മോദി-ഷി ചർച്ച നാളെ; അനൗപചാരിക ചർച്ചയുടെ വേദി തമിഴ്നാട്ടിലെ മഹാബലിപുരം
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അനൗപചാരിക ചർച്ചകൾക്ക് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് വെള്ളിയാഴ്ച ഇന്ത്യയിൽ. തമിഴ്നാട്ടിലെ മഹാബലിപുരമാണ് അനൗപചാരിക കൂടിക്കാഴ്ചക്ക് വേദി. രണ്ടു ദിവസത്തെ അനൗപചാരിക സന്ദർശനത്തിൽ ഉഭയകക്ഷി, മേഖലാ പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ചയാകും. പാകിസ്താനോടുള്ള സമീപനം, അതിർത്തി പ്രശ്നങ്ങൾ, വ്യാപാര ബന്ധം എന്നിങ്ങനെയുള്ള വിഷയങ്ങളിൽ ഇന്ത്യയും ചൈനയും സുഖകരമല്ലാത്ത നിലയിൽ ബന്ധം മുന്നോട്ടു കൊണ്ടുപോകുന്നതിനിടയിലാണ് ചർച്ച. പാക് പ്രധാനമന്ത്രി ഇംറാൻഖാൻ, സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്കു പിന്നാലെയാണ് ഷി ജിൻപിങ് ഇന്ത്യയിൽ എത്തുന്നത്.
അനൗപചാരിക കൂടിക്കാഴ്ചയായതിനാൽ കരാർ, ധാരണപത്രം, സംയുക്ത പ്രസ്താവന എന്നിവ ഉണ്ടാവില്ല. എന്നാൽ, വിവിധ വിഷയങ്ങൾ ചർച്ചയാവും. ചൈനീസ് വിദേശകാര്യ മന്ത്രി, പോളിറ്റ് ബ്യൂറോ അംഗങ്ങൾ എന്നിവർ ഷി ജിൻപിങ്ങിനൊപ്പം ഉണ്ടാവും. രണ്ടു നേതാക്കളും തമ്മിെല ആദ്യത്തെ അനൗപചാരിക കൂടിക്കാഴ്ച നടന്നത് ചൈനയിലെ വുഹാനിൽ കഴിഞ്ഞ വർഷം ഏപ്രിലിലാണ്. ഇത് രണ്ടാമത്തെ അനൗപചാരിക ചർച്ചയാണ്. പ്രശ്നവിഷയങ്ങൾ നിലനിൽക്കുന്നതിനാൽ ചൈനീസ് പ്രസിഡൻറിെൻറ സന്ദർശന പരിപാടി ഔപചാരികമായി പ്രഖ്യാപിച്ചത് ബുധനാഴ്ച മാത്രമാണ്. സന്ദർശനം നേരത്തേ നിശ്ചയിച്ചെങ്കിലും പ്രഖ്യാപനം വൈകി മാത്രം മതിയെന്ന് പരസ്പര ധാരണ ഉണ്ടായിരുെന്നന്നാണ് അധികൃതരുടെ വിശദീകരണം.
അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുന്നതിന് പുതിയൊരു മാതൃകതന്നെ രണ്ടു രാജ്യങ്ങളും ചേർന്ന് രൂപപ്പെടുത്തേണ്ടതുണ്ടെന്ന കാഴ്ചപ്പാട് ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സുൻ വീദോങ് പ്രകടിപ്പിച്ചു. പരസ്പര വികസനത്തിന് ഉപകരിക്കുന്ന വിധം ഗുണപരമായനിലയിൽ വർധിച്ച സഹകരണം ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.