ഷാർജ സ്വകാര്യ സ്കൂളുകളിൽ നേരിട്ട് ക്ലാസുകൾ പുനരാരംഭിച്ചു
text_fieldsഷാർജ: മഴക്കെടുതിയെ തുടർന്ന് രണ്ടാഴ്ചയോളമായി അടഞ്ഞുകിടന്ന എമിറേറ്റിലെ സ്കൂളുകളിൽ തിങ്കളാഴ്ച മുതൽ നേരിട്ട് ക്ലാസുകൾ പുനരാരംഭിച്ചു. സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും ചെയ്തു. കുട്ടികളെ സ്വീകരിക്കുന്നതിന് സ്കൂളുകൾ പൂർണമായും സജ്ജമാണോ എന്നതും മഴക്കെടുതി മൂലമുണ്ടായ പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ടോ എന്നതുമാണ് പരിശോധിച്ചത്.
ഏപ്രിൽ 16ന് മഴ ശക്തമായ ദിവസം മുതൽ എമിറേറ്റിലെ ദുരന്തനിവാരണ സമിതിയുടെ നിർദേശത്തെ തുടർന്ന് സ്കൂളുകൾ വിദൂര പഠനത്തിലേക്ക് മാറിയിരുന്നു. കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷ പരിഗണിച്ചാണ് ഇക്കാര്യം നിർദേശിച്ചത്. ഓൺലൈൻ വഴി കുട്ടികൾക്ക് പാഠങ്ങൾ പകർന്നു നൽകിയതിനാൽ നേരത്തേ നിശ്ചയിച്ച പ്രകാരം തന്നെ ക്ലാസുകൾ പൂർത്തിയായിട്ടുണ്ട്. വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിൽ ആദ്യ രണ്ടു ദിവസത്തിനുശേഷം വിദൂര പഠനം അധികൃതർ നീട്ടുകയായിരുന്നു.
വിദ്യാർഥികളുടെയും അഡ്മിനിസ്ട്രേറ്റിവ്, ടീച്ചിങ് സ്റ്റാഫിന്റെയും സുരക്ഷ ഉറപ്പുവരുത്തുന്ന പരിഹാരത്തിൽ എത്തിച്ചേരുന്നതിന് പ്രാദേശിക ദുരന്തനിവാരണ ടീമുമായും ബന്ധപ്പെട്ട അധികാരികളുമായും സ്കൂൾ അഡ്മിനിസ്ട്രേഷനുകളുമായും അതോറിറ്റി നിരന്തരം ആശയവിനിമയം നടത്തിവരുകയായിരുന്നെന്ന് ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി ഡയറക്ടർ അലി അൽ ഹുസ്നി പറഞ്ഞു.
ഷാർജയിലെ എല്ലാ സ്വകാര്യ സ്കൂളുകളും പ്രകടിപ്പിച്ച അതിവേഗ പ്രതികരണത്തെ പ്രകീർത്തിച്ച അദ്ദേഹം, വിദ്യാഭ്യാസ തുടർച്ച നിലനിർത്തുന്നതിനും മികച്ച പ്രകടനം കൈവരിക്കുന്നതിനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലും പ്രാവീണ്യം പ്രകടമാക്കിയെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.