നഗരങ്ങളിലെ ഡീസൽ കാറുകളുടെ നിരോധനം; നിർദേശത്തോട് പ്രതികരിച്ച് പെട്രോളിയം മന്ത്രാലയം
text_fieldsനഗരങ്ങളിലെ ഡീസൽ കാറുകളുടെ ഉപയോഗം നിരോധിക്കാൻ ശുപാര്‍ശ നൽകിയ വിദഗ്ധ സമിതി നിർദേശത്തോട് പ്രതികരിച്ച് അധികൃതർ. 2027ഓടെ രാജ്യത്തെ ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാ നാലുചക്ര വാഹനങ്ങളുടെയും ഉപയോഗം പ്രധാന നഗരങ്ങളിൽ നിരോധിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന് എനര്‍ജി ട്രാന്‍സ്‍മിഷൻ പാനൽ ശുപാര്‍ശ നൽകിയത്. എന്നാൽ നിർദേശം നടപ്പാക്കേണ്ടതില്ല എന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ തീരുമാനം.
പത്തുലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിൽ ഡീസൽ കാറുകൾ നിരോധിക്കണമെന്നായിരുന്നു എനര്‍ജി ട്രാന്‍സ്‍മിഷൻ പാനൽ മുന്നോട്ടുവച്ച പ്രധാന നിർദേശം. 2030 ഓടെ, ഇലക്ട്രിക് അല്ലാത്ത സിറ്റി ബസുകൾക്ക് അനുമതി നല്‍കരുതെന്നും നഗര ഗതാഗതത്തിനുള്ള ഡീസൽ ബസുകൾ 2024 മുതൽ ഒഴിവാക്കണമെന്നും ശുപാര്‍ശകളില്‍ പറഞ്ഞിരുന്നു. എണ്ണ മന്ത്രാലയ മുൻ സെക്രട്ടറി തരുൺ കപൂർ അധ്യക്ഷനായ ഊർജ പരിവർത്തന ഉപദേശക സമിതിയാണ് ശുപാർശകൾ നൽകിയത്. ഇവ നടപ്പാക്കാൻ അനുമതി തേടേണ്ടതില്ലെന്നാണ് പെട്രോളിയം മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യയിൽ ഉപയോഗിക്കുന്ന ഫോസിൽ ഇന്ധനത്തിന്റെ 40 ശതമാനവും ഡീസലാണ്. ഗതാഗത മേഖല പ്രവർത്തിക്കാൻ 80 ശതമാനവും ഡീസലിനെ ആശ്രയിക്കുന്നു. വാണിജ്യ വാഹനങ്ങൾക്ക് പുറമേ, നിരവധി സ്വകാര്യ വാഹന ഉടമകളും, പ്രത്യേകിച്ച് വലിയ എസ്‌യുവികളും ഡീസൽ ഉപയോഗിക്കുന്നു. അത് കൊണ്ട് തന്നെ ഇത്തരത്തിലൊരു തീരുമാനം എടുത്താൽ മൊത്തം സാമ്പത്തിക അടിത്തറ തന്നെ ഇളകുമെന്നാണ് വിലയിരുത്തൽ.
2024 മുതൽ ഇലക്ട്രിക് പവർ സിറ്റി ഡെലിവറി വാഹനങ്ങളുടെ പുതിയ രജിസ്‌ട്രേഷൻ അനുവദിക്കണമെന്നും ചരക്ക് നീക്കത്തിന് റെയിൽവെയും ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രക്കുകളും ഉയർന്ന ഉപയോഗത്തിനായി സമിതി നിർദ്ദേശിച്ചിരുന്നു. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ റെയിൽവേ ശൃംഖല പൂർണമായും വൈദ്യുതീകരിക്കണം എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
രാജ്യത്ത് ഇലക്ട്രിക് വാഹന ഉപയോഗം വർധിപ്പിക്കുന്നതിന്, ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഇലക്‌ട്രിക്, ഹൈബ്രിഡ് വെഹിക്കിൾസ് സ്‍കീമിന് (ഫെയിം) കീഴിൽ നൽകുന്ന ആനുകൂല്യങ്ങൾ മാർച്ച് 31 നപ്പുറം വരെ നീട്ടുന്നത് സർക്കാർ പരിഗണിക്കണമെന്നും റിപ്പോർട്ടിലുണ്ട്. ഇത്തരം നിർദേശങ്ങളോട് അനുകൂലമായ സമീപനമാണ് പെട്രോളിയം മന്ത്രാലയത്തിനെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.