Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസികളോട്...

പ്രവാസികളോട് അത്രമേൽ കരുണയോടെ...

text_fields
bookmark_border
പ്രവാസികളോട് അത്രമേൽ കരുണയോടെ...
cancel
camera_alt

വധശിക്ഷയിൽനിന്ന് രക്ഷപ്പെട്ട സക്കീർ ഹുസൈന്റെ കുടുംബത്തോടൊപ്പം ഉമ്മൻ ചാണ്ടി

റിയാദ്: ജനകീയരായ മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ഒട്ടേറെ കേരളത്തിനുണ്ടായിട്ടുണ്ടെങ്കിലും ഔദ്യോഗിക പരിവേഷത്തിനും സംവിധാനങ്ങൾക്കുമപ്പുറം പ്രവാസികൾക്ക് വേണ്ടി നേരിട്ട് ഇടപെടലുകൾ നടത്തിയ നേതാവ് ഉമ്മൻ ചാണ്ടി മാത്രം. പ്രത്യേകിച്ചും സൗദി അറേബ്യയിലെ മലയാളികളുടെ കാര്യത്തിൽ. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും ഉണ്ടായത് ഒരേ സമീപനം. പേഴ്സണൽ സ്റ്റാഫിലെ ഒരാളെ തന്നെ സൗദി മലയാളികൾക്കായി അദ്ദേഹം ചുമതലപ്പെടുത്തിയിരുന്നു, കായംകുളം സ്വദേശി ശിവദാസൻ. അതിനായി ഇടക്കിടെ അദ്ദേഹം സൗദിയിൽ വന്നിരുന്നു.

ഏതാണ്ട് ഏഴെട്ട് വർഷം അങ്ങനെ ഉമ്മൻ ചാണ്ടിയുടെ സൗദിയിലെ ‘സ്ഥിരം പ്രതിനിധി’യായി ശിവദാസൻ. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞിട്ടും തന്നെ സമീപിക്കുന്ന പ്രവാസികളെ അദ്ദേഹം വെറുതെ തിരിച്ചയക്കാതിരുന്നതിനാൽ സ്റ്റാഫ് അല്ലാതായിട്ടും തന്റെ മരണം വരെ ശിവദാസൻ പ്രവർത്തനങ്ങൾ തുടർന്നു. നാലുവർഷം മുമ്പ് ശിവദാസൻ മരിച്ചു.

വിവിധ കേസുകളിൽ സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട 12 മലയാളികളെയാണ് പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായിരുന്ന കാലത്ത് ഉമ്മൻ ചാണ്ടി രക്ഷപ്പെടുത്തിയത്. പ്രവാസി വ്യവസായികളുടെയും മറ്റും സഹായത്തോടെ മോചനദ്രവ്യം സ്വരൂപിച്ച് നൽകിയും ഔദ്യോഗിക ഇടപെടൽ നടത്തിയുമായിരുന്നു ഇത്. ഇക്കാലയളവിൽ മുന്നൂറോളം മൃതദേഹങ്ങൾ സൗദിയിൽനിന്ന് നാട്ടിലെത്തിക്കാൻ ആവശ്യമായ ഇടപെടൽ നടത്തി.

വാഹനാപകട കേസുകളിൽ പെട്ട് വൻതുക നഷ്ടപരിഹാരം കൊടുക്കാനില്ലാതെ ജയിലുകളിൽ കിടന്ന നിരവധിയാളുകളെ മോചിപ്പിച്ച് നാട്ടിൽ എത്തിച്ചു. രോഗമോ അപകടമോ മൂലം പ്രവാസത്തിൽ അടിതെറ്റി വീണവർക്കും രക്ഷയുടെ കരം നീട്ടി. ശിവാദാസനും സൗദിയിലെ സാമൂഹികപ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, അഷ്റഫ് കുറ്റിച്ചൽ പോലുള്ള സാമൂഹികപ്രവർത്തകരും വഴിയാണ് ഈ രക്ഷാദൗത്യങ്ങൾ അദ്ദേഹം നിർവഹിച്ചുപോന്നത്. മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് നോർക്ക-റൂട്ട്സിന്റെ സൗദി അറേബ്യയിലെ കൺസൽട്ടന്റായി ശിഹാബ് കൊട്ടുകാടിനെ നിയമിച്ചത്. ദൗത്യനിർവഹണത്തിന് അദ്ദേഹത്തെ ഔദ്യോഗികമായി തന്നെ ഉപയോഗിക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ പോസിറ്റീവായ നീക്കമായിരുന്നു അത്.

ഖത്തറിലെ മലയാളി വ്യവസായിയും ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാനുമായിരുന്ന പരേതനായ അഡ്വ. സി.കെ. മേനോൻ ഉൾപ്പടെയുള്ള പ്രവാസികളാണ് ഈ രക്ഷാദൗത്യങ്ങളിൽ സാമ്പത്തിക പിന്തുണയായി ഉമ്മൻ ചാണ്ടിക്കൊപ്പം നിന്നത്. അങ്ങനെയുള്ളവരെ നല്ല ലക്ഷ്യത്തോടെ ഇങ്ങനെ അണിനിരത്താൻ അദ്ദേഹത്തിന്റെ രാഷ്ട്രീയ കൗശലമാണ് സഹായിച്ചതെങ്കിലും ഔദ്യോഗിക പരിവേഷങ്ങളൊന്നുമില്ലാതെ മുന്നിട്ടിറങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചിരുന്നത് മനുഷ്യത്വമാണെന്ന കാര്യത്തിൽ സംശയമില്ല.

പദവികളൊന്നുമില്ലാതെ രാഷ്ട്രീയപരമായി ഏതാണ്ട് വിശ്രമത്തിലായ കാലത്തും നടത്തിയ ചില ഇടപെടലുകളെ ഏറെ അദ്ഭുതത്തോടെയാണ് സൗദിയിലെ ജീവകാരുണ്യപ്രവർത്തകർ ഓർത്തിരിക്കുന്നത്. മണ്ടത്തരമോ എന്നുവരെ തോന്നിപ്പോകുന്ന ഇടപെടലുകളായിരുന്നു അത്. പദവികളൊന്നുമില്ലാത്തതിനാൽ സാമ്പത്തിക പിന്തുണ മറ്റിടങ്ങളിൽനിന്നുണ്ടാവാതെ വന്നപ്പോൾ സ്വന്തം കൈയിൽനിന്ന് എടുത്ത് ചെലവഴിച്ച് മരണശിക്ഷയിൽ നിന്നും തടവറയിൽനിന്നുമൊക്കെ രക്ഷപ്പെടുത്തിയ സംഭവങ്ങളായിരുന്നു അത്.

ഒന്നൊരു കോട്ടയം സ്വദേശി ദമ്മാമിൽ കൊല്ലപ്പെട്ട കേസാണ്. കോട്ടമുറിക്കൽ, ചാലയിൽവീട്ടിൽ തോമസ് മാത്യൂവാണ് കൂടെ താമസിച്ചിരുന്നവരുമായി ഉണ്ടായ വാക്കുതർക്കത്തിനിടെ അപ്രതീക്ഷിതമായി കൊല്ലപ്പെട്ടത്. കൊല്ലം, പള്ളിത്തോട്ടം, ഗാന്ധിനഗർ സ്വദേശി എച്ച്.ആൻ.സി കോമ്പൗണ്ടിൽ താമസിക്കുന്ന സക്കീർ ഹുസൈൻ പ്രതിയായി. വധശിക്ഷയാണ് സൗദി കോടതി വിധിച്ചത്. ശിക്ഷകാത്ത് ഒമ്പതുവർഷം ജയിലിൽ കിടന്നു. ഇതിനിടയിൽ ഉമ്മൻ ചാണ്ടിയുടെ ഇടപെടലിൽ കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകാൻ തയാറായി. 15 ലക്ഷം രൂപയുടെ ദിയാധനം (മോചനദ്രവ്യം) വേറെ എവിടെ നിന്നും കിട്ടാതായപ്പോൾ സ്വന്തം സമ്പാദ്യത്തിൽനിന്ന് എടുത്തു നൽകിയാണ് ഉമ്മൻ ചാണ്ടി അയാളെ രക്ഷപ്പെടുത്തിയത്. 2020ലായിരുന്നു ഇത്.


മുഖ്യമന്ത്രിയായിരിക്കെ റിയാദിലെത്തിയ ഉമ്മൻ ചാണ്ടി നാടുകടത്തൽ കേന്ദ്രത്തിലെ (തർഹീൽ) മലയാളി തടവുകാരനെ സന്ദർശിക്കുന്നു

സമാനമായ മറ്റൊരു കേസിലും ഇതുപോലെ സ്വന്തം കൈയിൽനിന്ന് പണം കൊടുത്ത് മൂന്ന് പേരുടെ ജീവൻ രക്ഷിച്ചു. റിയാദിലാണ് സംഭവം. കൊല്ലം സ്വദേശിയാണ് കൊല്ലപ്പെട്ടത്. മൂന്ന് പ്രതികൾ. മൂന്നും മലയാളികൾ. വധശിക്ഷ. അന്ന് അദ്ദേഹം മുഖ്യമന്ത്രിയാണ്. പ്രതികളുടെ കുടുംബങ്ങൾ മുഖ്യമന്ത്രിയെ കണ്ട് സഹായം തേടി. അദ്ദേഹം ഇടപെട്ടതോടെ കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകാൻ തയാറായി. 50 ലക്ഷം രൂപയായിരുന്നു ദിയാ ധനം. കൈയിലുണ്ടായിരുന്നത് തികയാതെ വന്നപ്പോൾ അടുപ്പമുണ്ടായിരുന്ന ചിലരിൽനിന്ന് കൂടി വാങ്ങിയാണ് അദ്ദേഹം പണം സ്വരൂപിച്ചത്. രണ്ട് കേസുകളിലും റിയാദിലെ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടാണ് ഇടപെട്ടിരുന്നത്. ഉമ്മൻ ചാണ്ടിയുടെ ഈ ഇടപെടലുകളെ കുറിച്ച് വിസ്മയത്തോടെയല്ലാതെ ശിഹാബിന് പറയാനാവുന്നില്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandyOommen Chandy Passed Away
News Summary - With so much mercy towards the expatriates...
Next Story