വിവാഹവാഗ്ദാനം നല്‍കി പണം തട്ടൽ; യുവാവ് പിടിയില്‍
text_fieldsചേര്‍ത്തല: വിവാഹമോചിതരായ സ്ത്രീകളെ വിവാഹവാഗ്ദാനം നല്‍കി പണം തട്ടുന്ന യുവാവ് പിടിയില്‍. തിരുവനന്തപുരം ചെമ്പഴന്തി ചെറുകുന്നം പങ്കജമന്ദിരത്തില്‍ എച്ച്.യു. വിഷ്ണുവാണ് (27) അര്‍ത്തുങ്കല്‍ പൊലീസിന്റെ പിടിയിലായത്. ചേര്‍ത്തല തെക്ക് സ്വദേശിനി ഡിവൈ.എസ്.പി ടി.ബി. വിജയന് നല്‍കിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
വിവാഹമോചിതരായ സ്ത്രീകള്‍ അംഗങ്ങളായ മാട്രിമോണിയല്‍ ആപ്ലിക്കേഷനില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ സമീപിക്കുന്നത്. വിവാഹമോചിതനാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നുപറഞ്ഞ് അടുപ്പം സ്ഥാപിച്ച് പണം വാങ്ങുന്നതാണ് രീതി. സമൂഹമാധ്യമങ്ങളില്‍ മറ്റുള്ളവരുടെ ചിത്രം തന്റേതാണെന്ന തരത്തില്‍ ചേര്‍ത്താണ് ഇയാള്‍ സ്ത്രീകളെ വലയിലാക്കുന്നത്.
മാന്യമായ പെരുമാറ്റത്തിലൂടെ കുടുംബങ്ങളെ വരെ വലയിലാക്കിയാണ് തട്ടിപ്പ്.2021ൽ യുവതിയിൽനിന്നും ഇത്തരത്തില്‍ അടുത്തശേഷം പല ആവശ്യങ്ങള്‍ പറഞ്ഞ് ഏഴുലക്ഷം രൂപയും 26000 രൂപയുടെ ഫോണും കൈക്കലാക്കിയതെന്നാണ് പരാതി.
അര്‍ത്തുങ്കല്‍ സ്റ്റേഷന്‍ ഓഫിസര്‍ പി.ജി. മധുവിന്റെ നേതൃത്വത്തില്‍ എസ്.ഐ. ഡി.സജീവ് കുമാര്‍, ഉദ്യോഗസ്ഥരായ ആര്‍.ഷാം, എ.എന്‍. സുധി, ഡിവൈ.എസ്.പി ക്രൈം സ്‌ക്വാഡിലെ സി.പി.ഒ മാരായ കെ.പി. ഗിരീഷ്, സി.എസ്. ശ്യാംകുമാര്‍, പി.ആര്‍. പ്രവീഷ്, എം.അരുണ്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ എറണാകുളത്തുനിന്നും പിടികൂടിയത്. തൃശൂര്‍ ചേലക്കരയില്‍ ഇയാള്‍ക്കെതിരെ സമാനകേസുണ്ട്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.