പഞ്ചാബിൽ 10 വയസുകാരനെ പിതാവിന്റെ സുഹൃത്ത് തട്ടിക്കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊന്നു
text_fieldsചണ്ഡീഗഡ്: പഞ്ചാബിൽ 10 വയസുകാരനെ പിതാവിന്റെ സുഹൃത്ത് തട്ടിക്കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊന്നു. ലുധിയാന ജില്ലയിലെ ഫോക്കൽ പോയിന്റ് ഏരിയയിലാണ് ഞെട്ടിക്കുന്ന സംഭവം. ധന്ധാരി ഖുർദിലെ ലേബർ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ബിഹാർ സ്വദേശിയായ അമരീന്ദർകുമാറിന്‍റെ മകൻ അമിത്കുമാറാണ് കൊല്ലപ്പെട്ടത്. നീലോൺ കനാലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ധന്ധാരി ഖുർദ് സ്വദേശിയായ മുകേഷ് കുമാറിനെയും കൂട്ടാളി വികാസ് കുമാറിനെയും കേസിൽ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സാഹ്നെവാൾ വിമാനത്താവളം റോഡിൽ വെച്ചാണ് ഇരുവരും പിടിയിലായത്. ജൂൺ 15നാണ് കുട്ടിയെ കാണാതായത്.അയൽവാസിയായ മുകേഷിന്‍റെ ക്വാർട്ടേഴ്സിലേക്ക് പോയ അമിത് വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല.
തുടർന്ന്, പിതാവ് മകനെ അന്വേഷിച്ച് ചെന്നപ്പോൾ മുകേഷിന്റെ വീട് പൂട്ടിക്കിടക്കുകയായിരുന്നു. വൈകിട്ടോടെ പ്രതിയായ മുകേഷിൽ നിന്ന് ഒന്നര ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോൺ അമരീന്ദറിന് വന്നു. തുടർന്ന്, ഇദ്ദേഹം പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
പണം കൊടുത്തില്ലെങ്കിൽ മകനെ കൊല്ലുമെന്ന ഭീഷണിയുണ്ടായതായും പിതാവ് പൊലീസിനെ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ഫോക്കൽ പോയിന്റ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിൽ അന്വേഷണവും ആരംഭിച്ചു. അതേസമയം, 15ന് രാത്രി തന്നെ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നും മൃതദേഹം പിന്നീട് നീലോൺ കനാലിൽ ഉപേക്ഷിച്ചതായും പ്രതികൾ പൊലീസിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.