാളുടെ മറുപടി.
ഒരുപൈപ്പ് പൊട്ടിയാൽ നന്നാക്കാൻ ഇത്ര ദിവസമെടുത്തതിന് കാരണം ജനപ്രതിനിധികളുടെ കഴിവില്ലായ്മയാണെന്ന് മറ്റൊരു മറുപടിയിലുണ്ട്. കൊമ്മാടി ബൈപാസിന് പടിഞ്ഞാറ് ദൃശ്യവേദി വായനശാല റോഡിന് ഇരുവശവും താമസിക്കുന്നവർക്ക് വാട്ടർ അതോറിറ്റി പൈപ്പ് വെള്ളം കിട്ടാതായിട്ട് ഒരുവർഷം കഴിഞ്ഞു. വാർഡ് കൗൺസിലർ മോനിഷ ശ്യാമിന്റെ സാന്നിധ്യത്തിൽ കലക്ടറെ നേരിൽകണ്ട് നിവേദനംനൽകി. വെള്ളം ഇതുവരെ വന്നില്ല. മറ്റ് ലൈനുകളിൽ വെള്ളം ഉള്ളപ്പോഴും ഇവിടെ വെള്ളം വരാറില്ലെന്നും പരാതിയിലുണ്ട്...എത്രയോ ദിവസങ്ങളായി ആലപ്പുഴയില്‍ കുടിവെള്ളം ഇല്ലാതായിട്ട്...എന്നാൽ, ബില്ല് മാത്രം കൃത്യമായി വരുന്നുണ്ടെന്ന പരിഹാസവും അധ്യക്ഷക്കുള്ള മറുപടിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.