ദുനിയാവിെൻറ അറ്റം തേടി ഒരു യാത്ര...
text_fieldsഭൂമിയുടെ അറ്റം കണ്ടിട്ടുണ്ടോ..? എന്ത് ചോദ്യമാണിതെന്ന് ചിന്തിക്കാൻ വരട്ടെ , അങ്ങനെ ഒരു സ്ഥലമുണ്ട് ഇവിടെ അബൂദബിയിൽ...
പരന്നുകിടക്കുന്ന മരുഭൂമിയുടെ കുറുകെ കാലിയായ നി രത്തിലൂടെ 160 സ്പീഡിൽ യു.എ.ഇ-സൗദി അറേബ്യ റോഡിലൂടെ (ഗുവൈഫത്ത് റോഡ് - E 11 ) ചീറിപ്പായുന്നതിനി ടക്കാണ് വലത്തോട്ടുള്ള ഒരു ചെറിയ വഴി മാപ്പിൽ പതിഞ്ഞത്. വീണ്ടും വിജനമായ റോഡിലൂടെ കുറ ച്ച് മുന്നോട്ട് പോയപ്പോൾ ഇരുവശത്തുമായി അതി മനോഹരമായ കടൽത്തീരങ്ങൾ. ഈ റോഡ് ചെന്ന് എത്തുന്നത് ഒരു മിലിട്ടറി ക്യാമ്പിന് മുന്നിലേക്കാണ്. അവിടെ നിന്നും വലത്തേക്ക് കയറി ഉടനെ തന്നെ ഇടത്തേക്ക് ചെറിയൊരു ടാർ ചെയ്യാത്ത റോട്ടിലേക്ക് കാർ തിരിക്കുമ്പോൾ ഗൂഗിളിൽ വഴിയുടെ ദൂരം കുറഞ്ഞുവരുന്നുണ്ടായിരുന്നു...
രണ്ടുഭാഗത്തും കടലും കിലോമീറ്ററുകളോളം ദൂരവും ഉള്ള ഇടുങ്ങിയ ഈ ചെറിയ ഒരു വഴി മാത്രമാണ് ശുവൈഹത്ത് ദ്വീപിലേക്ക് പ്രവേശിക്കാനുള്ള ഏക മാർഗം. മിലിട്ടറി ക്യാമ്പിെൻറ നിയന്ത്രണത്തിലുള്ള സ്ഥലമാകയാൽ ദ്വീപിൽ വലിയ ബഹളങ്ങളോ , ഡ്രോൺ മുതലായ ഉപകരണങ്ങളോ അനുവദനീയമല്ല. കൂടാതെ കമ്പി വേലി കൊണ്ട് അതിർ നിശ്ചയിച്ച ഭാഗങ്ങളിലേക്ക് കടക്കുന്നത് ശിക്ഷാർഹവുമാണ്.
ഇരുട്ടി തുടങ്ങുന്ന ആ ദ്വീപിൽ അധികമാരും ക്യാമ്പ് ചെയ്യാത്ത ഒരു മനോഹര സ്ഥലത്തേക്ക് ഞങ്ങൾ പോയി. ഞങ്ങളെന്നാൽ മുൻപ് ഇവിടം സന്ദർശിച്ചിട്ടുള്ള മുഹ്സിൻ, ഷബീബ് പെരിന്തൽമണ്ണ, ഫിലിപ്പിനോ സ്വദേശി ലോടസ് ഫോസിയാ ഗില്ലെൻ, അവരുടെ രണ്ടു കൂട്ടുകാർ, പിന്നെ ഇൗയുള്ളവനും ദുബൈയിൽ നിന്ന് മൂന്നു കാറുകളിലായി എത്തി. സമയം സന്ധ്യയോട് അടുത്തിരുന്നു.. കടും ചുമപ്പുള്ള സൂര്യെൻറ അന്നത്തെ അവസാന ഫ്രെയിമിൽ ഞങ്ങളും ഉൾപ്പെട്ടിട്ടുണ്ടാവണം... നല്ല ശക്തമായ കാറ്റ് ഉള്ളതിനാൽ ടെൻറ് കെട്ടാൻ കുറച്ച് പ്രയാസപ്പെട്ടു. ക്യാമ്പ് ഫെയറിനും ബാർബിക്യൂവിനും ഉള്ള എല്ലാ സന്നാഹങ്ങളുമായാണ് പോയത്. ഒരുക്കങ്ങൾക്ക് ഒട്ടും താമസം വന്നില്ല... നക്ഷത്രങ്ങൾ തിളങ്ങുന്ന ആകാശത്തിന് താഴെ കടലോളങ്ങളെ തഴുകി വരുന്ന കാറ്റിനോടൊപ്പം പുതിയ സൗഹൃദങ്ങളുമൊത്ത് പാട്ടും കളിചിരികളുമായി ഒരു രാത്രി.... സൂര്യോദയം 5.40 ന് ആണെന്ന് ഗൂഗിളിൽ കണ്ടു. അലാറം അടിക്കുന്നതിന് മുമ്പേ എണീറ്റ ഞങ്ങൾ എരിയുന്ന കനലിലേക്ക് കുറച്ചുകൂടി കൽക്കരി ഇട്ട് പുലരിക്ക് വേണ്ടി കാത്തിരുന്നു.
പതിയെ വെട്ടം തെളിഞ്ഞപ്പോയാണ് ഞങ്ങളുടെ ചുറ്റുപാടുമുള്ള കാഴ്ച്ചകൾ കാണുന്നത്. തൊട്ടപ്പുറത്തുള്ള ഒരു ചെറിയ കുന്നിൽ കയറിയാണ് സൂര്യോദയം കാണാനുള്ളത്. അര മണിക്കൂർ നടത്തത്തിന് ശേഷം ആ കുന്നിൻ മുകളിൽ എത്തിയപ്പോൾ ദ്വീപിെൻറ ഒരു മനോഹര ചിത്രം കണ്മുന്നിൽ തെളിഞ്ഞു. പ്രപഞ്ചത്തിലെ ഏറ്റവും ഭംഗിയുള്ള കാഴ്ച ശുവൈഹത്ത് ദ്വീപിെൻറ മുകളിൽ നിന്ന് കണ്ടു വീണ്ടും ഹൈക്കിങ്ങിലേക്ക്. അടുത്ത ലക്ഷ്യം മുന്നിൽ കാണുന്ന രണ്ട് വലിയ കുന്നുകളായിരുന്നു. ഒരു മണിക്കൂറിലേറെ സമയമെടുത്തു രണ്ടാമത്തെ കുന്നിെൻറ മുകളിൽ നടന്ന് എത്തിയപ്പോഴേക്കും.. പരന്ന് കിടക്കുന്ന ആ നീല കടലും സൂര്യ കിരണങ്ങൾ തട്ടി തെളിച്ചമേകിയ പാറകളും ശരീരത്തിനെ തണുപ്പിക്കുന്ന കാറ്റും വല്ലാത്ത ഒരു ഉന്മേഷമാണ് നൽകുന്നത്....The edge of the world... അതേ^ ദ്വീപിലെ അവസാന പ്രതീകമായി കടലിലേക്ക് തള്ളി നിൽക്കുന്ന ആ പാറയിൽ ഇരുന്നപ്പോഴുള്ള ആ അനുഭൂതി^എെൻറ സാറേ, അനുഭവിച്ചു തന്നെ അറിയണം. ഇളം ചുവപ്പ് കലർന്ന നിറത്തിലുള്ള പാറകളാണ് ബീച്ച് നിറയെ.. കടലാണെങ്കിലോ കിലോമീറ്ററോളം അരക്കൊപ്പം വെള്ളം മാത്രം, അതും ക്രിസ്റ്റൽ വാട്ടറും.
കുന്നുകൾ കയറിയിറങ്ങിയ ക്ഷീണമെല്ലാം കടലിൽ ഒരു മണിക്കൂർ നീണ്ട കുളിയിൽ കടൽ കടത്തി... ടെൻറ് കെട്ടിയ സ്ഥലം ഒരുപാട് ദൂരെ ആയതിനാൽ കടലിലൂടെയും കരയിലൂടെയും തിരക്കൊഴിഞ്ഞ മനോഹര വഴിയിലൂടെ വീണ്ടും നടത്തം. ഇളംചൂട് സമ്മാനിച്ച് ഉദിച്ച് പൊങ്ങുന്ന സൂര്യകിരണങ്ങളോടൊപ്പം പാദങ്ങളിൽ തഴുകി അകലുന്ന കടൽത്തിരകളോടും യാത്ര പറഞ്ഞ് ശുവൈഹത്ത് ദ്വീപിൽ നിന്നിറങ്ങുമ്പോൾ സമയം 10 മണി കഴിഞ്ഞിരുന്നു. ദുബൈ, അബൂദബി, ഷാർജ തുടങ്ങിയ എമിറേറ്റുകളിലുള്ളവർക്ക് ഒരു ദിവസ യാത്രപോകുവാനും ക്യാമ്പ് ചെയ്യാനും പറ്റിയതിൽ ഒന്നാം നമ്പർ സ്ഥലം തന്നെയാണ് ശുവൈഹത്ത് ദ്വീപ്. റുവൈസ് എത്തുേമ്പാഴേക്ക് ഫുഡ് ഐറ്റംസ് , പെട്രോൾ എന്നിവ സ്റ്റോക്ക് ചെയ്യുക. റുവൈസ് കഴിഞ്ഞാൽ പിന്നെ പരന്ന് കിടക്കുന്ന മരുഭൂമി മാത്രമാണ്. ദ്വീപ് വരെ ചെറിയ കാറുകൾ വലിയ പ്രയാസമില്ലാതെ പോകുമെങ്കിലും ( പൊടി കുറവുള്ള സ്ഥലം നോക്കി ഓടിച്ചാൽ ) ദ്വീപിൽ സഞ്ചരിക്കാനും കുന്നിൻ മുകളിലേക്ക് കയറാനും വലിയ വാഹനം(4X4) തന്നെ വേണ്ടി വരും.
നിങ്ങളുടെ പ്രിയപ്പെട്ട യാത്രാനുഭവങ്ങൾ
dubai@gulfmadhyamam.net
എന്ന വിലാസത്തിൽ അയക്കുക. അല്ലെങ്കിൽ
055 669 9188
എന്ന നമ്പറിൽ വിളിക്കു. ഏറ്റവും മികച്ച കുറിപ്പുകൾക്ക് മുൻനിര ട്രാവൽബാഗ് ബ്രാൻഡായ നൽകുന്ന ഉഗ്രൻ സമ്മാനങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.