ബഹിരാകാശം മനഃപാഠം: സുബ്ഹാൻ മുഹമ്മദ് റെക്കോഡ് ബുക്കിൽ
text_fieldsദുബൈ: മുതിർന്നവർക്ക് പോലും വലിയ ധാരണയില്ലാത്ത ലോകമാണ് ബഹിരാകാശം. എന്നാൽ, അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിലെ ഗ്രേഡ് രണ്ടിലെ വിദ്യാർഥി സുബ്ഹാൻ മുഹമ്മദ് ബിൻ സിയാദിന് ബഹിരാകാശ വിസ്മയങ്ങൾ മനഃപാഠമാണ്. ബഹിരാകാശവുമായി ബന്ധപ്പെട്ട 33 ചോദ്യങ്ങൾക്ക് ഒരു മിനിറ്റിനുള്ളിൽ മറുപടി നൽകി ഇന്ത്യ ബുക് ഓഫ് റെക്കോഡ്സിൽ ഇടംപിടിച്ചിരിക്കുകയാണ് ഈ ഏഴ് വയസ്സുകാരൻ.
ഗ്രേഡ് ഒന്നിൽ പഠിക്കുേമ്പാഴാണ് ബുക് ഓഫ് റെക്കോഡിനായി ശ്രമം നടത്തിയത്. ഓൺലൈൻ ക്ലാസിന് ശേഷം ലാപ്ടോപിൽ സയൻസ് ലോകത്തെ വിഡിയോകൾ കണ്ടാണ് ബഹിരാകാശവുമായി അടുപ്പമുണ്ടായത്. യൂട്യൂബിൽ 'ഡോക്ടർ ബൈനോക്സ്' ഷോ സ്ഥിരമായി കാണാൻ തുടങ്ങിയതോടെയാണ് ബഹിരാകാശ വിസ്മയങ്ങൾ മനസ്സിൽ കയറിത്തുടങ്ങിയത്.
ഇവ മനഃപാഠമായി പറയാൻ തുടങ്ങിയതോടെ റെക്കോഡിനായി ശ്രമിക്കാൻ തീരുമാനിക്കുകയായിരുന്നു. സ്കൂളിൽ കഥപറച്ചിൽ, പദ്യപാരായണം പോലുള്ളവയിൽ മിടുക്കനാണ് സുബ്ഹാൻ. സയൻസ് എക്സ്പെരിമെൻറുകളിലും പങ്കെടുത്തിരുന്നു. ബഹിരാകാശ യാത്രികനാകണമെന്നായിരുന്നു കഴിഞ്ഞ വർഷം വരെയുള്ള ആഗ്രഹം. ഇപ്പോൾ പറയുന്നത് ഡിസൈനറാവണമെന്ന്. എന്തായാലും, മകനെ നിർബന്ധിച്ച് ഒന്നും ചെയ്യിപ്പിക്കാൻ ഷാർജയിൽ ഹോമിയോ ഡോക്ടറായ മാതാവ് ഡോ. ഷെറിനും എൻജിനീയറായ പിതാവ് സിയാദ് അബ്ദുൽ ലത്തീഫിനും താൽപര്യമില്ല. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശികളായ ഇവർ ഷാർജ ബുഹൈറയിലാണ് താമസം. ഇളയകുട്ടി ഇഹാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.