വേനലിന് കുളിരു പകർന്ന് സ്വാൻ തടാകം; സഞ്ചാരികൾ ഒഴുകുന്നു
text_fieldsഷാർജ: യു.എ.ഇയിൽ അമ്പത് ഡിഗ്രിയിൽ വെയിൽ ആളിക്കത്തുമ്പോൾ ജലസംഗീതം കൊണ്ട് കുളിരല തീർക്കുകയാണ് ഹത്തയിലെ സ്വാൻ തടാകം. തടാകത്തിൽ നിന്ന് ഇടുങ്ങിയ പാലത്തിലൂടെ ഒഴുകിപ്പരന്ന് താഴ്വരയിലേക്ക് താളമിട്ട് പതിക്കുന്ന ജലനർത്തകരോടൊപ്പം ചുവടുവെക്കാൻ നൂറു കണക്കിന് പേരാണ് ഇവിടെ എത്തുന്നത്. കോവിഡ് ബാധയെ തുടർന്ന് ഏർപ്പെടുത്തിയ യാത്ര വിലക്ക് നീങ്ങിയതോടെയാണ് സഞ്ചാരികൾ കുടുംബ സമ്മേതം അണക്കെട്ടിെൻറ സൗന്ദര്യം തേടി എത്താൻ തുടങ്ങിയത്. മേഖലയിലെ കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താനായി ക്രമീകരിച്ച തടാകം പിന്നീട് വിനോദ സഞ്ചാരികൾക്ക് കൂടി ഉപയോഗിക്കാൻ അനുവദിക്കുകയായിരുന്നു.
ചെറു അണക്കെട്ടിനു മുകളിലുള്ള പാലത്തിലൂടെ കുളിരു പരത്തി ഒഴുകുന്ന വെള്ളത്തിലൂടെ ഒരു വാഹനത്തിന് മാത്രമാണ് ഒരു സമയം കടന്നു പോകാനാവുക. മുൻഗണന പാലിച്ച് വേണം അങ്ങോട്ടും ഇങ്ങോട്ടും വാഹനങ്ങൾക്ക് കടന്നു പോകാൻ. അമിത വേഗവും പാടില്ല. മുകളിൽ നിന്ന് വെള്ളം പതിക്കുന്ന താഴ്വരയിലും ശ്രദ്ധ അനിവാര്യമാണ്. പാറകളിലെല്ലാം വഴുക്കൽ അനുഭവപ്പെടുന്നത് കാരണം കാൽ തെന്നി വീഴാൻ സാധ്യതയുണ്ട്. കുറ്റിച്ചെടികൾക്കിടയിലൂടെ നടക്കുമ്പോഴും ശ്രദ്ധിക്കണം. തേൾ പോലുള്ള ഇഴ ജന്തുക്കൾ ഈ ഭാഗത്തുണ്ട്.
മുൾചെടികളും സൂക്ഷിക്കണം. മഴ ഉണ്ടെങ്കിൽ താഴ്വരയിൽ ഇറങ്ങി നിൽക്കുന്നത് ഒഴിവാക്കണം. മലവെള്ളം പലപ്പോഴും അപകടങ്ങൾ തീർക്കാറുണ്ട്. പാറക്കെട്ടുകൾക്കിടയിൽ നിന്ന് ഉത്ഭവിച്ച് ചെറിയ അരുവിയിലൂടെയാണ് തടാകത്തിലേക്ക് വെള്ളം എത്തുന്നത്. നാല് ചക്ര വാഹനത്തിൽ അരുവിയിലൂടെ സഞ്ചരിക്കാം. എന്നാൽ, വെള്ളം മലിനപ്പെടുത്താൻ അനുവദിക്കില്ല. ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ഇഷ്ടം പോലെ സ്ഥലമുണ്ട് തടാകക്കരയിൽ. മരങ്ങളുടെ തണലുപറ്റിയും കൂടാരങ്ങളിലെ ഇരിപ്പിടങ്ങളിരുന്നും ആഹാരം കഴിക്കാം. മാലിന്യങ്ങളും പ്ലാസ്റ്റിക് കവറുകളും വലിച്ചെറിയരുത്. പ്രകൃതിക്ക് കോട്ടം വരുത്തുന്നതിന് പുറമെ, പിടിക്കപ്പെട്ടാൽ പിഴയും ഉറപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.