ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം; പിടിവീണത് ലക്ഷത്തിലേറെ പേര്‍ക്ക്
text_fieldsഅബൂദബി: ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് ഈ വര്‍ഷം ആറുമാസത്തിനിടെ 1,05,300 പേര്‍ക്ക് പിഴ ചുമത്തിയതായി അധികൃതര്‍.
ഡ്രൈവിങ്ങിനിടെ ഫോണ്‍ കൈയില്‍ പിടിച്ച് സംസാരിക്കുക, മെസേജ് അയക്കുക, സമൂഹ മാധ്യമങ്ങളില്‍ ചാറ്റ് ചെയ്യുക, ഇന്‍റര്‍നെറ്റില്‍ തിരയുക, ഫോട്ടോയോ-വിഡിയോ എടുക്കുക എന്നിവ ചെയ്തതിനാണ് ഇത്രയധികം പേരെ പിടികൂടിയതെന്ന് അബൂദബി പൊലീസിന്‍റെ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ മേജര്‍ മുഹമ്മദ് ദാഹി അല്‍ ഹുമിരി അറിയിച്ചു. 800 ദിര്‍ഹമാണ് ഓരോരുത്തരില്‍നിന്നും ഈടാക്കിയത്. ഇതിനുപുറമെ ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയൻറും ചുമത്തി.
യുവാക്കളിലാണ് ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിക്കുന്ന പ്രവണത കൂടുതലുള്ളതെന്നും റോഡ് സുരക്ഷക്ക് ഇത് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അപകടങ്ങൾക്ക് കാരണമാവുന്ന ഇത്തരം നടപടികളില്‍നിന്ന് ഡ്രൈവര്‍മാര്‍ വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൊബൈല്‍ ഉപയോഗംമൂലം പെട്ടെന്നുള്ള ലെയിന്‍ മാറ്റവും റെഡ് സിഗ്‌നലും നിര്‍ദിഷ്ട വേഗപരിധി ശ്രദ്ധിക്കാതിരിക്കലും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ അബൂദബിയിലെ റോഡുകളില്‍ സ്മാര്‍ട്ട് പട്രോള്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യാ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി നിയമലംഘനം കണ്ടെത്തുകയും ഡ്രൈവര്‍മാര്‍ക്ക് എസ്.എം.എസ് മുഖേന ഇതുസംബന്ധിച്ച അറിയിപ്പ് കൈമാറുകയും ചെയ്യും.
വേഗത കുറച്ചും മറ്റു വാഹനങ്ങളുമായി വേണ്ടത്ര അകലം പാലിച്ചും ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം ഒഴിവാക്കിയും ഗതാഗത നിയമങ്ങള്‍ പാലിച്ചും അപകടങ്ങള്‍ കുറക്കണം. 2020ല്‍ 354 അപകട മരണങ്ങളാണ് യു.എ.ഇയില്‍ ഉണ്ടായത്. 2019ല്‍ 448 മരണങ്ങളായിരുന്നു.
കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് 2020ല്‍ അപകട മരണനിരക്ക് കുറഞ്ഞത്.
ഡ്രൈവിങ്ങിനിടെ ശ്രദ്ധ നഷ്ടപ്പെടുന്ന ഡ്രൈവര്‍മാര്‍ക്ക് 800 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയൻറുമാണ് ചുമത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.