വിവാദ ആത്മീയ നേതാവ് ചന്ദ്രസ്വാമി അന്തരിച്ചു
text_fieldsന്യൂഡൽഹി: ഒരു കാലത്ത് ഇന്ത്യൻ രാഷ്ട്രീയ-ഭരണ രംഗത്ത് നിർണായക സ്വാധീനം ചെലുത്തിയ വിവാദ താന്ത്രികൻ ചന്ദ്രസ്വാമി അന്തരിച്ചു. 66 വയസ്സായിരുന്നു. വൃക്കസംബന്ധമായ അസുഖം കാരണം ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഇൗയിടെ പക്ഷാഘാതമുണ്ടായി. അവയവങ്ങളുടെ പ്രവർത്തനം നിലക്കുകയും ചെയ്തു. അപ്പോളോ ആശുപത്രിയിൽ ചൊവ്വാഴ്ച ഉച്ചക്ക് 2.56നാണ് മരിച്ചത്.
1948ൽ രാജസ്ഥാനിലെ ബെഹ്റോറിലാണ് ജനനം. നേമി ചന്ദ് എന്നാണ് യഥാർഥ പേര്. ചന്ദ്രസ്വാമിയുടെ കുട്ടിക്കാലത്ത് കുടുംബം ഹൈദരാബാദിൽ താമസമാക്കി. ചെറുപ്പം മുതൽ താന്ത്രികവിദ്യകളിൽ തൽപരനായിരുന്ന ചന്ദ്രസ്വാമി ജ്യോത്സ്യൻ എന്ന നിലയിലാണ് ആദ്യം പ്രശസ്തി നേടിയത്. പിന്നീട് ബന്ധം ഉന്നത രാഷ്ട്രീയനേതാക്കളിലേക്കും അതുവഴി വിവാദങ്ങളിലേക്കും വളർന്നു. ബ്രൂണെ സുൽത്താൻ, ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ് താച്ചർ തുടങ്ങി പല വിദേശ ഭരണാധികാരികളുമായും ബന്ധം സ്ഥാപിച്ചു. ദാവൂദ് ഇബ്രാഹീമുമായും ബന്ധമുണ്ടായിരുന്നു.
1991ൽ പി.വി. നരസിംഹ റാവു പ്രധാനമന്ത്രിയായ ഉടൻ ഡൽഹിയിലെ ഖുതുബ് ഇൻസ്റ്റിറ്റ്യൂഷനൽ മേഖലയിൽ ‘വിശ്വധർമയഥാൻ സൻസ്ഥാൻ’ എന്ന പേരിൽ ആശ്രമം സ്ഥാപിച്ചു. ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് ഇൗ ഭൂമി അനുവദിച്ചത്. പല കാര്യങ്ങളിലും നരസിംഹ റാവുവിെൻറ വിശ്വസ്ത ഉപദേശകനായിരുന്നു.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തിൽ ചന്ദ്രസ്വാമിക്ക് പങ്കുള്ളതായി ശക്തമായ ആരോപണം ഉയർന്നിരുന്നു. രാജീവ് വധക്കേസ് അേന്വഷിച്ച ജയിൻ കമീഷൻ റിപ്പോർട്ടിൽ സ്വാമിയുടെ പങ്കിനെക്കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ട്. രാജീവ് ഗാന്ധിയെ വധിക്കാൻ സാമ്പത്തികസഹായം നൽകിയെന്നാണ് ആരോപണം. ഇൗ കേസിനെ തുടർന്നുണ്ടായ വിദേശയാത്ര വിലക്ക് 2009ലാണ് സുപ്രീംകോടതി പിൻവലിച്ചത്.
നിരവധി സാമ്പത്തികക്രമക്കേടുകളിലും സ്വാമിയുടെ പങ്ക് പുറത്തുവന്നു. ലണ്ടൻ കേന്ദ്രമാക്കിയ വ്യവസായിയെ വഞ്ചിച്ച കേസിൽ 1996ൽ ചന്ദ്രസ്വാമി അറസ്റ്റിലായി. വിദേശനാണ്യ വിനിമയ നിയമ ലംഘനത്തിന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത പല കേസിലും പ്രതിയായി. 2011ൽ ഒമ്പതു കോടി പിഴയടക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.