സ്വപ്ന സുരേഷിന്‍റെ മുൻകൂർ ജാമ്യഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും
text_fieldsതിരുവനന്തപുരം: സ്വർണക്കടത്തില്‍ പങ്കില്ലെന്ന് ചൂണ്ടികാട്ടി സ്വപ്ന സുരേഷ് സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി ഇന്ന് പരിഗണിക്കും. ഇടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലാത്ത സാഹചര്യത്തിൽ മുൻകൂർ ജാമ്യം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം.
കേന്ദ്ര സർക്കാരിന്‍റെ പ്രത്യേക നിർദ്ദേശ പ്രകാരം അഡ്വ. കെ രാംകുമാറാണ് കസ്റ്റംസിന് വേണ്ടി കോടതിയിൽ ഹാജരാകുക. കോൺസുലേറ്റിന്‍റെ ചാർജുള്ള വ്യക്തിയുടെ നിർദേശപ്രകാരം ഈ സംഭവത്തിൽ ഇടപെട്ടതായി സ്വപ്ന തന്നെ ജാമ്യപേക്ഷയിലൂടെ സമ്മതിച്ചിട്ടുണ്ടന്നാണ് കസ്റ്റംസ് കോടതിയെ അറിയിക്കുക.
യു.എ.ഇ നയതന്ത്ര പ്രതിനിധിയുടെ അറിവോടെയാണ് സ്വർണം അടങ്ങിയ ബാഗേജ് എത്തിയതെന്നാണ് ഹൈകോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ സ്വപ്ന വ്യക്തമാക്കിയിട്ടുള്ളത്. സ്വർണം അടങ്ങിയ നയതന്ത്ര ബാഗ് ലഭിക്കാൻ വൈകുന്നതെന്തെന്ന് അന്വേഷിക്കാൻ അറ്റാഷേ ആവശ്യപ്പെട്ടതനുസരിച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതെന്നാണ് സ്വപ്നയുടെ വാദം. തനിക്ക് ക്രിമിനൽ പശ്ചാത്തലമില്ല. കേസിലേക്ക് മാധ്യമങ്ങൾ തന്നെ അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും സ്വപ്ന ഹരജിയില്‍ പറയുന്നു.
കേസിൽ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള സരിത്തിന്‍റെ ചോദ്യം ചെയ്യൽ തുടരുകയാണ്. സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച സ്വകാര്യ ഹർജിയും ഹൈകോടതിയുടെ പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.