പൗരത്വപ്പട്ടിക തെരഞ്ഞെടുപ്പ് അജണ്ടയാക്കി ബി.ജെ.പി
text_fieldsന്യൂഡൽഹി: നാലുവർഷം പൂർത്തിയാക്കിയ മോദിസർക്കാറിെൻറ പരാജയത്തിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാൻ ഹിന്ദു-മുസ്ലിം വിഭജനത്തിലൂടെ വോട്ട് ധ്രുവീകരണത്തിനുള്ള അജണ്ടയായി ദേശീയ പൗരത്വപ്പട്ടിക ബി.ജെ.പി ഏറ്റെടുത്തു. പൗരത്വപ്പട്ടികക്കെതിരെ രംഗത്തുവന്നവർ ബംഗ്ലാദേശികളെ പിന്തുണക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചപ്പോൾ അസം മാതൃകയിൽ പൗരത്വപ്പട്ടിക തയാറാക്കണമെന്ന ആവശ്യവുമായി മറ്റു സംസ്ഥാനങ്ങളിലെ ബി.ജെ.പി നേതൃത്വവും രംഗത്തുവന്നു.
അസമിൽ ദേശീയ പൗരത്വപ്പട്ടിക തയാറാക്കുന്ന സമയത്ത് അതിനെ ശക്തിയുക്തം എതിർത്ത ഏക പാർട്ടിയാണ് ബി.ജെ.പി. ബംഗ്ലാദേശി മുസ്ലിംകളെ ഇന്ത്യൻ പൗരന്മാരാക്കാനുള്ള പ്രക്രിയയാണിതെന്ന് കുറ്റപ്പെടുത്തിയ ബി.ജെ.പി, ബംഗ്ലാദേശി ഹിന്ദു കുടിയേറ്റക്കാർക്കായി പൗരത്വ നിയമഭേദഗതി ആവശ്യപ്പെട്ട് തെരുവിലിറങ്ങുകയും ചെയ്തിരുന്നു. അസമിെല എല്ലാ വിഭാഗങ്ങളും ഇക്കാര്യത്തിൽ ബി.ജെ.പിക്ക് എതിരായിരുന്നു. എന്നാൽ, കരട് എൻ.ആർ.സിയിൽനിന്ന് പുറത്തായ 40 ലക്ഷത്തിലേറെ ആളുകളിൽ ഭൂരിഭാഗവും മുസ്ലിംകളായ സാഹചര്യത്തിലാണ് പൊടുന്നനെ നിലപാട് മാറ്റിയ ബി.ജെ.പി സുപ്രീംകോടതി നടത്തിയ പ്രക്രിയയുടെ പിതൃത്വമേറ്റെടുത്തത്. പൗരത്വപ്പട്ടികയിൽനിന്ന് പുറത്തായ 40 ലക്ഷത്തിൽപരം പേരിൽ 37 ലക്ഷത്തിലേറെ േപരും മുസ്ലിംകളാെണന്നാണ് അസമീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
തെൻറ പ്രസംഗം പ്രതിപക്ഷം രാജ്യസഭയിൽ തടസ്സപ്പെടുത്തിയതിനുശേഷം ദീൻദയാൽ ഉപാധ്യായ മാർഗിലെ പാർട്ടി ആസ്ഥാനത്ത് അമിത് ഷാ വൈകീട്ട് അടിയന്തര വാർത്തസമ്മേളനം വിളിച്ചുചേർത്തു. മനുഷ്യാവകാശങ്ങളെ കുറിച്ച് പറയുന്നവർ അസമിലെ ജനങ്ങൾക്ക് മനുഷ്യാവകാശമില്ലേ എന്ന് വ്യക്തമാക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. അസമിലെ പൗരന്മാരുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും തൊഴിലിനുമുള്ള അവസരങ്ങൾ നഷ്ടപ്പെടുന്നത് മനുഷ്യാവകശമല്ലേ എന്ന് അദ്ദേഹം േചാദിച്ചു.ഇന്ത്യൻ പൗരന്മാരുടെ മനുഷ്യാവകാശം സംരക്ഷിക്കാനാണ് എൻ.ആർ.സി ഉണ്ടാക്കിയതെന്നും അമിത് ഷാ പറഞ്ഞു.
വിദേശികൾ രാജ്യത്ത് അലഞ്ഞുനടന്ന് രാജ്യത്തിെൻറ വിഭവങ്ങൾ ദുരുപയോഗം ചെയ്യുന്നത് മനുഷ്യാവകാശ ലംഘനമാണ്. രാജ്യസുരക്ഷ അപകടത്തിലാക്കുന്നവർക്കു വേണ്ടിയാണ് പ്രതിപക്ഷം സംസാരിക്കുന്നതെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരെയുള്ള കോൺഗ്രസ് പാർട്ടിയുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കണം. അതിനിടെ, അസമിലേതുപോലെ ദേശീയ പൗരത്വപ്പട്ടിക തയാറാക്കി വിദേശികളെ പുറന്തള്ളണമെന്ന് പശ്ചിമബംഗാളിലെയും രാജസ്ഥാനിലെയും ബി.ജെ.പി നേതാക്കൾ രംഗത്തുവന്നു. എന്നാൽ, ത്രിപുരയിൽ അത്തരമൊരു പൗരത്വപ്പട്ടിക ആവശ്യമില്ലെന്ന് ബംഗ്ലാദേശി ഹിന്ദു കുടിയേറ്റക്കാരൻ കൂടിയായ മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.