തൃശൂരിലെ സ്കൂളിൽ വെടിവെപ്പ്; വെടിയുതിർത്തത് പൂർവ വിദ്യാർഥി
text_fields1. വെടിവെക്കാൻ ഉപയോഗിച്ച എയർ പിസ്റ്റൾ 2. കസ്റ്റഡിയിലായ ജഗൻ
തൃശൂർ: നഗര മധ്യത്തിൽ സ്വരാജ് റൗണ്ടിനോട് ചേർന്നുള്ള വിവേകോദയം സ്കൂളിന്‍റെ ക്ലാസ്മുറിയിൽ കയറി വെടിയുതിർത്ത് പൂർവ വിദ്യാർഥി. മുളയം തടത്തിൽ വീട്ടിൽ ജഗൻ ആണ് ഭീകരാവസ്ഥ സൃഷ്ടിച്ചത്. പ്രതിയെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്ക് അടിമയാണെന്ന് പറയുന്നു.
രാവിലെ പത്ത് മണിയോടെ നഗരത്തിലെ ഏറ്റവുമധികം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിലാണ് സംഭവം. സ്കൂളിൽ ഒരു വിദ്യാർഥിയെ അന്വേഷിച്ചാണ് ജഗൻ എത്തിയത്. വിദ്യാർഥിയെ കാണാതെ വന്നതോടെ എയർഗണുമായി സ്റ്റാഫ് റൂമിൽ കയറി ഭീഷണിപ്പെടുത്തി. തുടർന്ന് ക്ലാസ് മുറിയിലെത്തിയ ഇയാൾ വിദ്യാർഥികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും മുകളിലേക്ക് മൂന്നു തവണ വെടിയുതിർക്കുകയും ചെയ്തു.
സ്കൂൾ കത്തിക്കുമെന്ന് വിദ്യാർഥി ഭീഷണിപ്പെടുത്തിയതിന് പിന്നാലെ അധികൃതർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തുന്നതിനിടെയാണ് പ്രതി ക്ലാസ്മുറിയിൽ എത്തിയത്. സംഭവത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരും അധ്യാപകരും ചേർന്ന് പിടികൂടുകയായിരുന്നു. പ്രതി സ്റ്റാഫ് റൂമിലെത്തുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.