കോവിഡ് ബാധിതനായിരിക്കെ മാസ്ക് ധരിക്കാതെ സഹപ്രവർത്തകരെ നോക്കി ചുമച്ചു; സിംഗപ്പൂരിൽ ഇന്ത്യൻ വംശജൻ തടവിൽ
text_fieldsrepresentational image
സിംഗപ്പൂർ: കോവിഡ് ബാധിതനായിരിക്കെ മാസ്ക് ധരിക്കാതെ സഹപ്രവർത്തകരെ നോക്കി ചുമച്ചതിന് ഇന്ത്യൻ വംശജനായ വയോധികൻ സിംഗപ്പൂരിൽ തടവിൽ. 64കാരനായ തമിഴ്നാട് സ്വദേശി തമിഴ്സെൽവം രാമയ്യയാണ് കോവിഡ്മാനദണ്ഡങ്ങൾ ലംഘിച്ചതിന് തടവിലായത്. 2021ൽ നടന്ന സംഭവത്തിലാണ് നടപടി.
കോവിഡ് കാലഘട്ടത്തിൽ സിംഗപ്പൂരിലെ ലിയോങ് ഹപ്പ് എന്ന സ്ഥാപനത്തിൽ ക്ലീനറായി പ്രവർത്തിച്ചുവരികയായിരുന്നു സെൽവം. ഒക്ടോബർ 18ന് ജോലിക്കെത്തിയ സെൽവം മാനേജറോട് തനിക്ക് സുഖമില്ലെന്ന് പറഞ്ഞിരുന്നു. ആന്‍റിജെൻ ടെസ്റ്റ് നടത്താൻ മാനേജർ നിർദേശിച്ചതിന്‍റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയും ഫലം പോസ്റ്റീവ് ആണെന്ന് കണ്ടെത്തുകയുമായിരുന്നു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ അധികൃതർ തമിഴ്സെൽവത്തോട് വീട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. സെൽവത്തിന് രോഗം സ്ഥിരീകരിച്ച വിവരം മാനേജർ മറ്റ് ഉദ്യോഗാർഥികളെയും അറിയിച്ചിരുന്നു.
എന്നാൽ ഫലം ലഭിച്ചിട്ടും തമിഴ്സെൽവം ഓഫീസിൽ നിന്നും വീട്ടിലേക്ക് മടങ്ങിയില്ലെന്നാണ് റിപ്പോർട്ട്. കോവിഡ്പോസിറ്റീവാണെന്ന് വിവരം അറിയിക്കാൻ അദ്ദേഹം മാനേജറുടെ കാബിനിൽ എത്തിയിരുന്നു. ഓഫീസിലെ ഡ്രൈവറുടെ സഹായത്തോടെയാണ് കാബിനിലെത്തിയത്. സെൽവത്തിന് കോവിഡ് ബാധിച്ചത് ഡ്രൈവർക്ക് അറിയില്ലായിരുന്നുവെന്നാണ് റിപ്പോർട്ട്. വേഗം വീട്ടിലേക്ക് മടങ്ങാൻ അധികൃതർ നിർദേശിച്ചെങ്കിലും ഇയാൾ മാസ്ക് വെച്ച് രണ്ട് വട്ടം ചുമക്കുകയും പിന്നീട് മാസ്ക് താഴ്ത്തി ജീവനക്കാർ നിൽക്കെ അവരെ നോക്കി വീണ്ടും ചുമക്കുകയുമായിരുന്നു.
മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ താൻ തമാശക്ക് വേണ്ടിയാണ് സഹപ്രവർത്തകരെ നോക്കി ചുമച്ചത് എന്നായിരുന്നു സെൽവത്തിന്‍റെ പ്രതികരണം.