ആണവോർജ മേഖലയിൽ വീണ്ടും യു.എ.ഇ മുന്നേറ്റം
text_fieldsഅബൂദബി: ബറഖ ആണവോർജ നിലയത്തിെൻറ രണ്ടാം യൂനിറ്റിനെയും യു.എ.ഇ വൈദ്യുതി വിതരണ ശൃംഖലയുമായി വിജയകരമായി ബന്ധിപ്പിച്ചു. ആണവ നിലയം പൂർത്തിയായി രണ്ടാമത്തെ ആഴ്ചക്കു ശേഷമാണ് ഈ നേട്ടം കൈവരിച്ചത്. ഊർജ നിലയത്തിലെ നാലു യൂനിറ്റുകളിൽ രണ്ടാമത്തേതാണ് ഇപ്പോൾ കാർബൺ മുക്ത വൈദ്യുതി വ്യവസായങ്ങൾക്കും സ്കൂളുകൾക്കും വീടുകൾക്കും വിതരണം ചെയ്യാൻ ആരംഭിച്ചിരിക്കുന്നതെന്ന് എമിറേറ്റ്സ് ആണവോർജ കോർപറേഷൻ അറിയിച്ചു. 1400 മെഗാവാട്ട് വൈദ്യുതിയാണ് ഈ യൂനിറ്റിെൻറ പൂർണ ഉൽപാദനശേഷി. രാജ്യത്തിെൻറ വൈദ്യുതി ആവശ്യത്തിെൻറ നാലിലൊന്നും വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തിലേക്ക് ഒരുപടി കൂടി അടുക്കാൻ ഈ സുപ്രധാനനേട്ടം സഹായിച്ചിരിക്കുകയാണ്.
യു.എ.ഇയിലെയും അറബ് ലോകത്തെയും ആദ്യ ബഹുശാഖ ആണവനിലയമായ ബറഖ ആണവോർജ നിലയം ആഗസ്റ്റിലായിരുന്നു പ്രവർത്തനമാരംഭിച്ചത്. ദേശീയ വൈദ്യുതി വിതരണ ശൃംഖലയുടെ ആവശ്യത്തിനനുസരിച്ചാണ് നിലയത്തിലെ രണ്ടാം യൂനിറ്റ് ജനറേറ്റർ തയാറാക്കിയതെന്ന് അധികൃതർ അറിയിച്ചു. യൂനിറ്റിെൻറ ഉൽപാദനശേഷി ഘട്ടംഘട്ടമായി നടക്കുന്ന പരിശോധനകൾക്കു ശേഷം ഉയർത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഈ ഘട്ടങ്ങൾ പൂർത്തിയാവുന്നതോടെ രണ്ടാം യൂനിറ്റ് ആയിരക്കണക്കിന് മെഗാവാട്ട് വൈദ്യുതി വിതരണം ചെയ്യും.
യു.എ.ഇയിലെ സ്വതന്ത്ര ആണവ റെഗുലേറ്ററായ എഫ്.എ.എൻ.ആറിെൻറ മേൽനോട്ടത്തിലാണ് ബറഖ നിലയത്തിെൻറ പരീക്ഷണങ്ങൾ നടന്നത്. ബറഖ പദ്ധതിയുടെ തുടക്കം മുതൽ 335 പരിശോധനകളാണ് നടത്തിയത്. ഇതിനു പുറമേ അന്താരാഷ്ട്ര ആണവോർജ ഏജൻസി(ഐ.എ.ഇ.എ)യുടെയും വേൾഡ് അസോസിയേഷൻ ഓഫ് ന്യൂക്ലിയർ ഓപറേറ്റേഴ്സിെൻറയും 42 പരിശോധനകളും നിലയത്തിലുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ ആണവോർജ നിലയങ്ങളിൽ ഒന്നാണ് അബൂദബിയിലെ അൽധഫ്ര മേഖലയിൽ സ്ഥിതിചെയ്യുന്ന ബറഖ. 2012ലാണ് നിലയത്തിെൻറ നിർമാണം തുടങ്ങിയത്.
മൂന്നാമത്തെ യൂനിറ്റിെൻറ കമീഷനിങ് 95 ശതമാനവും നാലാമത്തെ യൂനിറ്റിെൻറ കമീഷനിങ് 91 ശതമാനവും പൂർത്തിയായി കഴിഞ്ഞു. ബറഖ നിലയത്തിെൻറ നിർമാണം 96 ശതമാനം പൂർത്തിയായതായും അധികൃതർ അറിയിച്ചു. നിലയം പൂർണതോതിൽ പ്രവർത്തനമാരംഭിച്ചാൽ 5.6 ജിഗാവാട്ട്സ് കാർബൺരഹിത വൈദ്യുതി വീതം ആറു പതിറ്റാണ്ടിലേറെ കാലം ഉൽപാദിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.