അടരുവാൻ വയ്യ; മരണത്തിലും ഒരുമിക്കണം
text_fieldsമുംബൈ: രോഗങ്ങളൊന്നുമില്ല. കഴിഞ്ഞുകൂടാൻ വകയുമുണ്ട്. എന്നിട്ടും രണ്ടുപേര്‍ക്കും മരിക്കണം. ഇതിന് രാഷ്ട്രപതി കനിയണം. ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതിക്ക് കത്തയച്ചിരിക്കുകയാണ് നാരായൺ-ഐരാവതി ദമ്പതികൾ. ‘‘നന്നായി ആസ്വദിച്ചു ജീവിച്ചു. ഇനി ഒന്നും ചെയ്യാനില്ല. ഇനിയും ജീവിച്ച് നാടിെൻറ പരിമിത വിഭവങ്ങള്‍ പങ്കുപറ്റാനില്ല. ജീവിതം അവസാനിപ്പിക്കണം. മാറാരോഗങ്ങെളാന്നുമില്ലാത്തതിനാൽ നിലവിലെ വ്യവസ്ഥയില്‍ പതുക്കെയുള്ള മരണം വരിക്കാൻ യോഗ്യതയുമില്ല. സ്വാഭാവിക മരണം രണ്ടുപേര്‍ക്കും ഒന്നിച്ചുണ്ടാകില്ല. ഒരാള്‍ മരിക്കുമ്പോള്‍ മറ്റേയാള്‍ തനിച്ചാകും. അതുവേണ്ട. ഒരുമിച്ചു പോകണം. അതിന് അങ്ങ് കനിയണം’’ -രാഷ്ട്രപതിയോട് വയോധിക ദമ്പതികളുടെ അപേക്ഷയാണിത്.
മഹാരാഷ്ട്ര ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു 88കാരൻ നാരായണ്‍ ലാവഡെ. സ്കൂള്‍ പ്രിന്‍സിപ്പലായിരിക്കെ ഒൗദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചതാണ് ഭാര്യ 78കാരി ഐരാവതി. ദക്ഷിണ മുംബൈയിലെ ഗ്രാൻഡ് റോഡിലെ ചാളില്‍ ഒറ്റമുറിയിലാണ് ഇവരുടെ താമസം. ഇപ്പോള്‍ കുഴപ്പമൊന്നുമില്ല. വാർധക്യരോഗങ്ങള്‍ മാത്രമാണ് പ്രശ്നം. മക്കളില്ലാത്തതിനാല്‍ ഇൗ സമയത്ത് ആശുപത്രികളെ ആശ്രയിക്കേണ്ടിവരും. അതിന് വയ്യെന്ന് -അവര്‍ പറയുന്നു. നാരായണെൻറ മനസ്സിലാണ് ഒരുമിച്ചുള്ള മരണമെന്ന ആശയം ആദ്യം പിറന്നത്. പിന്നെ ഗവേഷണമായി. കിട്ടാവുന്ന രേഖകളും പുസ്തകങ്ങളും നിയമങ്ങളുെമാക്കെ സംഘടിപ്പിച്ചു. ഒറ്റമുറി പുസ്തകങ്ങളും പേപ്പറുകളുംകൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതിനിടയിലാണ് ദയാവധത്തിന് സഹായിക്കുന്ന സ്വിറ്റ്സര്‍ലന്‍ഡിലെ ഡിഗിനിറ്റസിനെ കുറിച്ച് അറിഞ്ഞത്.
ഗുരുതര രോഗമോ ശാരീരിക, മാനസിക പ്രശ്നമോ കാരണം ജീവിക്കാൻ സാധിക്കാത്തവർക്ക് മരിക്കാൻ സഹായിക്കുന്ന സന്നദ്ധ കൂട്ടായ്മയാണിത്. എന്നാല്‍, അവിടേക്ക് പോകാൻ ഐരാവതിക്ക് മാത്രമേ പാസ്പോര്‍ട്ടുള്ളൂ. അദ്ദേഹമില്ലാതെ തനിക്ക് മരിക്കാനാകില്ലെന്ന് ഐരാവതി ചിരിയോടെ പറയുന്നു. ജീവിക്കാനുള്ള അവകാശം പോലെ മരിക്കാനുള്ള അവകാശം വകവെച്ചുതരണമെന്നാണ് നാരായണിെൻറ പക്ഷം. ഇടപെടല്‍ ആവശ്യപ്പെട്ട് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, എം.പി സുപ്രിയ സുലെ, മുന്‍ നിയമമന്ത്രി രാം ജത്മലാനി, കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി എന്നിവര്‍ക്കും കത്തയച്ച് കാത്തിരിക്കുകയാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.