പറഞ്ഞത് ഈന്തപ്പഴവും ന്യൂഡിൽസുമെന്ന്; ബാഗേജ് തടഞ്ഞപ്പോൾ എത്തിയത് സരിത്തും കോൺസുലേറ്റ് ഉദ്യോഗസ്ഥനും
text_fieldsതിരുവനന്തപുരം: കൊച്ചി കസ്റ്റംസ് കമീഷ്ണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എമിറേറ്റ്സ് വിമാനത്തിൽ എത്തിയ ബാഗേജ് തടഞ്ഞത്. ഇതറിഞ്ഞ് എത്തിയത് കോൺസുലേറ്റ് ഉദ്യോഗസ്ഥനും ഇപ്പോൾ കസ്റ്റഡിയിലായ സരിത്തും. ബാഗേജ് തടയാൻ അധികാരമില്ലെന്ന് ഇവർ കസ്റ്റംസിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. ഇതോടെ, കസ്റ്റംസ് അധികൃതർ വിദേശകാര്യ മന്ത്രാലയത്തെ വിവരം അറിയിച്ചു. അവർ ഡൽഹിയിലെ യു.എ.ഇ എംബസിയിൽ ബാഗേജിന്‍റെ വിവരം അന്വേഷിച്ചു.
നൂഡിൽസ്, ഈന്തപ്പഴം, ബിസ്കറ്റ് എന്നിങ്ങനെ ബാഗേജിലെ സാധനങ്ങളുടെ പട്ടിക ഉദ്യോഗസ്ഥർ നൽകുകയും ചെയ്തു. പിന്നീട് ബാഗേജ് എക്സ്റേ മെഷീനിൽ പരിശോധിച്ചപ്പോഴാണ് മറ്റു ചില സാധനങ്ങൾ ശ്രദ്ധയിൽപെട്ടത്. ഇതോടെ ഇക്കാര്യം വീണ്ടും വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുകയും തുടർന്ന് ബാഗേജ് തുറന്ന് പരിശോധിക്കാൻ അനുമതി നൽകുകയുമായിരുന്നു.
ഇക്കാര്യം വ്യക്തമാക്കി തിരുവനന്തപുരത്തെ കോൺസുലേര്ര് ഉദ്യോഗസ്ഥന് കത്ത് നൽകി. ഇദ്ദേഹത്തിന്‍റെ സാന്നിധ്യത്തിൽ ബാഗേജ് തുറന്ന് പരിശോധിച്ചപ്പോൾ 10 പാക്ക് ന്യൂഡിൽസ്, ഒരു കിലോ ഈന്തപ്പഴം, ബിസ്ക്കറ്റ് എന്നിവയും ബാക്കി സ്വർണവുമായിരുന്നു.
ഭക്ഷ്യവസ്തുക്കൾ മാത്രമാണ് തന്‍റേതെന്നും മറ്റുള്ളവ സരിത്താണ് എത്തിക്കുന്നതെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതോടെയാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തതും ഇയാൾ സ്വപ്ന സുരേഷിനെക്കുറിച്ചും മറ്റു വിവരങ്ങളും വെളിപ്പെടുത്തുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.